‘ആർക്കു വേണ്ടിയാണു കേരള ഹോക്കി അസോസിയേഷനിലെ രാഷ്ട്രീയക്കളികൾ? ചിലരുടെ ഇൗഗോയും തമ്മിലടിയും കേരളത്തിൽ ഹോക്കിക്കു മരണമണി മുഴക്കുകയാണ്. ഒട്ടേറെ പ്രതിഭകൾ കേരളത്തിലുണ്ടെങ്കിലും അവരെ ഉയർന്നുവരാൻ അനുവദിക്കാതെ ചിലർ നിഴൽയുദ്ധം നടത്തുന്നു. ഇനിയെങ്കിലും ഇൗ പോരിനു ഫൈനൽ വിസിൽ മുഴക്കണം’– കേരളത്തിന്റെ മണ്ണിൽ കളിച്ച് ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ വരെയെത്തിയ ഒളിംപ്യൻ പി.ആർ.ശ്രീജേഷ് അമർഷത്തോടെ പറയുന്നു. കളിക്കളത്തിലെ സമ്മർദത്തെക്കുറിച്ചും ഉദിച്ചുവരുന്ന പുതിയ താരനിരയെക്കുറിച്ചും നായകൻ വാചാലനായി. കണങ്കാലിലെ പരുക്കിനെത്തുടർന്നു തൊടുപുഴ നാകപ്പുഴ വെമ്പിള്ളി ആയുർവേദ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ശ്രീജേഷ് കളിക്കളത്തിലെ വെല്ലുവിളികളെക്കുറിച്ചും കളിക്കളത്തിലെയും പുറത്തെയും ‘കളി’കളെക്കുറിച്ചും പറയുന്നു.
∙ ഗോളിയുടെ ടെൻഷൻ?
ഫുട്ബോളിലും ഹോക്കിയിലും ഗോളികളുണ്ട്. ഇവരുടെ ടെൻഷൻ വ്യത്യസ്തമാണ്. ഫുട്ബോളിൽ ഗോളി എപ്പോഴും ജാഗരൂകനായിരിക്കണം. ലോങ് റേഞ്ചിൽ നിന്നു പോലും ഏതു സമയത്തും പന്തു ഗോൾ പോസ്റ്റിലെത്താം. എന്നാൽ ഹോക്കിയിൽ അതല്ല. ചെറിയ പന്താണ്. ഷോർട്ട് റേഞ്ചിൽനിന്നു മാത്രമേ ഗോൾ പോസ്റ്റിലേക്കു പന്തെത്തുകയുള്ളൂ. പന്തിന്റെ വേഗം മനസ്സുകൊണ്ട് അളക്കാൻ കഴിഞ്ഞില്ലെങ്കിൽ പന്തു ഗോൾപോസ്റ്റിൽ ഇരച്ചുകയറും. മുൻപൊക്കെ 15 കിലോ വരുന്ന സുരക്ഷാ കവചങ്ങളുമായാണു ഹോക്കി ഗോളി കളത്തിലിറങ്ങുക. ഇതുമായി ഓടിനടക്കാൻ തന്നെ ബുദ്ധിമുട്ടായിരുന്നു. എന്നാൽ സുരക്ഷാകവചങ്ങളുടെ ഭാരം ഇപ്പോൾ പകുതായി കുറഞ്ഞത് ആശ്വാസമാണ്. ഹെൽമറ്റ്, ഗ്ലൗസ്, ചെസ്റ്റ് ഗാർഡ്, ഷോർട്സ് പാഡ്, ലെഗ് ഗാർഡ്, കിക്കർ, അബ്ഡമൻ ഗാർഡ് എന്നിവയാണു ഗോളിയുടെ സുരക്ഷാകവചങ്ങൾ.
∙ പാക്കിസ്ഥാനുമായുള്ള ഫൈനൽ?
ചില വിജയങ്ങൾ മധുരതരമാണ്, പ്രത്യേകിച്ചു പാക്കിസ്ഥാനെതിരെ. അതുകൊണ്ടു തന്നെയാണ് ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കിയിൽ പാക്കിസ്ഥാനെതിരെ നേടിയ വിജയം സൈനികർക്കായി ഞാൻ സമർപ്പിച്ചത്. അതിർത്തി മേഖലകളിൽ രാവും പകലും കാവൽ നിൽക്കുന്ന സൈനികർക്കുള്ള വിജയമാണത്. പാക്കിസ്ഥാനുമായുള്ള ഫൈനൽ മറക്കാനാകില്ല. കളിക്കളത്തിനു പുറത്തെ ടെൻഷൻ നമ്മുടെ കളിക്കാർക്കില്ലായിരുന്നു. വ്യക്തമായ ഗെയിംപ്ലാനോടെയാണു മത്സരത്തിനിറങ്ങിയത്. അതിനു ഫലവുമുണ്ടായി. ഏറെ സന്തോഷമുണ്ട്.
