നന്തൻകോട് കൂട്ടക്കൊലക്കേസിലെ പ്രതി കേഡൽ ജീൻസണിന് വിചാരണ നേരിടാനാവില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്. പ്രതിക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായാണ് കണ്ടെത്തൽ. ഇതു സംബന്ധിച്ച റിപ്പോർട്ട് വഞ്ചിയൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. കേഡലിനെ വിദഗ്ധസംഘത്തെക്കൊണ്ട് പരിശോധിക്കണമെന്ന പൊലീസിന്റെ അപേക്ഷ പരിഗണിക്കവെയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.
ഏപ്രിൽ ഒൻപതിനാണ് കാഡൽ ജീൻസൺ മാതാപിതാക്കളെയും സഹോദരിയേയും ബന്ധുവിനെയും നന്തൻകോട് ക്ലിഫ് ഹൗസിനു സമീപമുള്ള വീട്ടിൽവച്ച വെട്ടിക്കൊലപ്പെടുത്തിയത്. മൂന്നു പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേതു കിടക്കവിരിയിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. സംഭവത്തിനുശേഷം നാടുവിട്ട കാഡൽ ജീൻസണ്‍ കീഴടങ്ങാനായെത്തിയപ്പോൾ പിടിയിലാകുകയായിരുന്നു.