ഒരാളോട് ഇഷ്ടം തോന്നുവാന്‍ എത്ര സമയം വേണം. വര്‍ഷങ്ങള്‍, മാസങ്ങള്‍, ദിവസങ്ങള്‍, നിമിഷങ്ങള്‍ ഉത്തരം ഉത്തരം പലര്‍ക്കും പലതാകാം. പലതാകാട്ടെ, ഉത്തരം ഒന്നുമാത്രമുള്ള ഒരു ചോദ്യത്തിലേക്ക് വരാം. ഏറ്റവും വേഗത്തില്‍ അതല്ലെങ്കില്‍ സെക്കന്റുകള്‍ കൊണ്ട് നമ്മോട് ഇഷ്ടം കൂടിയതാരാകും. അയാളെ നമുക്ക് ഇങ്ങനെ വിളിക്കാം. ഉസൈന്‍ ലിയോബോള്‍ട്ടെന്ന്. അതെ ഒരുപാട് ഒരുപാട് മനസുകളിലേക്ക് അയാള്‍ ഓടിക്കയറകിയത് വെറും 9.58 സെക്കന്റുകള്‍കൊണ്ടാണ്.
കണ്ണടക്കാതെ നമ്മള്‍ കാത്തിരിന്നിട്ടുണ്ട്. എന്തെന്നാല്‍ കണ്ണൊന്നടഞ്ഞുപോയാല്‍ അതിനകം അയാള്‍ ഓടിത്തീര്‍ന്നിരിക്കുമെന്ന് നമുക്കറിയാമായിരുന്നു. കാലില്‍ ചിറകുകെട്ടിയിട്ടുണ്ടോ ഈ കറുത്തകുതിരയെന്ന അതിശയിപ്പിച്ച് നാം നോക്കിയിരുന്ന ആ മിന്നലോട്ടം ഇനി ഒരു തവണകൂടി മാത്രം. ഇന്നയാള്‍ ലണ്ടന്‍ ഒളിംപിക്സ് സ്റ്റേഡിയത്തിലിറങ്ങിയ്ത് ഞാന്‍ ഓടിത്തീരുന്നുവെന്ന് ഉറക്കെ പറയാന്‍ കൂടിയാണ്. അതെ, കളിത്തട്ടുകളോട് വേഗരാജാവ് വിടപറഞ്ഞു.
ഷെര്‍വുഡ്, ജമൈക്കന്‍ ഗ്രാമമാണ്. ട്രലാവനിക്കടുത്തുള്ള ഒരു കൊച്ചുഗ്രാമം. പോയനൂറ്റാണ്ടിന്റെ അവസാനം വരെ ആ ഗ്രാമത്തെ തിരഞ്ഞവര്‍ക്ക് ഒരുപക്ഷേ എല്ലാ സെര്‍ച്ച് എന്‍ജിനുകളും നല്‍കിയ ഉത്തരം, ഷെര്‍വുഡ് വെസ്റ്റ് ഇന്‍ഡ്യന്‍ ദ്വീപുകളില്‍ നിന്ന് അഭയംതേടിയെത്തിയ അടിമകളുടെയിടമെന്നാകും. എന്നാല്‍ ഇന്നതല്ല കഥ, ഈ ലോകത്ത് ഏറ്റവും നല്ലൊരു സമയമുണ്ടെങ്കില്‍ അത് ഇവിടുത്തുകാര്‍ക്ക് സ്വന്തമാണ്. ലോകത്തിലെ ഏറ്റവും വേഗംകൂടിയമനുഷ്യന്‍ ഇവിടുത്തകാരനാണ്. അതവര്‍ക്ക് മറ്റെന്തിനേക്കാള്‍ വലിയ ലഹരിയാണ്. മുന്‍പ് ജമൈക്കയുടെ വീരപുരുഷനായ ഗായകൻ ബോബ് മാർലിയുടെ പാട്ടുകള്‍ക്കൊപ്പം ഒഫീഷ്യൽ ഡ്രിങ്കായ ഇൻഡിപെൻഡൻസ് പഞ്ച് നുണഞ്ഞ് ചുവടുവച്ച ജനതയെ ഇന്ന് ഉന്മാദികളാക്കുന്നത് നാല്‍പതുനാഴികകൊണ്ട് ഉലകമളക്കുന്ന ബോള്‍ട്ടിന്റെ ചുവടുകളുടെ സംഗീതമാണ്. മുക്കിലും മൂലയിലുമെല്ലാം ആകാശത്തേക്ക് അമ്പെയ്തുനില്‍ക്കുന്ന ബോള്‍ട്ടിനെ കാണാം. അഭിവാദ്യങ്ങള്‍ക്കും അതേ ഭാഷ. ആകാശത്തോളം വളര്‍ന്ന എന്നാല്‍ മണ്ണിലുറച്ചുനില്‍ക്കുന്ന ഒരു മനുഷ്യന്റെ നാടാണിതെന്ന് അവരും അവരുടെ ബോള്‍ട്ട് അനുകരിച്ച ബോബ് മാര്‍ലിയുടെ ചുവടിനെ കടംകൊണ്ട് കാണിച്ചുതരും.
ബോള്‍ട്ട് ഓടിയെത്തിയ വഴികളുടെ അങ്ങേയറ്റത്തേക്ക് ഓടിനോക്കിയാല്‍ അത് എത്തിനില്‍ക്കുക ഈ ഷെര്‍വുഡിലെ ഇടവഴികളിലും പുഴക്കരകളിലും ആകാശംതൊട്ട് നില്‍ക്കുന്ന ബോള്‍ട്ടിന്റെ തന്നെ ഏതെങ്കിലുമൊരു കട്ടൗട്ടിന് കീഴെയാകും. ആ മണ്‍പാതകളിലൂടെയാണ് മലഞ്ചെരിവുകളിലൂടെയാണ് അയാള്‍ കുതിപ്പ് തുടങ്ങുന്നത്. ലക്ഷ്യമേതുമില്ലാത്ത ഓട്ടപ്പാച്ചിലുകളില്‍ തുടക്കം. കുഞ്ഞുബോള്‍ട്ടിന്റെ കുഞ്ഞന്‍കുസൃതികളുടെ കുഞ്ഞുകാലൊപ്പുകള്‍.
ഒരു ലക്ഷ്യം വച്ച് അവന്‍ ഓട്ടംതുടങ്ങുന്നത് അമ്മക്കുവേണ്ടിയാണ്. വീട്ടില്‍ വെള്ളമെത്തിക്കുന്നതിനായി പുഴക്കരയിലേക്കുള്ള ഓട്ടം. വീട്ടിലെ വീപ്പകളെല്ലാം നിറയുംവരെ പുഴക്കര ലക്ഷ്യംവച്ച് ഓടികൊണ്ടേയിരുന്നു. അങ്ങനെയാദ്യമോടിച്ചത് അമ്മയാണെങ്കില്‍ പിന്നെയോടിച്ചത് കോട്നിവാല്‍ഷാണ്. അതെ ക്രിക്കറ്റ് പൂത്തുനിന്ന കരീബിയന്‍ ദ്വീപിലെ കുഞ്ഞുകൗമാരങ്ങളുടെ വലിയമോഹങ്ങളിലൊന്നിന്റെ പുറകേ അവനും ഓടിനോക്കി. പന്തില്‍ ചോരപൊടിക്കുന്നവരുടെ അന്തകനാകാനായ കോട്നിവാല്‍ഷിനെപ്പോലെ പന്തെറിയാനുള്ള പരക്കംപാച്ചില്‍. വെല്ലസ്്ലിയുടേയും