ലണ്ടൻ: ലണ്ടനിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ നടന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വിജയക്കുതിപ്പുകൾ തുടരാനാകാതെ ട്രാക്കിനോടു വിടപറഞ്ഞ ഉസൈൻ ബോൾട്ട് ബ്രിട്ടണിലെ തന്റെ ആരാധകർക്കായി കരുതിയത് രുചിഭേദങ്ങളുടെ കലവറ. ഒന്നാംതരം ജമൈക്കൻ വിഭവങ്ങൾ വിളമ്പുന്ന 15 റസ്റ്റൊറന്റുകളാണ് ബോൾട്ട് ഒറ്റയടിക്ക് ബ്രിട്ടണിലെ വിവധ നഗരങ്ങളിലായി തുറക്കുന്നത്. ബോൾട്ടിന് ഓഹരി പങ്കാളിത്തമുള്ള ജെമൈക്കൻ കമ്പനിയായ ‘’ഫ്രാൻജാം’’ എസ്.എം.ഇ. ഗ്രൂപ്പുമായി സഹകരിച്ചാണ് അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ബ്രിട്ടണിലെ വൻനഗരങ്ങളിൽ 15 റസ്റ്റൊറന്റുകളുടെ ശൃംഖല ആരംഭിക്കുന്നത്. ആസ്വാദകലക്ഷങ്ങളെ ആവേശത്തിന്റെ കൊടുമുടിയയിലെത്തിച്ച ബോൾട്ടിന്റെ പേരു മുതലാക്കി രുചിലോകത്തും അൽഭുതങ്ങൾ വിരിയിക്കാനാകും എന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ. ലോകത്തെ വൻ നഗരങ്ങളിൽ ബോൾട്ടിന്റെ ഇഷ്ടനഗരമായ ലണ്ടനിലാകും ഈ റസ്റ്റോറന്റുകളിൽ അധികവും.
‘’ട്രാക്ക്സ് ആൻഡ് റിക്കോർഡ്സ് റസ്റ്റോറന്റ്സ്’’ എന്നാവും ഇവ അറിയപ്പെടുക. 2011ൽ ജെമൈക്കയിൽ ആരംഭിച്ച ഈ റസ്റ്റോറന്റ് ലണ്ടനിൽ പുതിയ തരംഗം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.
കൽക്കരികനലിൽ ചുട്ടെടുത്ത ചിക്കനും ജെർക്ക് പോർക്കും ഫിഷ് സാൻഡ്വിച്ചുകളും മട്ടൻ കറിയും എല്ലാം ലഭ്യമാക്കുന്ന ഹോട്ടലുകളിൽ ബോൾട്ടിന്റെ സ്വന്തം വിഭവമായി അറിയപ്പെടുന്ന ‘’ബർഗേഴ്സ് അ ലാ ഉസൈനു’’മുണ്ടാകും.
ലോകചാമ്പ്യൻഷിപ്പിൽ തന്റെ ഇഷ്ടഇനമായ 100 മീറ്ററിൽ മൂന്നാംസ്ഥാനത്താകുകയും 100 മീറ്റർ റിലേയിൽ പേശീവലിവുമൂലം ഓട്ടം പൂർത്തിയാക്കാനാകാതെ പിന്മാറുകയും ചെയ്ത വേഗത്തിന്റെ രാജാവിന് ബിസിനസ് കരിയറിലെ തുടക്കമാണ് ഈ ഹോട്ടൽ ശൃംഖല. ആഡംബരവും ധൂർത്തും ആവോളമുള്ള ബോൾട്ടിന് അത്ലറ്റ്ക്സിനേക്കാൾ അച്ചടക്കവും വൈദഗ്ധ്യവും വേണ്ട ബിസിനസിൽ എത്രമാത്രം മുന്നേറാനാകുമെന്നാണ് ആരാധകരുടെ ആകാംഷ.