ചാനലുകൾക്കു മുന്നിൽ മൊബൈലിലൂടെ തൽസമയം വിവരം കൈമാറി നിരാഹാരസമരത്തിന് അവസാനം കുറിക്കുന്ന അപൂർവതയ്ക്കും മഹിജയുടെ സമരം വേദിയായി. നാട്ടിൽ നിരാഹാരം അനുഷ്ഠിച്ചുവരുന്ന ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയ്ക്ക് സന്ദേശം പോയത് ക്യാമറകൾക്കു മുന്നിൽ.
‘മോളൂ, നമ്മുടെ സമരം ഗംഭീരമായി വിജയിച്ചു. അമ്മ വെള്ളം കുടിച്ചു; നീ കുടിക്കില്ലേ.. അതു ചെയ്താൽ ഞാനും വെള്ളം കുടിക്കും’– അമ്മാവൻ ശ്രീജിത്ത് ഫോണിൽ അവിഷ്ണയോടായി പറഞ്ഞു. ശ്രീജിത്തിന്റെ അഭ്യർഥനപ്രകാരം സ്റ്റേറ്റ് അറ്റോർണി കെ.വി സോഹനാണ് അവിഷ്ണയോട് ഫോണിൽ ആദ്യം സംസാരിച്ചത്.
ഇവിടെ കാര്യങ്ങൾ ഒത്തുതീർപ്പായെന്നും സമരം അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. തുടർന്ന്, കോഴിക്കോട് വളയത്തെ വീട്ടിൽ രാത്രി 9.20ന് അവിഷ്ണ നിരാഹാര സമരം അവസാനിപ്പിച്ചു. അവിടെയും ചാനൽ ക്യാമറകൾ തൽസമയം സംപ്രേഷണവുമായി ഉണ്ടായിരുന്നു.
മഹിജയുടെ പിതൃസഹോദരൻ കോരമ്പത്ത് നാണു നൽകിയ നാരങ്ങാനീരു കുടിച്ചാണ് അവിഷ്ണ നാലു ദിവസത്തെ നിരാഹാരം അവസാനിപ്പിച്ചത്. ഇന്നലെ വൈകിട്ടു തന്നെ നിരാഹാര സമരം തീരുമെന്ന പ്രതീതിയുണ്ടായിരുന്നെങ്കിലും അമ്മ വെള്ളം കുടിച്ചെന്നു ബോധ്യമായാൽ മാത്രമേ താൻ വെള്ളം കുടിക്കൂ എന്ന ഉറച്ച നിലപാടിലായിരുന്നു അവിഷ്ണ.
ഇന്നലെ രാവിലെ മുതൽ അവിഷ്ണയുടെ സഹപാഠികളും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ വൻ ജനാവലിയാണ് പിന്തുണയുമായെത്തിയത്. എല്ലാവരോടും അവിഷ്ണയും അമ്മ മഹിജയും കൃതജ്ഞത അറിയിച്ചു.