ഒഴിവാക്കാന്‍ ഓരോഓരോ കാരണങ്ങള്‍. അതാണ് പി.യു.ചിത്രയുടെ കാര്യത്തില്‍ സംഭവിച്ചത്. അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഒരൊറ്റ തീരുമാനത്തിലൂടെ ഒരു കായികതാരത്തിന്റെ ചിരകാല സ്വപ്നത്തിന്റെ ചിറകരിഞ്ഞത്. നിങ്ങള്‍ ആര്‍ക്കുവേണ്ടിയാണ് എന്തിനുവേണ്ടിയാണ് ഫെഡറേഷന്‍ ഭരിക്കുന്നത് ടീം തിരഞ്ഞെടുക്കുന്നത്? രാജ്യത്തിന്റെ അഭിമാനം ആണോ കായികതാരത്തിന്റെ അവസരമാണോ നിങ്ങള്‍ നോക്കുന്നത്? അതല്ല സ്വന്തം കീശയും യാത്രയുമാണെന്ന് തെറ്റായ പ്രവര്‍ത്തികളിലൂടെ വീണ്ടും നിങ്ങള്‍ തെളിയിച്ചിരിക്കുന്നു.
രാജ്യാന്തര മല്‍സരപരിചയമാണ് കുട്ടികള്‍ക്ക് വേണ്ടതെന്ന് പരിശീലകരും മുന്‍കാലതാരങ്ങളും വിദഗ്ധരും നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറയും. അവസരം ലഭിക്കുമ്പോള്‍ ആ മല്‍സരപരിചയം അവരില്‍ നിന്ന് തട്ടിയകറ്റാന്‍ ഇവര്‍തന്നെ വരും. അവരില്‍ ചിലര്‍ അപ്പോള്‍ ഭാരവാഹികളുടെ കുപ്പായത്തില്‍ ആയിരിക്കും. യോഗ്യതാ മാര്‍ക്ക്, മികച്ച സമയം, മികച്ച റാങ്ക് ഇതൊക്കെയാണ് ലോക അത്‌ലറ്റിക്സ് ചാംപ്യന്‍·ഷ·ിപ്പിനുള്ള മാനദണ്ഡമായി ലോക അത്്ലറ്റിക് ഫെഡറേഷന്‍ നിഷ്കര്‍ഷിക്കുമ്പോള്‍ ഏഷ്യന്‍ മീറ്റില്‍ സ്വര്‍ണം നേടുന്ന താരത്തിന് ലോക ചാംപ്യന്‍ഷിപ്പിന് പോകുവാനുള്ള യോഗ്യതയുണ്ട്.
ഏഷ്യന്‍മീറ്റില്‍ സ്വര്‍ണം നേടിയതുവഴി ചിത്ര ലണ്ടനില്‍ ലോക ചാംപ്യന്‍ഷിപ്പില്‍ ഓടുമെന്ന് ആ താരവും കായികപ്രേമികളും വിശ്വസിച്ചു,ഉറപ്പിച്ചു. എഎഫ്ഐ ടീമില്‍ ഉള്‍പ്പെടുത്തുമെന്ന ചിത്രയുടെ വിശ്വാസത്തിനും ആത്മവിശ്വാസത്തിനും മീതെ ഫെഡറേഷന്‍ യോഗ്യതയുടെ വാളെടുത്തുവീശി.
ഫെഡറേഷന്റെ ന്യായങ്ങള്‍
1. ചിത്രയ്ക്ക് 1500മീറ്ററില്‍ മികച്ചസമയമില്ല ( ചിത്രയുടെ മികച്ച സമയം: 4 മിനിട്ട് 17.92 സെക്കൻഡ് )
2. ചിത്ര സ്ഥിരത കാണിക്കുന്നില്ല
3. ചിത്ര ലോക റാങ്കിങ്ങില്‍ പിന്നില്‍
4. ചിത്ര ലോക റാങ്കിങ്ങില്‍ 200ാംസ്ഥാനത്ത്
5. ചിത്ര ഏഷ്യന്‍ മീറ്റില്‍ സ്വര്‍ണം നേടിയെങ്കിലും ലോകമീറ്റില്‍ മെഡല്‍ സാധ്യതയില്ലാത്ത താരം.
6. മെഡല്‍ സാധ്യതയില്ലാത്ത താരത്തെ എന്തിന് അയക്കുന്നു.
ഫെഡറേഷന്‍ ചെയ്യേണ്ടിയിരുന്നത്.
1. യോഗ്യതയും സമയവും ഇല്ലെങ്കിലും 1500മീറ്ററില്‍ ഇപ്പോള്‍ രാജ്യത്തെ മികച്ച താരമെന്ന നിലയില്‍ അവസരം നല്‍കാമായിരുന്നു.
