സുന്ദരമായ ഒരു പുഞ്ചിരി പ്രതീക്ഷിച്ചവരെ അമ്പരപ്പിച്ച് വേദന കടിച്ചമർത്തിയ മുഖവുമായി ഉസൈൻ ബോൾട്ട് ട്രാക്കിനു പുറത്തു പോകാൻ കാരണമായതെന്ത്? പേശീവലിവ് മുതൽ ടിവി സമയക്രമത്തിലെ പ്രശ്നം വരെ വില്ലൻമാരായി വിലയിരുത്തപ്പെടുന്നു. 4–100 മീറ്റർ റിലേയുടെ അവസാന ലാപ്പിൽ പതിനഞ്ച് അടി ഓടിയപ്പോഴേക്കും ഇടംകാലിൽ വേദന പിടികൂടിയ ബോൾട്ട് ഓടാനാവാതെ ഇടറിത്തുടങ്ങിയിരുന്നു.
മൽസരത്തിൽ ഒന്നാം സ്ഥാനക്കാരായി ബ്രിട്ടിഷ് ടീം ഫിനിഷ് ചെയ്തപ്പോഴേക്കും ബോൾട്ട് അഞ്ചാം ലെയ്‌നിൽ മുഖം പൂഴ്ത്തി നിലത്തു വീണു. ജമൈക്കൻ ടീം ഡോക്ടർ കെവിൻ ജോൺസ് പറയുന്നത് ഇടതു കാലിലെ പേശീവലിവാണ് ബോൾട്ടിനെ ചതിച്ചതെന്നാണ്. എംആർഐ സ്കാൻ ഉൾപ്പെടെയുള്ളവയുടെ ഫലം വന്നാലേ പരുക്കിന്റെ വ്യാപ്തി മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ എന്നും ഡോക്ടർ പറഞ്ഞു.
മൽസരത്തിനുവേണ്ടിയുള്ള നീണ്ട നേരത്തെ കാത്തിരിപ്പിനെയാണ് ബോൾട്ടിന്റെ സഹതാരം യൊഹാൻ ബ്ലേക്ക് പഴിച്ചത്. ലോങ് ജംപ്, 5000 മീറ്റർ എന്നിവയുടെ മെഡൽദാനച്ചടങ്ങുമൂലം നേരത്തേ നിശ്ചയിച്ചതിലും വൈകിയാണു റിലേ ഫൈനൽ തുടങ്ങിയത്. അത്രയും നേരം സ്റ്റേഡിയത്തിലെ എയർ കണ്ടീഷനുള്ള മിക്സ്ഡ് സോണിൽ കാത്തിരിക്കുകയായിരുന്നു തങ്ങളെന്ന് ബ്ലേക്ക് പറയുന്നു.
‘‘വാം അപ്പ് ചെയ്യുക, വെയ്റ്റ് ചെയ്യുക, വീണ്ടും വാംഅപ്പ്, വീണ്ടും വെയ്റ്റിങ്. 40 മിനിറ്റോളമാണു ഞങ്ങൾ അവിടെ കാത്തിരുന്നത്.’’ – ബ്ലേക്ക് പറയുന്നു. ബോൾട്ടിന്റെ പ്രധാന എതിരാളിയായ അമേരിക്കൻ താരം ജസ്റ്റിൻ ഗാട്‌ലിനും ബ്ലേക്കിനെ പിന്താങ്ങുന്നു. ‘‘ടിവി സംപ്രേഷണ സമയം ക്രമീകരിക്കുന്നതിനു വേണ്ടിയാണു കാത്തിരുത്തിയതെന്നാണ് എനിക്കു തോന്നുന്നത്. പക്ഷേ, മൽസരം ഇപ്പോൾ തുടങ്ങുമെന്നു കരുതി ജാക്കറ്റെല്ലാം ഊരി മാറ്റിയാണു ഞങ്ങൾ ഇരുന്നത്. ഞാനും ആകെ തണുത്തുപോയി. പേശീവലിവ് പിടികൂടുമെന്നു പേടിക്കേണ്ട അവസ്ഥതന്നെയായിരുന്നു അത്. നിർഭാഗ്യവശാൽ ബോൾട്ടിനെ അതു ബാധിക്കുകയും ചെയ്തു.’’ – ഗാറ്റ്‌ലിൻ പറഞ്ഞു.