തമിഴകത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം മുതലാക്കാന്‍ ഒരുങ്ങുകയാണ് മുഖ്യപ്രതിപക്ഷ പാർട്ടിയായ ഡിഎംകെ. പളനിസാമി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടിയെങ്കിലും എത്രയും വേഗം അടുത്ത തിരഞ്ഞെടുപ്പിനു കളമൊരുക്കുകയാണ് ഡിഎംകെയുടെ ലക്ഷ്യം. ഒ.പനീർസെൽവം പക്ഷവും ലക്ഷ്യമിടുന്നത് ഇടക്കാല തിരഞ്ഞെടുപ്പു തന്നെയാണ്.
ഉടന്‍ ഒരു തിരഞ്ഞെടുപ്പിന് തയ്യാറാകാന്‍ പ്രവര്‍ത്തകരെ ആഹ്വാനം ചെയ്യുന്ന തരത്തിലായിരുന്നു ശനിയാഴ്ചത്തെ ഡിഎംകെയുടെ പ്രകടനം. നിയമസഭയിലും പുറത്തും ഡിഎംകെയുടെ നീക്കങ്ങള്‍ ഏറെ നിര്‍ണായകമായി. മറീനയിലെ ഉപവാസ സമരവും തുടര്‍ന്ന് സ്റ്റാലിനെ അറസ്റ്റ് ചെയ്ത് നീക്കേണ്ടിവന്നതുമെല്ലാം പളനിസാമി സര്‍ക്കാരിന് ശക്തമായ സന്ദേശമാണ് നല്‍കുന്നത്.
പനീർസെൽവവും എടപ്പാടി പളനിസാമിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടമെന്ന നിലയിൽ ശ്രദ്ധനേടിയ വിശ്വാസ വോട്ടെടുപ്പിൽ, ആദ്യം പിന്തുണക്കാരന്റെ റോളിലെത്തിയ സ്റ്റാലിൻ പതുക്കെ രംഗം കീഴടക്കുന്ന കാഴ്ചയാണ് നിയമസഭയിൽ കണ്ടത്. സമ്മേളനത്തിന്റെ തുടക്കത്തിൽത്തന്നെ പനീർസെൽവത്തിനു പിന്തുണ പ്രഖ്യാപിച്ച സ്റ്റാലിൻ, പിന്നീട് പോരാട്ടത്തിന്റെ മുൻനിരയിലേക്കെത്തി നേതൃത്വം ഏറ്റെടുക്കുകയായിരുന്നു. പ്രതിഷേധത്തിന്റെ നേതൃസ്ഥാനത്തേക്കു സ്റ്റാലിൻ എത്തിയതോടെ പനീർസെൽവം പതുക്കെ ചിത്രത്തിൽനിന്നു മാഞ്ഞു. 11 എംഎൽഎമാരുടെ പിന്തുണ മാത്രമുള്ള പനീർസെൽവത്തിനു പകരം, 89 എംഎൽഎമാരുടെ പിന്തുണയുള്ള സ്റ്റാലിൻ താരമായി ഉയരുകയും ചെയ്തു.
