ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ സൂപ്പർതാരങ്ങളായ നെയ്മറും എഡിൻസൺ കവാനിയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. ഒളിംപിക് ലയോണിനെതിരെ മൽസരത്തിൽ സെറ്റ് പീസുകൾ എടുക്കുന്നതിനെച്ചൊല്ലി ഇരു താരങ്ങളും തമ്മിലുള്ള തർക്കം അവിടംകൊണ്ടു തീർന്നില്ല. കവാനിയെ വിൽക്കണമെന്ന് നെയ്മർ ക്ലബ് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടതായാണ് ഏറ്റവും പുതിയ വാർത്ത. സ്പാനിഷ് പത്രമായ ‘സ്പോർട്ട്’ ആണ് ഇക്കാര്യം പുറത്തുവിട്ടത്.
സംഭവിച്ചത്
ഫ്രഞ്ച് ലീഗിൽ കഴിഞ്ഞ ദിവസം ലയോണിനെതിരെയുള്ള പിഎസ്ജി 2–0നു ജയിച്ച മൽസരത്തിലാണ് വിവാദങ്ങളുടെ തുടക്കം. ബ്രസീൽ താരം ഡാനി ആൽവസിനെ ലയോൺ താരം ഫൗൾ ചെയ്തതിനു കിട്ടിയ ഫ്രീകിക്ക് എടുക്കാൻ ആദ്യം എത്തിയത് കവാനി. എന്നാൽ ആൽവസ് പന്തു നൽകിയില്ല. പിന്നീടെത്തിയ നെയ്മർക്കാണ് ആൽവസ് പന്തു നൽകിയത്. രണ്ടാം പകുതിയിൽ പിഎസ്ജിക്കു പെനൽറ്റി കിക്ക് ലഭിച്ചപ്പോൾ കവാനി പകരംവീട്ടി. കിക്കെടുക്കാനായി നെയ്മർ എത്തിയെങ്കിലും കവാനി നൽകിയില്ല.
കാരണം
ലോക റെക്കോർഡ് തുകയ്ക്ക് നെയ്മർ ബാർസിലോനയിൽ നിന്നെത്തിയതോടെ ക്ലബ്ബിലെ തന്റെ സൂപ്പർതാര പദവിക്കു മങ്ങലേറ്റതാണ് കവാനിയെ ചൊടിപ്പിച്ചത്. 2013ൽ ഇറ്റാലിയൻ ക്ലബ് നാപ്പോളിയിൽ നിന്നെത്തിയ യുറഗ്വായ് താരമായിരുന്നു കഴിഞ്ഞ സീസണുകളിലെല്ലാം ഫ്രഞ്ച് ക്ലബ്ബിന്റെ കുന്തമുന. ഇത്തവണയും ഏഴു ഗോളുകളുമായി ടീമിന്റെ ടോപ് സ്കോറർ കവാനി തന്നെ. നെയ്മർ ഇതുവരെ നേടിയത് നാലു ഗോളുകൾ. എന്നാൽ ലോകശ്രദ്ധയോടെ ടീമിലെത്തിയ താൻ തന്നെയാണ് ടീമിലെ ഒന്നാമൻ എന്നു സ്വാഭാവികമായി നെയ്മറും കരുതുന്നുണ്ടാകാം. നെയ്മറുമായി പ്രശ്നങ്ങളൊന്നുമില്ലെന്ന് കവാനി പിന്നീട് പ്രതികരിച്ചെങ്കിലും ഇരുതാരങ്ങളും തമ്മിലുള്ള പരസ്പരധാരണ കണ്ടുതന്നെ അറിയേണ്ടത്.
സെറ്റ് പീസുകൾ ടീമിലെ രണ്ടുപേരാണ് എടുക്കുന്നത് – കവാനിയും നെയ്മറും. ഓരോ സാഹചര്യങ്ങളിലും ആര് എടുക്കണമെന്നു തീരുമാനിക്കേണ്ടതു പരസ്പര ധാരണയുടെ പുറത്താണ്. അതൊരു മാന്യമായ കരാറു പോലെയായിരിക്കണം. – ഉനായ് എമെറി (പിഎസ്ജി പരിശീലകൻ)