ജസി ഓവന്‍സ്, മുഹമ്മദ് അലി, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ എന്നിവരുടെ നിരയില്‍ ഇനി റഫേല്‍ നദാലും. കളിമികവിനൊപ്പം കുട്ടിക്കളിയല്ലാത്ത നിലപാടുകളിലൂടെ ലോകത്തിന്‍റെ ഹൃദയം കവര്‍ന്നവരാണിവര്‍. വര്‍ണവിവേചനത്തിനെതിരെ ഓവന്‍സും അമേരിക്കയുടെ ധാര്‍·ഷ്്ട്യത്തിനെതിരെ അലിയും മറാത്താവാദത്തിനെതിരെ സച്ചിനും ഉറച്ച നിലപാടെടുത്തു.
വിഘടനവാദത്തിനെതിരെ ആണ് റാഫയുടെ ടോപ്സ്പിന്‍. സ്പെയിനില്‍ നിന്ന് സ്വാതന്ത്യം ആവശ്യപ്പെടുന്ന കാറ്റലോണിയയുടെ നടപടി സ്പാനിഷ് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നാണ് റാഫ ഉറച്ച ശബ്ദത്തില്‍ പറയുന്നത്. അതുപറയാന്‍ റാഫയ്ക്ക് അവകാശവുമുണ്ട്. കാരണം കാറ്റലോണിയുടെ ഭാഗമായ ബലെറിക് ദ്വീപിലാണ് റഫേല്‍ നദാല്‍ വളര്‍ന്നത്. കാറ്റാലന്‍സുമായി വളരെ അടുപ്പമുണ്ട്, എന്നാല്‍ താനൊരു സ്പാനിഷ് ആണെന്ന് റഫ തറപ്പിച്ചുപറയുന്നു.
ബാര്‍സിലോന ആസ്ഥാനമായ കാറ്റലോണിയ അതിന്റെ ഫുട്ബോള്‍ പെരുമകൊണ്ടാണ് ലോകശ്രദ്ധ ആകര്‍ഷിക്കുന്നത്. ഫുട്ബോള്‍ താരങ്ങളായ സെസ് ഫാബ്രിഗാസ്, കാര്‍ലോസ് പ്യൂയോള്‍, ഫുട്ബോള്‍ പരിശീലകന്‍ പെപ് ഗാര്‍ഡിയോള, ടെന്നിസ് താരങ്ങളായ ടോമി റോബ്രഡോ, അരാന്ത സാഞ്ചസ്, കാര്‍ലോസ് കോസ്റ്റ്, രാജ്യാന്തര ഒളിംപിക് സമിതിയെ ദീര്‍ഘകാലം നയിച്ച യുവാന്‍ അന്‍റോണിയോ സമരാഞ്ച് എന്നിവര്‍ കാറ്റലോണിയുടെ സ്പോര്‍ട്സ് പെരുമ ലോകത്ത് എത്തിച്ചവരാണ്.
ഏകദേശം കേരളത്തിന്റെ വലുപ്പത്തില്‍ സ്പെയിനിന്റെ വടക്കുകിഴക്ക് ഭാഗത്ത് കിടക്കുന്ന പ്രവശ്യയാണ് കാറ്റലോണിയ. പ്രവശ്യ തിരഞ്ഞെടുപ്പില്‍ സ്വാതന്ത്യവാദികള്‍ക്ക് ഭൂരിപക്ഷം ലഭിച്ചതോടെയാണ് രാജ്യത്തിനായുള്ള മുറവിളി വീണ്ടും ഉയര്‍ന്നത്. മഡ്രിഡ് തലസ്ഥാനമായ സ്പെയിന്‍ ബാര്‍സിലോന തലസ്ഥാനമായ കാറ്റലോണിയയെ അവഗണിക്കുന്നു എന്നാണ് അവരുടെ പരാതി. എന്നാല്‍ 1992ല്‍ ഒളിംപിക്സ് നടത്തിയത് ബാര്‍സിലോനയില്‍ ആണല്ലോ എന്ന് സ്പെയിന്‍ ചോദിക്കുന്നു.
കാറ്റലോണിയുടെ ഭാഷ·യും സംസ്കാരവും സ്പെയിനുമായി ചേരുന്നതല്ലെന്നും സ്വാതന്ത്യവാദികള്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇത്തവണത്തെ പ്രവശ്യതിരഞ്ഞെടുപ്പില്‍ കാറ്റലോണിയ വാദക്കാര്‍ 135ല്‍ 72 സീറ്റുനേടി. ആര്‍തര്‍ മാസ് നേതൃത്വം നല്‍കുന്ന ടുഗതര്‍ ഫോര്‍ യെസ് എന്ന രാ·ഷ്ട്രീയ കക്ഷിയാണ് കാറ്റലോണിയക്കായുള്ള വാദത്തില്‍ മുന്നിലുള്ളത്.
കാറ്റലോണിയയുടെ സ്വന്തം ചുവപ്പും സ്വർണനിറവുമുള്ള ജഴ്സിയണിഞ്ഞ് ബാർസ പലവട്ടം കളിച്ചിട്ടുണ്ട്. എന്നാല്‍ അവരോട് സ്പെയിന്‍ പറയുന്നു, പോകുന്നവർക്കു പോകാം. പിന്നെ ഇവിടെ വന്നു കളിക്കരുത്, കാറ്റലോണിയ സ്വതന്ത്രരാജ്യമായാല്‍ സ്പാനിഷ് ക്ലബ്ബില്‍ കളിപ്പിക്കില്ലെന്നാണ് സ്പെയിന്റെ നിലപാട്. സ്വതന്ത്രരാജ്യമെന്ന നീക്കത്തില്‍ പന്ത് എങ്ങോട്ടു കളിക്കണമെന്നറിയാത്തതു പോലെ നിൽക്കുകയാണ് ബാർസിലോന ക്ലബ്ബും ആരാധകരും. കാറ്റലോനിയ വേർപ്പെട്ടു പോയാൽ ബാർസയും എസ്‌പന്യോളും സ്‌പാനിഷ് ക്ലബ്ബുകളല്ലാതാവും. എന്നാല്‍ ബാർസയില്ലെങ്കിൽ സ്‌പെയിൻകാരുടെ അഭിമാനമായ റയൽ മഡ്രിഡിനു പോലും വിലയില്ലാതാകും എന്നാണ് കാറ്റലോണിയക്കാരുടെ വാദം.
ജിഡിപിയുടെ അഞ്ചില്‍ ഒന്ന് കാറ്റലോണിയക്കാരുടെ സംഭാവനയാണെങ്കിലും സ്പെയിന്‍ വിട്ടുപോയാല്‍ യൂറോ സോണില്‍ ഒറ്റപ്പെടുമെന്ന വെല്ലുവിളിയുണ്ട്. എന്തായാലും ഒക്ടോബര്‍ ഒന്നിലെ ഹിതപരിശോധനയില്‍ അറിയാം കാറ്റലോണിയുടെ മനസ്, ഒപ്പം ബാര്‍സയുടെയും മറ്റ് കായികതാരങ്ങളുടെയും ഭാവിയും.