ബാർസിലോന വിട്ട സഹതാരം നെയ്മറിനെ ടീമിനൊപ്പം പിടിച്ചുനിർത്താൻ സൂപ്പർ താരം ലയണൽ മെസ്സി ‘ബലോൻ ദ് ഓർ’ പുരസ്കാരം വരെ വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തൽ. മെസ്സി, നെയ്മർ എന്നിവരുമായി അടുത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഒരു സ്പാനിഷ് പത്രമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംഭവം വിവിധ രാജ്യാന്തര മാധ്യമങ്ങൾ ഏറ്റെടുത്തതോടെ ലോകമാകെ പാട്ടാകുകയും ചെയ്തു. എന്തായാലും പിന്നീടു ബാർസിലോന വിട്ട നെയ്മർ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിൽ ചേർന്നു. 222 മില്യൺ യൂറോയുടെ (261 മില്യൺ ഡോളർ) റെക്കോർഡ് തുകയ്ക്കായിരുന്നു താര കൈമാറ്റം.
പ്രീ സീസൺ ടൂർണമെന്റിനായി യുഎസിലെത്തിയപ്പോഴാണ് ടീം വിടാനുള്ള നെയ്മറിന്റെ തീരുമാനം മാറ്റാൻ ലയണൽ മെസ്സിയും ശ്രമം നടത്തിയത്. ന്യൂജേഴ്സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ യുവന്റസുമായി ഏറ്റുമുട്ടുന്നതിന് തലേന്ന് നഗരത്തിലെ ഹോട്ടലിൽവച്ചാണ് മെസ്സിയും നെയ്മറും ഇക്കാര്യം സംസാരിച്ചതത്രെ. ഇക്കഴിഞ്ഞ ജൂലൈയിലായിരുന്നു ഇത്.
ഡയറിയോ സ്പോർട്ട് ലേഖകൻ ഇവാൻ സാൻ അന്റോണിയോയുടെ വെളിപ്പെടുത്തലനുസരിച്ച് മെസ്സി നെയ്മറിനോട് ചോദിക്കുന്നു: ‘നിനക്കെന്താണ് വേണ്ടത്? നിനക്ക് ബലോൻ ദ് ഓർ വേണോ? നിന്നെ ഞാൻ ബലോൻ ദ് ഓർ പുരസ്കാര ജേതാവാക്കും’.
ബാർസിലോനയിൽ തന്റെ നിഴലിലായിപ്പോകുന്നതാണ് നെയ്മറിന്റെ കൂടുമാറ്റത്തിനു പിന്നിലെങ്കിൽ അതു തടയാനായിരുന്നു മെസ്സിയുടെ ശ്രമമെന്നും റിപ്പോർട്ടുകൾ പറയുന്നു. സ്വയം പ്ലേമേക്കറുടെ റോളിലേക്കു മാറി നെയ്മറിനു കൂടുതൽ ഗോളുകൾ സ്കോർ ചെയ്യാൻ അവസരമൊരുക്കാമെന്നായിരുന്നു മെസ്സിയുടെ വാഗ്ദാനമത്രെ. മാത്രമല്ല, ഫ്രീകിക്കുകളും പെനൽറ്റികളും എടുക്കുന്ന കാര്യത്തിൽ നെയ്മറിനു പ്രാമുഖ്യം നൽകാമെന്നും അദ്ദേഹം ഉറപ്പു നൽകി. നിലവിൽ ബാർസിലോനയ്ക്കായി കൂടുതൽ ഫ്രീകിക്കുകളും പെനൽറ്റി കിക്കുകളും എടുക്കുന്നത് മെസ്സിയാണ്.
തൊട്ടടുത്ത ദിവസം യുവന്റസിനെതിരെ നടന്ന സൗഹൃദ മൽസരത്തിൽ ബാർസയ്ക്കായി നെയ്മർ ഇരട്ടഗോൾ നേടുകയും ചെയ്തു. നെയ്മറിനു ഗോൾ നേടാൻ മെസ്സി വഴിയൊരുക്കുന്നത് ഈ മൽസരത്തിൽ കൃത്യമായി കാണാമായിരുന്നെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നെയ്മറിന് ഹാട്രിക്ക് തികയ്ക്കാനുള്ള അവസരവും മെസ്സി ഈ മൽസരത്തിൽ ഒരുക്കി നൽകിയെങ്കിലും ഇത്തവണ ലക്ഷ്യം കാണുന്നതിൽ നെയ്മർ പരാജയപ്പെട്ടതോടെ അതു നടന്നില്ല.
അതേസമയം, ബാർസ വിടാനുള്ള തീരുമാനം അതിനു മുൻപേ നെയ്മർ ഉറപ്പിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതുവരെ അഞ്ചു തവണ ബലോൻ ദ് ഓർ, ഫിഫ ലോക ഫുട്ബോളർ പട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള മെസ്സി, ഇക്കാര്യത്തിൽ മറ്റു താരങ്ങളേക്കാൾ മുൻപിലാണ്. നാലു തവണ പുരസ്കാരം നേടിയിട്ടുളള ക്രിസ്റ്റ്യാനോ റൊണാൾഡോ തൊട്ടു പിന്നിലുണ്ട്. ലോക ഫുട്ബോളിൽ ഇവർക്കൊപ്പം എണ്ണപ്പെടുന്ന താരമാണെങ്കിലും ഇതുവരെ ഈ പുരസ്കാരം നേടാൻ നെയ്മറിനായിട്ടില്ല.
