സർക്കാർ ജിഷ്ണു പ്രണോയിയുടെ ബന്ധുക്കളുടെ നിരാഹാര സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചതോടെ വിജയം കണ്ടത് ഒരമ്മയും മകളും നടത്തിയ നിശ്ചയദാർഢ്യത്തോടെയുള്ള പോരാട്ടം. രാഷ്ട്രീയമായി മറ്റു കക്ഷികൾ വിഷയത്തെ ഏറ്റെടുത്തുവെങ്കിലും അതിലും വലുതായി സർക്കാരിനു മുൻപിൽ ഉയർന്നു നിന്നതു ജിഷ്ണുവിന്റെ അമ്മ മഹിജയും സഹോദരി അവിഷ്ണയും നടത്തിയ നിരാഹാര സമരമായിരുന്നു.
അമ്മ മഹിജ ആശുപത്രിയിൽ നിരാഹാര സമരം ആരംഭിച്ചതോടെ തന്റെ അമ്മയും അച്ഛനും തിരികെ എത്തുന്നതു വരെ നിരാഹാര സമരം തന്നെയാണു വഴിയെന്ന് അവിഷ്ണയും തീരുമാനിച്ചതോടെ ഒരു നാട് കൂടെ നിന്നു.
മറ്റു കക്ഷികൾ സമരങ്ങളും പ്രതിഷേധങ്ങളും ഉയർത്തിയതും സിപിഎമ്മിൽ നിന്നും അപസ്വരങ്ങൾ ഉയർന്നതും സർക്കാരിനെ സമ്മർദത്തിലാഴ്ത്തി. ഇതിനെല്ലാം ഉപരിയായി ഒരമ്മയുടെ നിശ്ചയദാർഢ്യം സർക്കാരിനു കണ്ടില്ലെന്നു നടിക്കാൻ കഴിയാതെയായി.
സമരത്തിനായി ഡിജിപി ഓഫിസിന് മുൻപിൽ എത്തിയും അവിടെ നിന്നും പൊലീസ് നടപടികളുടെ ഭാഗമായി വലിച്ചിഴയ്ക്കുകയും മർദനമേൽക്കുകയും ചെയ്തിട്ടും ആശുപത്രി കിടക്കയിലും മഹിജയെന്ന ആ അമ്മ പറഞ്ഞതു നീതിക്കായുള്ള പോരാട്ടം തുടരുമെന്നു തന്നെയാണ്.
അത് വെറും വാക്കല്ലെന്നു തുടർന്നുള്ള ദിവസങ്ങളിൽ കേരളജനത കണ്ടു. പേരൂർക്കട ജില്ലാ ആശുപത്രിയിൽ നിന്നു മെഡിക്കൽ കോളജിലേയ്ക്കു മാറ്റിയിട്ടും നിരാഹാര സമരം തുടർന്ന അമ്മ സർക്കാരിനെ തള്ളിപ്പറഞ്ഞില്ലെന്നതും ശ്രദ്ധേയമായി. പൊലീസുകാർക്കെതിരെ മാത്രമാണ് തന്റെ പ്രതിഷേധമെന്നു പറഞ്ഞ മഹിജ സർക്കാരിനെ ഇപ്പോഴും വിശ്വാസമാണെന്നും പറഞ്ഞു.
എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ ഡിജിപി ഓഫിസിന് മുൻപിലെ അതിക്രമത്തെ കുറിച്ചു വന്ന റിപ്പോർട്ടും പത്രപ്പരസ്യവും വേദനിപ്പിച്ചതായി ആ അമ്മ പറഞ്ഞപ്പോഴും സർക്കാരിനെ തള്ളിപ്പറഞ്ഞില്ല. കേരളം മുഴുവൻ ഏറ്റെടുത്ത വിഷയമായി ഇത് ഉയർന്നപ്പോഴും പിൻതുണയുമായി രാഷ്ട്രീയ നേതാക്കളുടെ ഒഴുക്ക് ഉണ്ടായപ്പോഴും നീതി വേണമെന്നാവശ്യപ്പെടുകയല്ലാതെ ഈ അമ്മ മറ്റൊന്നും പറഞ്ഞില്ല.
അമ്മയ്ക്കു പിന്നാലെ മകൾ കിലോമീറ്ററുകൾക്ക് അപ്പുറത്തു നിരാഹാര സമരം ആരംഭിച്ചതോടെ സർക്കാരിനെ സമ്മർദത്തിലാഴ്ത്താൻ അതിനു കഴിഞ്ഞു. സിപിഎം പ്രാദേശിക കമ്മിറ്റി ഉൾപ്പെടെ അതിനെ പിൻതുണച്ചു. സർക്കാരിനെ പെട്ടെന്നു തന്നെ സമരം അവസാനിപ്പിക്കാനുള്ള ചർച്ചകൾ നടത്താൻ പ്രേരിപ്പിച്ചതും ഈ അമ്മയുടെയും മകളുടെയും പോരാട്ട വീര്യം തന്നെയാണ്.