ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി രവി ശാസ്ത്രി നിയമിതനായെങ്കിലും സൗരവ് ഗാംഗുലിയെന്ന ദാദയുടെ കടിഞ്ഞാണിനു കീഴിലാവും ശാസ്ത്രിയുടെ പരിശീലിപ്പിക്കല്‍. കാരണം ശാസ്ത്രിയെ പരിശീലകനായി നിയമിക്കാന്‍ ദാദ ഇഷ്ടപ്പെട്ടിരുന്നില്ല. ക്രിക്കറ്റ് ഉപദേശക സമിതിയില്‍ ക്രിക്കറ്റ് ദൈവം ശാസ്ത്രിക്കായി വാദിച്ചു. കഴിഞ്ഞ തവണയും സച്ചിന്‍ ശാസ്ത്രിക്കൊപ്പമായിരുന്നു. എന്നാല്‍ അന്ന ഗാംഗുലി അനില്‍ കുംബ്ലെയ്ക്കൊപ്പം നിലകൊണ്ടപ്പോള്‍ ശാസ്ത്രി പുറത്തായി. ഇത്തവണയും ദാദയ്ക്ക് ശാസ്ത്രിയുടെ വരവില്‍ താല്‍പര്യമുണ്ടായിരുന്നില്ല. സച്ചിന്‍ വീണ്ടും ശാസ്ത്രിക്കായി നിലകൊണ്ടപ്പോള്‍ ദാദ ഉപാധികളോടെ അംഗീകരിക്കുകയായിരുന്നു. അല്ലെങ്കില്‍ ദാദയുടെ നീക്കത്തില്‍ സച്ചിനും ലക്ഷ്മണും വഴങ്ങേണ്ടി വന്നു.
ക്രിക്കറ്റ് ടീം ക്യാപ്റ്റനും ടീം ശാസ്ത്രിക്കായി വാദിക്കുമ്പോള്‍ അതല്ലേ നല്ലത് എന്നായിരുന്നു സച്ചിന്റെ നിലപാട്. എങ്കില്‍ സഹീര്‍ ഖാനെ ബോളിങ് കോച്ചായി കൊണ്ടുവരണമെന്ന് ദാദ നിര്‍ദേശിച്ചു. ശാസ്ത്രിക്ക് താല്‍പര്യം ഭരത് അരുണിനെയായിരുന്നു. ദാദയുടെ കടുംപിടുത്തതത്തില്‍ സച്ചിനും ലക്ഷ്മണും വേറെ വഴിയുണ്ടായില്ലെന്നാണ് ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മുഖ്യപരിശീലകനായി ശാസ്ത്രിയെത്തുമ്പോള്‍ ബോളിങ് പരിശീലകനായി സഹീര്‍ ഖാനും വിദേശ പര്യടനങ്ങളില്‍ രാഹുല്‍ ദ്രാവിഡ് ബാറ്റിങ് കണ്‍സള്‍ട്ടന്റായും ചേരും. ഫലത്തില്‍ ശാസ്ത്രിയെന്ന മുഖ്യ പരിശീലകന്‍ വീണ്ടും 'ക്രിക്കറ്റ് ഡയറക്ടര്‍'ആകും.
പരിശീലകന്‍ എന്ന നിലയില്‍ സഹീര്‍ ഖാന്‍ ഔദ്യോഗികമായ പരിശീലനമോ സര്‍ട്ടിഫിക്കറ്റോ ഇല്ല. എന്നാല്‍ ഐ.പി.എല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ ബോളിങ് പരിശീലകനും മെന്ററും ആയിരുന്നു. സഹീര്‍ ഖാന്‍ ടീമിലുണ്ടായിരുന്നപ്പോള്‍ ഫീല്‍ഡ് സെറ്റുചെയ്യുന്നതിനും സഹബോളര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുന്നതിലും എതിരാളികളുടെ ദൗര്‍ബല്യം അറിഞ്ഞ് എറിയുന്നുതിലും മികവുകാട്ടിയിരുന്നു. ഇത് സൗരവ് ഗാംഗുലിക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെയാണ് ദാദ സഹീര്‍ ഖാനായി നിലകൊണ്ടതും. ഒപ്പം സഹീറിലൂടെ ശാസ്ത്രിക്കുമേല്‍ പിടി മുറുക്കുകയും ചെയ്യാം.
ബോളിങ് കോച്ചെന്ന നിലയില്‍ ടീം ലൈനപ്പിലും പരിശീലന രീതിയിലും എല്ലാം സഹീറിന് നിര്‍ണായക സ്വാധീനം ചെലുത്താനാവും. ടീമിലെ ഉള്ളുകള്ളികള്‍ ദാദയ്ക്ക് അറിയുവാനും സാധിക്കും. വിദേശ പര്യടനങ്ങളില്‍ ബാറ്റിങ് കോച്ചായി ദ്രാവിഡ് കൂടി എത്തുമ്പോള്‍ മുഖ്യപരിശീലകന്റെ റോള്‍ 'മാനേജര്‍' ആകും.
സാധാരണഗതിയില്‍ മുഖ്യപരിശീലകനാണ് തന്റെ സഹപരിശീലക സംഘത്തെ തിരിഞ്ഞെടുക്കുന്നത്. ഫ്ലച്ചര്‍ കോച്ചായാപ്പോള്‍ ഫീല്‍ഡിങ് കോച്ചായി ട്രെവര്‍ പെന്നി എത്തിയതും ഗാരി കേസ്റ്റന്‍ കോച്ചയാപ്പോള്‍ മെന്റല്‍ കണ്ടീഷനറായി പാഡി അപ്റ്റണ്‍ എത്തിയതും ഉദാഹരണം. എന്നാല്‍ ഇക്കുറി ഭരത് അരുണ്‍ വേണമെന്ന ശാസ്ത്രിയുടെ നിര്‍ദേശം പരിഗണിച്ചുപോലുമില്ല.
ദാദ തീര്‍ത്ത പിച്ചില്‍ മുഖ്യപരിശീകന്റെ ചിറകുകള്‍ അരിഞ്ഞു. ഇതിന് ക്രിക്കറ്റ് ഉപദേശകസമിതിയിലെ മറ്റു രണ്ടുപേര്‍ക്കും ഒന്നുംചെയ്യാനായില്ലെന്നതും ശ്രദ്ധേയം. ഇനി ടീമൊപ്പം ചേരുന്ന മുഖ്യപരിശീലകന്റെ തന്ത്രങ്ങള്‍ക്കായി കാത്തിരിക്കാം.