പുതിയ രീതിയിലുള്ള ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് സംസ്ഥാനത്ത് ഘട്ടം ഘട്ടമായി നടപ്പാക്കിയാൽ മതിയെന്ന് തീരുമാനം. നാലുമാസം മുമ്പ് കേന്ദ്രം നിർദേശിച്ച പരിഷ്കാരം, ഡ്രൈവിങ് സ്കൂളുകാരുടെ സമ്മര്‍ദത്തെ തുടർന്നാണ് വീണ്ടും നീട്ടുന്നത്. പുതിയ രീതിക്ക് ഹൈക്കോടതി ഏർപ്പെടുത്തിയ സ്റ്റേ ഇന്ന് തീരുകയാണ്.
പുതിയ ലൈസൻസ് ടെസ്റ്റ് ഫെബ്രുവരി മുതൽ നടപ്പാക്കണമെന്നായിരുന്നു കേന്ദ്ര നിർദേശം. എച്ച് എടുക്കുന്നതിന് പുറമെ റിവേഴ്സ് പാർക്കിങ്ങും വാഹനങ്ങൾ കയറ്റത്ത് നിർത്താനുള്ള കഴിവ് പരിശോധിക്കുന്ന ഗ്രേഡിയന്റ് ടെസ്റ്റും നിർബന്ധമാക്കിക്കൊണ്ടുള്ളതാണ് പുതിയ രീതി. എന്നാലിത് പരിശീലിപ്പിക്കാൻ സമയം വേണമെന്നായിരുന്നു ഡ്രൈവിങ് സ്കൂളുകാരുടെ ആവശ്യം. ഇതനുസരിച്ച് മാർച്ച് 30 വരെ സമയം അനുവദിച്ചു. ഇതിനിടയിൽ ഡ്രൈവിങ് സ്കൂളുകാർ ഹൈക്കോടതിയെ സമീപിച്ച് ഈ മാസം 15 വരെ സ്റ്റേ വാങ്ങിക്കുകയായിരുന്നു. ഈ സമയപരിധിയും തീർന്നതിനാൽ അടുത്തദിവസം മുതൽ പുതിയ രീതി നടപ്പാക്കേണ്ടതാണ്. എന്നാൽ തൽക്കാലം പഴയ രീതി തുടർന്നാൽ മതിയെന്നാണ് ഗതാഗതവകുപ്പിന്റ നിർദേശം.
സമയം നീട്ടിത്തരണമെന്ന ആവശ്യവുമായി ഡ്രൈവിങ് സ്കൂളുകാർ വീണ്ടും ഗതാഗതമന്ത്രിയെ സമീപിച്ച സാഹചര്യത്തിലാണ് തൽക്കാലം പുതിയ രീതി വേണ്ടെന്നും ഘട്ടം ഘട്ടമായി നടപ്പാക്കിയാൽ മതിയെന്നും തീരുമാനിച്ചിരിക്കുന്നത്. ഇതിന്റ ഭാഗമായി ആദ്യഘട്ടത്തിൽ എച്ചിനൊപ്പം റിവേഴ്സ് പാർക്കിങ് കൂടി നിർബന്ധമാക്കും. ഡിസംബറിൽ മുഴുവൻ ഗ്രൗണ്ടുകളും കംപ്യൂട്ടർവൽക്കരിക്കുന്നതോടെ പുതിയരീതി പൂർണമായി നടപ്പാക്കിയാൽ മതിയെന്നാണ് നിർേദശം. 73 എണ്ണത്തിൽ നാലെണ്ണമേ നിലവിൽ കംപ്യൂട്ടർവൽക്കരിച്ചിട്ടുള്ളു. പുതിയ രീതി നടപ്പാക്കുന്നതിനെകുറിച്ച് ചർച്ചചെയ്യാൻ 22ന് മന്ത്രി ഡ്രൈവിങ് സ്കൂളുകാരുടെ യോഗം വിളിച്ചിട്ടുണ്ട്.