∙ പുതിയ പ്രതിഭകൾ?
ജൂനിയർ ലോക കപ്പ് ഹോക്കിയിൽ ജേതാക്കളായ ഇന്ത്യൻ ടീമിൽ ഒട്ടേറെ പ്രതിഭകളുണ്ട്. ഇവരെല്ലാം നാളെ രാജ്യത്തെ നയിക്കാൻ കഴിവുള്ളവരുമാണ്.
∙ പുതുവർഷത്തെ മത്സരങ്ങൾ, ലക്ഷ്യം?
ഇൗ മാസം 22നു ഹോക്കി ഇന്ത്യാ ലീഗ് ആരംഭിക്കും. അടുത്ത മാസം 26നു സമാപിക്കും. യുപി വിസാർഡ്സ് ടീമിനു വേണ്ടിയാണു ഞാൻ കളത്തിലിറങ്ങുന്നത്. ഏപ്രിൽ അവസാനം മലേഷ്യയിൽ സുൽത്താൻ അസ്‌ലൻ ഷാ കപ്പ് ടൂർണമെന്റിൽ പങ്കെടുക്കും. ലോക ഹോക്കി ലീഗ് സെമി ഫൈനൽ ജൂണിൽ ലണ്ടനിൽ നടക്കും. 45 വർഷത്തിനു ശേഷം ലോക കപ്പ് ഹോക്കി കിരീടം ഇന്ത്യയ്ക്കു നേടിക്കൊടുക്കണമെന്നാണു മോഹം. 30 വർഷത്തിനു ശേഷം ഹോക്കിയിൽ ഇന്ത്യയ്ക്ക് ഒളിംപിക്സ് സ്വർണം നേടുകയെന്നത് മറ്റൊരു ആഗ്രഹം.
∙ കേരള ഹോക്കി നന്നാകാൻ?
തമ്മിലടിയും രാഷ്ട്രീയക്കളിയും തൊഴുത്തിൽക്കുത്തും അവസാനിപ്പിച്ചാൽ കേരള ഹോക്കി നന്നാകും. മറ്റു മത്സരങ്ങൾക്കു നൽകുന്ന പ്രോത്സാഹനം ഹോക്കിക്കും നൽകണം. സ്കൂളുകളിൽ ഹോക്കി പ്രോത്സാഹിപ്പിക്കണം. കൂടുതൽ ടൂർണമെന്റുകളും നടത്താൻ സർക്കാർ മുൻകൈയെടുക്കണം. ഹോക്കി പരിശീലിപ്പിക്കാൻ നിലവിൽ ആസ്ട്രോ ടർഫ് മൈതാനം കൊല്ലത്തു മാത്രമാണുള്ളത്. എറണാകുളം, തൃശൂർ, തലശേരി എന്നിവിടങ്ങളിലും ആസ്ട്രോ ടർഫ് മൈതാനം നിർമിക്കണം.
∙ ഭാവി പരിപാടികൾ?
വിദ്യാഭ്യാസ വകുപ്പിൽ ചീഫ് സ്പോർട്സ് ഓർഗനൈസറാണു ഞാനിപ്പോൾ. തൽക്കാലം കളിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണു തീരുമാനം. കേരളത്തിൽ ഹോക്കി പ്രോത്സാഹിപ്പിക്കുന്നതിനു പദ്ധതികൾ ആവിഷ്കരിക്കാനും ആഗ്രഹമുണ്ട്.
∙ ചികിത്സ, വിശ്രമം
ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കിയിൽ ദക്ഷിണ കൊറിയയുമായുള്ള മത്സരത്തിനിടെയാണു കണങ്കാലിനു പരുക്കേറ്റത്. വേദന കടുത്തതോടെയാണു ആയുർവേദ ചികിത്സയ്ക്കായി നാകപ്പുഴ വെമ്പിള്ളി ആയുർവേദ ആശുപത്രിയിലെത്തിയത്. ഡോ. മാത്യൂസ് ജോസഫ് വെമ്പിള്ളിയുടെ നേതൃത്വത്തിൽ ഒരാഴ്ചത്തെ ചികിത്സയാണു നിർദേശിച്ചിരിക്കുന്നത്. പുതുവത്സരദിനത്തിൽ തുടങ്ങിയ ചികിത്സ ഞായറാഴ്ച അവസാനിക്കും. കോട്ടയ്ക്കൽ ആയുർവേദ വൈദ്യശാലയിലെ ഡോക്ടർ കൂടിയായ ഭാര്യ അനീഷ്യയും മകൾ അനുശ്രീയും ഒപ്പമുണ്ട്.