ബാർസിലോന ∙ ലോകഫുട്ബോളിലെ സൂപ്പർ പവർഹൗസായ എംഎസ്എന്നിൽ വിള്ളൽ വീഴ്ത്തിയാണു നെയ്മർ ബാർസിലോന വിടുന്നത്. മെസ്സി–സ്വാരസ്–നെയ്മർ ത്രിമൂർത്തികൾക്കു ലോകഫുട്ബോൾ നൽകിയ ബ്രാൻഡിങ്ങാണ് ‘എംഎസ്എൻ.’ ലാറ്റിനമേരിക്കയുടെ തെരുവിൽ പന്തുതട്ടി വളർന്ന മൂന്നു യുവാക്കൾ യൂറോപ്യൻ ഫുട്ബോളിന്റെ വിജയങ്ങളെ വരുതിയാലാക്കിയ കൂട്ടുകെട്ട്. ലോക ഫുട്ബോളിലെ സ്വപ്നസമാനമായ കുടിയേറ്റത്തിൽ വിജയങ്ങളിലേക്കു പറന്നിറങ്ങിയ മൂന്നുപേരിൽ ഇനി കാറ്റലൻ നിരയിൽ മെസ്സിക്കു കൂട്ട് സ്വാരസ് മാത്രം.
ലോകഫുട്ബോളിൽ ബാർസിലോന നടത്തിയ സമാനതകളില്ലാത്ത മുന്നേറ്റത്തിന്റെ പവർബൂട്ടുകളാണു മുന്നേറ്റനിരയിലെ ഒത്തിണക്കിന്റെ പ്രതീകമായ മൂന്നു സൂപ്പർതാരങ്ങൾ. പോയ സീസണിൽ മൂവരും ചേർന്നു നേടിയത് 111 ഗോളുകൾ. ഇതിൽ ലാലിഗയിൽ മാത്രം 79 ഗോളുകളുണ്ട്. ചാംപ്യൻസ് ലീഗിൽ 18 എണ്ണം. മറ്റു മൽസരങ്ങളിൽ പതിനാലെണ്ണം. ത്രിമൂർത്തികളിൽ ഗോൾവേട്ടയിൽ മുന്നിൽ മെസ്സി തന്നെ: 54 എണ്ണം. 37 ഗോൾ നേടിയ സ്വാരസിനും പിന്നിലാണ് ഇരുപതുഗോളുമായി നെയ്മർ.
എഴുപതുകളിൽ അയാക്സ് ക്ലബ്ബും ഹോളണ്ട് ടീമും ലോകത്തിനു സമ്മാനിച്ച ‘ടോട്ടൽ ഫുട്ബോൾ’ പോലൊരു ഫിലോസഫിയായിരുന്നു ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബാർസിലോന ലോകത്തിനു കാണിച്ചുകൊടുത്ത ‘ടിക്കിടാക്ക’ എന്ന പാസിങ് ആൻഡ് പൊസഷൻ ശൈലി. പെപ് ഗ്വാർഡിയോളയുടെ കീഴിൽ പിന്നീടു ടിക്കിടാക്ക പൂർണരൂപം പൂണ്ടപ്പോൾ ബാർസ കളിക്കളത്തിൽ പത്തുചക്രങ്ങളുള്ള ബുൾഡോസറിനെപ്പോലെ എതിർഗോൾമുഖങ്ങൾ കീഴടക്കി. എംഎസ്എൻ വന്നതോടെ മുന്നേറ്റനിരയിൽ അതിനു സംഹാരശക്തി കൂടി. ബ്രസീലിലെ സാന്റോസിൽ നിന്നു നെയ്മർ ബാർസയിലേക്കു പറന്നിറങ്ങിയപ്പോൾ ലിവർപൂളിൽ നിന്നായിരുന്നു സ്വാരസിന്റെ വരവ്. സ്പാനിഷ് ലീഗിലെ ബലാബലത്തിൽ ബിബിസിയുമായി (ബെൻസീമ–ബെയ്ൽ–ക്രിസ്റ്റ്യാനോ) പോരടിച്ചു മുന്നിലെത്താൻ എംഎസ്എന് കഴിഞ്ഞിരുന്നു.