അതേസമയം, ഫ്രഞ്ച് ക്ലബ്ബ് പാരിസ് സെന്റ് ജർമന്റെ ആക്രമണങ്ങളുടെ കുന്തമുനയായി മാറുന്നതോടെ ഈ വർഷം നെയ്മർ രാജ്യാന്തര ഫുട്ബോളിൽ കൂടുതൽ ശ്രദ്ധേയനാകുമെന്നാണ് വിലയിരുത്തൽ. പിഎസ്ജിക്കായി കളത്തിലിറങ്ങിയ ആദ്യ മൽസരത്തിൽ തകർപ്പൻ പ്രകടനവുമായി നെയ്മർ കയ്യടി നേടുകയും ചെയ്തു. അടുത്ത ബലോൻ ദ് ഓർ പുരസ്കാര ജേതാവിനെ നിശ്ചയിക്കുമ്പോൾ 2018 ലോകകപ്പ് ഫുട്ബോളിലെ പ്രകടനവും കണക്കിലെടുത്തേക്കാമെന്നതിനാൽ നെയ്മറിനു പ്രതീക്ഷയുണ്ട്. ദേശീയ ടീമിനായി നടത്തുന്ന പ്രകടനത്തിൽ മെസ്സി, റൊണാൾഡോ എന്നിവരേക്കാൾ മുന്നിലാണ് നെയ്മറിന്റെ സ്ഥാനം.
അതിനിടെ, മെസ്സിയുടെ വിവാഹ ചടങ്ങിൽവച്ചാണ് ബ്രസീലിയൻ താരങ്ങളായ ഡാനി ആൽവ്സും നെയ്മറും പിഎസ്ജിയിലേക്കുള്ള കൂടുമാറ്റം ആദ്യം ചർച്ച ചെയ്തതെന്നും റിപ്പോർട്ടുണ്ട്. ഇക്കഴിഞ്ഞ ജൂലൈ ഒന്നിനായിരുന്നു മെസ്സിയുെട വിവാഹം. യുറഗ്വായ് താരം ലൂയി സ്വാരസിനു പിന്നാലെ നെയ്മറും ബാർസ നിരയിലേക്കെത്തിയതോടെ ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച ആക്രമണ സഖ്യം തീർക്കാൻ ഇവർക്കൊപ്പം മെസ്സിക്കു സാധിച്ചിരുന്നു. എംഎസ്എൻ (മെസ്സി–സ്വാരസ്–നെയ്മർ) എന്നു കേട്ടാൻ ഏതു കടുകട്ടി പ്രതിരോധവും ഭയക്കുന്ന തലത്തിലേക്കു വരെ കാര്യങ്ങളെത്തുകയും ചെയ്തു.
ലോകഫുട്ബോളിൽ ബാർസിലോന നടത്തിയ സമാനതകളില്ലാത്ത മുന്നേറ്റത്തിന്റെ പവർബൂട്ടുകളാണു മുന്നേറ്റനിരയിലെ ഒത്തിണക്കിന്റെ പ്രതീകമായ മൂന്നു സൂപ്പർതാരങ്ങൾ. പോയ സീസണിൽ മൂവരും ചേർന്നു നേടിയത് 111 ഗോളുകൾ. ഇതിൽ ലാലിഗയിൽ മാത്രം 79 ഗോളുകളുണ്ട്. ചാംപ്യൻസ് ലീഗിൽ 18 എണ്ണം. മറ്റു മൽസരങ്ങളിൽ പതിനാലെണ്ണം. ത്രിമൂർത്തികളിൽ ഗോൾവേട്ടയിൽ മുന്നിൽ മെസ്സി തന്നെ: 54 എണ്ണം. 37 ഗോൾ നേടിയ സ്വാരസിനും പിന്നിലാണ് ഇരുപതുഗോളുമായി നെയ്മർ. എന്നാൽ, നെയ്മർ ടീം വിടുന്നതായി അഭ്യൂഹം ഉയർന്നപ്പോൾ ആദ്യം അപകടം മണത്തവരിൽ ഒരാൾ മെസ്സിയാണ്. ബാർസയുടെ മുന്നേറ്റങ്ങളിൽ നെയ്മറിന്റെ പങ്ക് കൃത്യമായി മനസിലാക്കിയിരുന്ന താരം കൂടിയായിരുന്നു മെസ്സി. അടിച്ച ഗോളുകളുടെ എണ്ണം മാത്രം പോരാ നെയ്മറിന്റെ പ്രതിഭയെ അളക്കാനെന്ന് മെസ്സിയോളം അറിഞ്ഞവർ ആരുണ്ട്?
അതിനിടെയാണ് നെയ്മർ ബാർസ വിടാൻ ശ്രമം നടത്തുന്നതായി അഭ്യൂഹം ഉയർന്നത്. ബാർസയിൽ മെസ്സിയുടെ നിഴലിലായിപ്പോകുന്നുവെന്ന തോന്നലാണ് നെയ്മറിനെ കൂടുമാറ്റത്തിനു പ്രേരിപ്പിച്ചതെന്നായിരുന്നു റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് അനുനയ ശ്രമവുമായി മെസ്സി തന്നെ നേരിട്ട് രംഗത്തെത്തിയതത്രെ. നെയ്മർ ടീം വിട്ടശേഷമുള്ള ബാർസിലോനയുടെ ദയനീയ പ്രകടനം മെസ്സിയുടെ ആശങ്കയെ ശരിവയ്ക്കുകയും ചെയ്യുന്നു.