ജെന്നിഫറിന്റേയും മകന്‍ ഓട്ടമല്‍സരത്തിനു പേരുനല്‍കിത്തുടങ്ങിതും ഓടിയോടി കരുത്തനായി വാല്‍ഷിനെപ്പോലെ വേഗത്തിലെറിയാന്‍ പഠിക്കാന്‍ തന്നെയായിരുന്നു. ആ നെട്ടോട്ടം കണ്ട വില്യംനിബ് സ്കൂളിലെ അധ്യാപകനാണ് ക്രീസില്‍ നിന്ന് ട്രാക്കിലേക്ക് അവനെ പറിച്ചുനട്ടത്. പന്തിനൊപ്പമല്ലാതെ ബോള്‍ട്ട് ഓടി തുടങ്ങിയത് അങ്ങനെയാണ്. ഓട്ടങ്ങളെല്ലാം തേരോട്ടങ്ങളായ, ഓട്ടമെന്നാല്‍ ബോള്‍ട്ടെന്നുമാത്രമായ കാലപ്പിറവിയുെട ആദ്യവിസില്‍ ആ അധ്യാപകന്റെ ചുണ്ടില്‍ നിന്നുയര്‍ന്നു
ഏറെ പേരുകേട്ടതാണ് തെംസ് നദിക്കരയിലെ ജമൈക്കന്‍ ഹൗസിലെ റം ആന്‍ഡ് റിഥം പാര്‍ട്ടികള്‍. മാര്‍ലിയും മദ്യവും അലിഞ്ഞ ലഹരിപ്പുരയിടങ്ങള്‍. മാര്‍ലിയെപ്പോലെ ഈ ജനതയെ ഒരുചരടില്‍ കോര്‍ക്കുക തന്നെയായിരുന്നു ബോള്‍ട്ടും. ജമൈക്കന്‍ മീറ്റുകളില്‍ വെന്നികൊടി നാട്ടി അയാള്‍ ആ കാല്‍ ലോകത്തിന്റെ നെറുകയിലേക്ക് നീട്ടുകയായിരുന്നു
വിശ്വവിജയികളുടെ തുടക്കം തോറ്റുകൊണ്ടാണത്രേ. അഹന്തയലിഞ്ഞുള്ള തുടക്കം അശ്വമേധങ്ങളിലേക്ക് വഴിവെട്ടുമെന്ന പേരറിയാത്ത ആരുടേയോ ആ തത്വശാസ്ത്രമനുസരിച്ചായിരുന്നു ബോള്‍ട്ടും വലിയ വേദിയില്‍ അരങ്ങേറിയത്. കാലിടറി തുടക്കം. ഫിറ്റ്സ് കോള്‍മാനൊപ്പം കരീബിയന്‍ ഫ്രീട്രേഡ് അസോസിയേഷന്‍ ഗെയിംസില്‍ റെക്കോര്‍ഡ് പ്രകടനം തീര്‍ത്തെത്തിയ ബോള്‍ട്ടിന് ഏതന്‍സ് കണ്ണീരോര്‍മയായി.
എന്നാല്‍ പരുക്ക് പുറകോട്ടുവലിച്ച കാലത്തെ പുതിയ പരിശീലകന്റെ കീഴില്‍ അയാള്‍ അതിജീവിച്ചു. നാലാണ്ടിനപ്പുറം കായികമാമാങ്കം ബെയ്ജിങ്ങിലെത്തിയപ്പോഴേക്കും ബോള്‍ട്ട് വേഗത്തമ്പുരാനായിരുന്നു. 100മീറ്ററിലും 200മീറ്ററിലും താരം റെക്കോര്‍ഡോടെ സ്വര്‍ണം നേടി.
