‘എച്ച്’ പരിഷ്ക്കരിച്ചപ്പോൾ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് ശൂന്യം. വർഷങ്ങളായി നിലനിന്നിരുന്ന ഡ്രൈവിങ് ടെസ്റ്റിന്റെ രീതികൾ മാറ്റിയ ശേഷം ആദ്യ ടെസ്റ്റ് ദിനമായിരുന്ന ഇന്നലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഏറെ നേരം കാക്കനാട് ടെസ്റ്റ് ഗ്രൗണ്ടിൽ കാത്തു നിന്നെങ്കിലും പുതിയ എച്ചിന്റെ കടമ്പ പരീക്ഷിക്കാൻ ഒരാൾ പോലും വന്നില്ല.
മട്ടാഞ്ചേരിയിൽ അഞ്ചു പേർ ടെസ്റ്റിനെത്തി ഒരാൾ വിജയിച്ചു. കാക്കനാട് ആർടി ഓഫിസിൽ ഇന്നലെ ഡ്രൈവിങ് ടെസ്റ്റിന് 97 പേരാണ് റജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 67 പേർ എച്ചിന്റെ കടമ്പ കടക്കേണ്ട കാർ ലൈസൻസിന് അപേക്ഷിച്ചിരുന്നവരാണ്.
ടെസ്റ്റ് ഗ്രൗണ്ടിൽ പുതിയ ചട്ട പ്രകാരമുള്ള ചെറിയ കമ്പികൾ കുത്തി റിബൺ വലിച്ചു കെട്ടി രാവിലെ എട്ടിനു തന്നെ ഉദ്യോഗസ്ഥർ ഒരുങ്ങി നിന്നു. ഡ്രൈവിങ് സ്കൂളുകാർ പിൻവാങ്ങിയതാണ് ഇന്നലെ പരീക്ഷാർഥികൾ എത്താതിരുന്നതിന്റെ കാരണമത്രെ.
പുതിയ രീതിയിൽ ഡ്രൈവിങ് ടെസ്റ്റ് നടത്താൻ കാക്കനാട്ടെ ഗ്രൗണ്ട് അനുയോജ്യമല്ലെന്നാണ് ഡ്രൈവിങ് സ്കൂളുകാരുടെ വാദം.
ശാസ്ത്രീയമായ ഗ്രൗണ്ടിൽ ടെസ്റ്റ് നടത്തിയാൽ പരീക്ഷാർഥികൾ പരാജയപ്പെടുമെന്നും ഇതിന്റെ പേരിൽ വീണ്ടും ഫീസടയ്ക്കേണ്ടി വരുമെന്നതിനാലാണ് ഇന്നലെ ഡ്രൈവിങ് ടെസ്റ്റിൽ നിന്നു പരീക്ഷാർഥികളെ പിൻവലിച്ചതെന്നും സ്കൂളുകാർ പറഞ്ഞു.
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരാണ് സാധാരണ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതെങ്കിലും പരിഷ്ക്കരിച്ച ടെസ്റ്റിന്റെ ആദ്യ ദിനമായതിനാൽ ആർടിഒ പി.എച്ച്. സാദിഖ് അലി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു.
നിലവിൽ ‘എച്ച്’ മാതൃക നിർമിക്കാനായി അഞ്ച് അടിയോളം ഉയരമുള്ള കമ്പിയാണ് കുത്തിയിരുന്നത്. പരിഷ്ക്കരിച്ചപ്പോൾ ഇത് 75 സെന്റീമീറ്ററായി കുറഞ്ഞു.
വാഹനത്തിലിരുന്നു പുറത്തേക്കു നോക്കിയാൽ കമ്പി കാണില്ല. വാഹനത്തിലെ കണ്ണാടി നോക്കി വാഹനം പുറകോട്ടും വശങ്ങളിലേക്കും എടുക്കണമെന്നു ചുരുക്കം. നല്ല പ്രാവീണ്യമുണ്ടെങ്കിലേ ഇതു സാധ്യമാകൂ.
വാഹനത്തിനു കയറാനും ഇറങ്ങാനുമുള്ള ഭാഗങ്ങൾ ഒഴിച്ച് എല്ലാ ഭാഗത്തേയും കമ്പികൾ തമ്മിൽ റിബൺ ഉപയോഗിച്ചു ബന്ധിപ്പിക്കും.
റിബണിൽ എവിടെ തട്ടിയാലും കമ്പി വീഴും. പരീക്ഷാർഥി പരാജയപ്പെടുകയും ചെയ്യും. റോഡ് ടെസ്റ്റിൽ കയറ്റമുള്ള ഭാഗത്തു വാഹനം നിർത്തി വീണ്ടും മുന്നോട്ട് എടുക്കുകയും വേണം.