കായികതാരങ്ങളെ അപമാനിച്ച വോളിബോൾ അസോസിയേഷൻ സെക്രട്ടറിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. നാലകത്ത് ബഷീർ രാജിവെക്കണമെന്ന് മുൻവോളിബോൾ താരങ്ങൾ ആവശ്യപെട്ടു. അസോസിയേഷൻ സെക്രട്ടറിയുടെ പ്രസ്താവന വേദനിപ്പിച്ചെന്ന് ടോം ജോസഫ് പറഞ്ഞു.
ഫെഡറേഷൻകപ്പ് വോളിബോൾ പുരഷവിഭാഗത്തിൽ കേരളം രണ്ടാം സ്ഥാനം നേടിയപ്പോൾ മുൻതാരം കിഷോർ കുമാർ ഫേസ്ബുക്കിലിട്ട പോസ്റ്റിന് നാലകത്ത് ബഷീർ നൽകിയ മറുപടിയാണ് വിവാദമായത്. സംസ്ഥാന വോളിബോളിന് വേണ്ടി മുൻ താരങ്ങൾ ഒന്നും ചെയ്യുന്നില്ല. അർജുന അവാർഡ് ഉൾപടെയുള്ളവ നേടാനായി ഫെഡറേഷന്റെയും അസോസിയേഷന്റെയും കാലുനക്കുകയും ശേഷം കൊഞ്ഞനം കുത്തുകയും ചെയ്തവരെ ജനങ്ങൾ തിരിച്ചറിയുമെന്നായിരുന്നു സെക്രട്ടറിയുടെ പോസ്റ്റ്. ഇതിനെതിരെയാണ് മുൻ കായികതാരങ്ങൾ രംഗത്തെത്തിയിരിക്കുന്നത്.
നാലകത്ത് ബഷീറിന്റേത് പദവിക്ക് നിരക്കാത്ത തരംതാണ പ്രസ്താവയാണെന്നായിരുന്നു ടോം ജോസഫിന്റെ പ്രതികരണം.തനിക്ക് അർജുന അവാർഡ് ലഭിക്കാതിരിക്കാന്‍ വോളിബോൾ അസോസിയേഷനിലെ ചിലർ ശ്രമിച്ചിരുന്നതായും ടോം ജോസഫ് ആരോപിച്ചു.
അസോസിയേഷൻ പ്രസിഡന്റും സെക്രട്ടറിയും തമ്മിലുള്ള തർക്കങ്ങൾ വോളിബോളിനെ തകർക്കുന്നതായും മുൻ താരങ്ങൾ കുറ്റപെടുത്തി. വോളിബോൾ അസോസിയേഷനിലെ ചേരിതിരിവ് കോടതിയിൽ എത്തിയിരിക്കുന്നതിനിടെയാണ് പുതിയ വിവാദവുമുണ്ടായിരിക്കുന്നത്.