പിന്നീടങ്ങോട്ട് അടുത്തുവരുന്ന എതിരാളികളുടെ സ്പൈക്കിന്റെ ശബ്ദം വേഗം കൂട്ടിയതല്ലാതെ കുറച്ചിട്ടില്ല. ഓട്ടം ബെയ്ജിങ്ങിലാകട്ടെ, ലണ്ടനിലാകട്ടെ ഒപ്പം പവലാകട്ടെ ടൈസന്‍ ഗേയാകട്ടെ കിതപ്പു കണ്ടിട്ടില്ല, കുതിപ്പുമാത്രം കണ്ടു. 2009 ല്‍ ബെര്‍ലിനില്‍ നടന്ന ലോകചാംപ്യന്‍ഷിപ്പില്‍ ഈ വേഗമെല്ലാം മനുഷ്യസാധ്യമോയെന്ന് ബോള്‍ട്ട് നമ്മെക്കൊണ്ട് ചോദിപ്പിച്ചു
പിന്നെ പ്രകാശവേഗം പോലെ ശബ്ദ വേഗം പോലെ ബോള്‍ട്ടും വേഗദൂരങ്ങളോട് ഒട്ടി കിടന്നു. ബോള്‍ട്ട് ബോള്‍ട്ടിനോടുതന്നെ ഓടുന്നകാലം വന്നു. അരികെയുള്ള എതിരാളിയാരെന്ന് നാം നോക്കാനേപോയില്ല. ആ ചുവടുകളിലേക്കും സമയസൂചികയിലേക്കും മാത്രം നമ്മള്‍ മാറി മാറി നോക്കി. എത്രസെക്കന്‍ഡുകള്‍ കൂടി ബോള്‍ട്ടിന്റെ കാല്‍ക്കീഴിലമരുമെന്നതുമാത്രമായി ചിന്ത. പിന്നീട് ലോകചാംപ്യന്‍ഷിപ്പ് കൊറിയയിലും മോസ്കോയിലും ബെയ്ജിങ്ങിലും വന്നുപോയി. കൊറിയയില്‍ 100 മീറ്ററിലെ കാല്‍പ്പിഴവിന്റെ കാര്യമൊഴിച്ചാല്‍ എല്ലായിടങ്ങളിലും വിജയത്തിന്റെ അമ്പെയ്തു അയാള്‍.
ഒളിംപിക്സ് ലണ്ടനിലേക്കും അവിടുനിന്ന് റിയോയിലേക്കുമെത്തി. ബോള്‍ട്ട് ഉലയാത്ത വന്‍മരമായി. ആരൊക്കയോ ഓടിനോക്കുന്നുണ്ടായിരുന്നു. കിതച്ചു കളംവിട്ടതല്ലാതെ ആ കുതിപ്പിന് ആരും കടിഞ്ഞാണിട്ടില്ല.
നോക്കൂ അതല്ലെങ്കില്‍ ആര്‍ക്ക് സാധിക്കും ഇങ്ങനെയാകാന്‍, 100മീറ്റര്‍ ഓടിത്തീര്‍ക്കാന്‍ ബോള്‍ട്ടിന് 41 ചുവടുകള്‍ മതി. കായിക ഭാഷയില്‍ പറഞ്ഞാല്‍ 41 സ്ട്രൈഡുകള്‍. 45മുതല്‍ 48വരെ സ്ട്രൈഡുകളാകും ഒപ്പം മല്‍സരിക്കുന്നവര്‍ക്ക് വേണ്ടിവരുന്നത്. ബോള്‍ട്ടിന് ഓട്ടത്തില്‍ ഏറ്റവും ഗുണകരമായുള്ള മറ്റൊന്ന് ഈ പൊക്കം തന്നെ. ആറടി അഞ്ച് ഇഞ്ച് ഉയരവും 94കിലോ ഭാരവുമാണ് താരത്തിന്. നീണ്ട കാലുകള്‍ പോലെ തന്നെ നീണ്ടകൈകളും ചേരുമ്പോള്‍ ശരീരഘടനയും സന്തുലിതമാകുന്നു. ഓട്ടമാണ് ജീവനെന്ന തിരിച്ചറിവില്‍ വീഴ്ചയില്ലാത്ത പരിശീനവും ഒപ്പമുള്ളതിനാല്‍ കിതപ്പറിയാതെ അയാള്‍ കുതിച്ചുകൊണ്ടേയിരുന്നു.