2. ഏഷ്യന്‍ മീറ്റില്‍ സ്വര്‍ണം നേടിയതിനാല്‍ രാജ്യത്തിന്റെ അഭിമാനതാരത്തെ ലോകമീറ്റിന് അയക്കാം എന്നു തീരുമാനിക്കാമായിരുന്നു.
3. രാജ്യാന്തര മല്‍സരപരിചയം വേണമെന്ന് പറയുന്നവര്‍ എന്തുകൊണ്ട് ചിത്രയുടെ കാര്യത്തില്‍ കണ്ണടച്ചു.
ചിത്രയ്ക്ക് തിരിച്ചടിയായത്
1. സ്വന്തം ഫെഡറേഷനെ വിശ്വസിച്ചത്
2. ഏഷ്യന്‍ മീറ്റിലെ സ്വര്‍ണം നേട്ടമാകുമെന്ന് വിശ്വാസവും.
3. ഫെഡറേഷനിലും ഭാരവാഹികളിലും സ്വാധീനമില്ലാതിരുന്നത്
ചിത്രയെ പറ്റിച്ചത് ആരെല്ലാം?
1. ഫെഡറേഷന്റെ സിലക്ഷന്‍ കമ്മിറ്റി, സിലക്ഷന്‍ കമ്മിറ്റിയെ സ്വാധീനിക്കാന്‍ ശേഷിയുള്ള പ്രത്യേക ക്ഷണിതാവ്.
അഞ്ജു ബോബി ജോര്‍ജും രാധാകൃഷ്ണനും ഉള്‍പ്പെടെ പച്ചമലയാളം സംസാരിക്കുന്നവരുള്ളതാണ് സിലക്ഷന്‍ കമ്മിറ്റി. ഇതില്‍ വ്യക്തിപരമായ കാരണങ്ങാളാല്‍ അഞ്ജു ബോബി ജോര്‍ജ് സിലക്ഷന്‍ കമ്മിറ്റിയില്‍ പങ്കെടുത്തില്ല. കേരളത്തെക്കാള്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തനമാക്കിയ രാധാകൃഷ്ണന് സ്വന്തംകാര്യംമാത്രം.
2. ഇന്ത്യന്‍ ടീമിന്റെ ഒബ്സര്‍വറും പ്രത്യേക ക്ഷണിതാവുമായ പി.ടി.ഉഷയും ചിത്രയുെട ഓട്ടത്തെ കണ്ടില്ലെന്നു നടിച്ചു. സിലക്ഷന്‍ കമ്മിറ്റി അംഗമല്ലെങ്കിലും ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ഉഷയ്ക്ക് പറയാനുള്ള സ്വാധീനം ഉണ്ടായിരുന്നു.
3. ടീം സിലക്ഷന്‍ ലോക അത്‍ലറ്റിക് ചാംപ്യന്‍ഷിപ്പിന് ടീമിനെ അയക്കാനുള്ള സമയപരിധി തീരാന്‍ മിനിട്ടുകള്‍ ശേഷിക്കെ നടത്തിയത്. അല്ലെങ്കില്‍ ടീം തിരഞ്ഞെടുത്ത വാര്‍ത്ത ഫലപ്രദമായ വിധത്തില്‍ പൂഴ്ത്തിവച്ചതിനാല്‍.
സംസ്ഥാന സര്‍ക്കാരും ജനപ്രതിനിധികളും പ്രശ്നത്തില്‍ ഇടപെട്ടപ്പോഴേക്കും സമയം ഏറെവൈകിയിരന്നു. കേന്ദ്രകായികമന്ത്രി വിജയ് ഗോയല്‍ എന്തോ ചെയ്തു എന്ന തോന്നല്‍ ഉളവാക്കാന്‍ ഫെഡറേഷനോട് വിശദീകരണം തേടി. ഫെഡറേഷനാവട്ടെ യോഗ്യതയില്ലെന്ന തികച്ചും 'സാങ്കേതിക'മായ കാരണം നിരത്തി. മന്ത്രി അതില്‍ സായൂജ്യമടഞ്ഞു. ചിത്രക്കായി ഞങ്ങള്‍ പരമാവധി ശ്രമിച്ചുഎന്ന തോന്നല്‍ ഉണ്ടാക്കാനുള്ള വിഫലശ്രമത്തിന് വിജയം.
തീയില്‍ കുരുത്തത് വെയിലത്ത് വാടില്ലെന്ന് അധികാരികള്‍ ഓര്‍ത്താല്‍ നന്നായിരിക്കും. ഓടിത്തോല്‍പ്പിക്കാന്‍ അവള്‍ നില്‍ക്കുമ്പോള്‍ ഭാരവാഹികളും മന്ത്രിയും സായിയും എല്ലാം മറുപടി പറയേണ്ടിവരും.