ആവേശം ലേശമില്ല, നൊമ്പരമായിരുന്നു ഓഗസ്റ്റിനും ഒളിംപിക് സ്റ്റേഡിയത്തിനും.. പുതിയ വേഗം, ഉയരം, ദൂരം എന്ന പതിവ് ക്ലീഷേകള്‍ക്കും ഇത്തവണ സ്ഥാനം കിട്ടാതെ പോയി... കാരണം ഒന്നേയുള്ളൂ.. ലണ്ടന്‍, ബോള്‍ട്ടിന്റെ അവസാന മല്‍സരവേദിയായിരന്നു.. ലോകം ദുസ്വപ്നമായി പോലും കാണാന്‍ ആഗ്രഹിക്കാത്ത ഒന്ന്..
കലങ്ങിമറിയുന്ന ആഴക്കടല്‍ പോലെ അശാന്തമായിരുന്നു ബോള്‍ട്ടിന്റെ മനസ്. അതിനൊപ്പമോ അതിലേറെയോ കലുഷിതമായിരുന്നു ബോള്‍ട്ട് ആരാധകരുടെ ഹൃദയതുടിപ്പുകള്‍. വേഗത്തിന്റെ പെരുമ്പറ കൊട്ടി, വമ്പോടെ മടങ്ങാനുള്ള ലിയോയുടെ ആലോചനകള്‍ക്ക് മുന്നിലേക്ക് ഓരോരോ തടസങ്ങള്‍. പ്രായം കരുതിവച്ച വേദന പേശികളെ വലിച്ചുമുറുക്കിയതോടെ ലണ്ടന്‍ അയാള്‍ക്കൊരു സ്വപ്നമാകുമോ എന്ന് പോലും സംശയിച്ചു. അപ്പോഴും കൈത്താങ്ങായി ഒപ്പം നിന്നു ഗ്ലെന്‍ മില്‍സ് എന്ന ദ്രോണാചാര്യര്‍. ബോള്‍ട്ടിന്റെ സിരകളിലേക്ക് ഊര്‍ജത്തിന്റെ കറുപ്പ് കുത്തിനിറച്ചുകൊണ്ടേയിരുന്നു അയാള്‍.
വേദന മറന്ന് അയാള്‍ ട്രാക്കുമായി വീണ്ടും പ്രണയത്തിലാണ്ടപ്പോഴാണ് തീരാവേദനയായി ആ മരണമെത്തിയത്. ജെര്‍മെയിന്‍ മാസോണ്‍ എന്ന ബ്രിട്ടീഷ് ഹൈജംപറുടെ അപകടമരണം ഒരു തീഗോളമായി വന്നു പതിച്ചു. ചങ്ക് പറിച്ചെടുത്ത വിധിയില്‍ നിശ്ചലനായി ബോള്‍ട്ട്. പൊട്ടിക്കരഞ്ഞ് മാസോണിനെ യാത്രയാക്കുന്ന ബോള്‍ട്ടിന്റെ ചിത്രങ്ങള്‍, ലോകത്തിന് തന്നെ വിങ്ങലായി. ആഴ്ചകളോളം അടച്ചിട്ട മുറിയില്‍ ഇരുട്ടിനെ പരിഗ്രഹിച്ചു ട്രാക്കിലെ മിന്നല്‍പ്പിണര്‍. അസാധ്യങ്ങളെ സാധ്യമാക്കിമാത്രം ശീലിച്ച ബോള്‍ട്ട് വീണ്ടുമെത്തി പരിശീലനത്തിന്റെ പുലര്‍വെട്ടത്തിലേക്ക്.
100 മീറ്ററില്‍ സീസണിലെ ഏഴാമനായാണ് ബോള്‍ട്ട് ലണ്ടനിലെത്തിയത്. ഹീറ്റ്സിലെ തുടക്കം മോശമായെങ്കിലും ഒന്നാമത് വെള്ളവര കടന്ന ബോള്‍ട്ടിന് സെമിഫൈനലിലാണ് ആദ്യതിരിച്ചടി നേരിട്ടത്. ക്രിസ്റ്റ്യന്‍ കോള്‍മാന്‍ എന്ന അമേരിക്കന്‍ യുവതാരം നല്‍കിയ ഷോക്ക് കലാശപ്പോരുവരെ ബോള്‍ട്ടിനെ വേട്ടയാടി.
2017 ഓഗസ്റ്റ് 5... , ലണ്ടനിലാണ് അന്ന് ലോകം ഉണര്‍ന്നത്. അവസാനമായി ഉസൈന്‍ ബോള്‍ട്ട് 100 മീറ്റര്‍ ട്രാക്കിലിറങ്ങുന്നത് കാണാന്‍ ഇങ്ങിവിടെ കേരളവും പുലര്‍ച്ചെ 2.20 വരെ ഉറക്കം വെടിഞ്ഞിരുന്നു. സ്റ്റാര്‍ട്ട് ബ്ലോക്കില്‍ അവസാനമായി അയാള്‍ സ്പൈക്ക് വച്ചു. നാടോടിക്കഥകളിലെ വീരനായകന്റേതു പോലെ അജയ്യമായി പര്യവസാനിച്ചില്ല ഒന്നും
ബോള്‍ട്ടിന്റെ തോല്‍വി ഒരു അനിവാര്യതയായിരുന്നു. ഇതിഹാസമേതുമായാലും സ്പോര്‍ട്സും, ട്രാക്കും അന്തിമവിജയം നേടിയെടുത്തേ മതിയാകൂവെന്ന പരമ തത്വത്തിന്റെ പൂര്‍ത്തീകരണം, ഒറ്റയ്ക്കോടി ലോകത്തെ കാല്‍ക്കീഴിലാക്കിയവന്‍ ജമൈക്കന്‍ സംഘാംഗങ്ങള്‍ക്കൊപ്പം കുതിച്ചെങ്കിലും കാലിടറിവീണു. പച്ചയും കറുപ്പും മഞ്ഞയും ഇടകലര്‍ന്ന ഗ്യാലറിക്ക്, ബോള്‍ട്ട് വിളികളുടെ ആരവങ്ങള്‍ അലങ്കാരമായി . സ്പ്രിന്റ് ചരിത്രത്തിലെ കരീബിയന്‍മന്നന്‍ അങ്ങനെ ട്രാക്കൊഴിഞ്ഞു.
പെലെക്ക് ശേഷം മാറഡോണ വന്നതുപോലെ ബ്രാഡ്മാനുശേഷം നമ്മുെട സച്ചിനെത്തിയത് പോലെ, ജെസി ഓവന്‍സിന് ശേഷം കാള്‍ ലൂയിസ് വന്നതുപോലെ ആരെങ്കിലും വരുമായിരിക്കും. അതുവരെ ആ ഓട്ടങ്ങളുടെ ഗൃഹാതുരതയില്‍ നമുക്ക് അഭിരമിക്കാം.
സ്റ്റേഡിയത്തിലെ മതില്‍ക്കെട്ടിനകത്തുള്ള ട്രാക്കില്‍ അയാളിനിയില്ലായിരിക്കാം. എന്നാല്‍ അത്‌ലറ്റിക്സിന് വാര്‍ധക്യം ബാധിച്ച് മരിക്കുന്ന ഒരു സമയമുണ്ടായാല്‍ അന്നും ഓര്‍മകളുടെ പടിക്കെട്ടില്‍ കയറിനിന്ന് അവന്‍ അമ്പെയ്യുന്നുണ്ടാകും.. തലമുറകളുടെ ഹൃദയത്തിലേക്ക്...