കീറിയ വസ്ത്രങ്ങളുമായി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങാനുള്ള ശ്രമം പരമാവധി ജനപിന്തുണ സമാഹരിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. എന്നാൽ, ഈ നീക്കം പൊലീസ് തടഞ്ഞതോടെ അദ്ദേഹം ഇതേ വേഷത്തിൽ രാജ്ഭവനിലേക്കു നീങ്ങി. അവിടെ ഗവർണറെ കണ്ടു കാര്യങ്ങൾ വിശദീകരിച്ച് പരാതിയും നൽകിയ ശേഷം തമിഴ് രാഷ്ട്രീയത്തിലെ സമകാല ചലനങ്ങളുടെ കേന്ദ്രബിന്ദുവായ മറീനബീച്ചിലേക്ക്. നിരാഹാര സമരം പ്രഖ്യാപിച്ച് ഏതാനും മിനിറ്റുകൾക്കുള്ളിൽത്തന്നെ പൊലീസ് സ്റ്റാലിനെയും എംഎൽഎമാരെയും അറസ്റ്റ് ചെയ്തു. പളനിസാമി സർക്കാരിന് എത്രകാലം ഭരിക്കാനാകും എന്ന കാര്യത്തിൽ അദ്ദേഹത്തിനുപോലും ഉറപ്പില്ലാത്ത സാഹചര്യത്തിൽ സ്റ്റാലിന്റെ ഉദ്ദേശ്യം വ്യക്തമാണ്: അധികം താമസിയാതെ ഉണ്ടായേക്കാവുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ആവശ്യമായ ഊർജം സംഭരിക്കുക, ഡിഎംകെയ്ക്ക് അധികാരം തിരികെ പിടിക്കാനുള്ള സാഹചര്യം ഒരുക്കുക.
ഭരണത്തിലേക്ക് നാലു വർഷത്തിന്റെ അകലം കണക്കാക്കി കാത്തിരുന്ന ഡിഎംകെയ്ക്ക് നിനച്ചിരിക്കാതെ അടിച്ച ലോട്ടറിയാണ് അണ്ണാ ഡിഎംകെയിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾ. പളനിസാമി സർക്കാർ വിശ്വാസവോട്ടു നേടിയെങ്കിലും ശശികലയ്ക്കും സംഘത്തിനുമെതിരെ സംസ്ഥാനവ്യാപകമായി ജനരോഷം ഉണ്ടെന്ന കാര്യം സുവ്യക്തമാണ്. അതുകൊണ്ടുതന്നെ എത്രയും വേഗം തിരഞ്ഞടുപ്പിന് കളമൊരുക്കാന്‍ എന്തു ചെയ്യാനാകുമെന്ന ആലോചനയിലാണ് ഡിഎംകെ.
സംസ്ഥാനത്തു ക്രമസമാധാന പ്രശ്നമുണ്ടായാല്‍ കേന്ദ്രസര്‍ക്കാരിന്‍റെ ഇടപെടല്‍ ഉണ്ടാകും. അങ്ങനെയെങ്കില്‍ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടുന്നതടക്കമുള്ള നടപടിയിലേക്കു കേന്ദ്രത്തിന് കടക്കാം. 1988ല്‍ ജാനകി രാമചന്ദ്രന്‍, സഭയിലെ കലുഷിതമായ അന്തരീക്ഷത്തില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചെങ്കിലും ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചു വിട്ടിരുന്നു.
സമാനമായ സാഹചര്യമാണ് ഇപ്പോഴുമുള്ളത്. അതിനാല്‍ തന്നെ മനഃപൂര്‍വം ക്രമസമാധാന നില താറുമാറാക്കാനുള്ള ശ്രമം ഡിഎംകെയുെട ഭാഗത്തു നിന്നുണ്ടാകാനും സാധ്യതയുണ്ട്. കടലൂരിലും രാമനാഥപുരത്തും സര്‍ക്കാര്‍ ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായത് അതിന്‍റെ ആദ്യ പടിയാണെന്നാണ് വിലയിരുത്തല്‍. ഒപ്പം തിരഞ്ഞെടുപ്പിനായി പനീർസെൽവം പക്ഷവും പുതിയ കരുനീക്കങ്ങളുമായി ഇറങ്ങും. ഇവയെ പ്രതിരോധിയ്ക്കാന്‍ മറുതന്ത്രങ്ങള്‍ ആവിഷ്കരിക്കുകയാണ് പളനിസാമിയും കൂട്ടരും. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാനത്തെ സുരക്ഷ പതിന്മടങ്ങായി വര്‍ധിപ്പിച്ചിട്ടുണ്ട്.
അടിത്തറ നഷ്ടമായി തകർച്ചയിലേക്കു കൂപ്പുകുത്തിയ ഡിഎംകെയെ പുനരുജ്ജീവിപ്പിക്കാനുള്ള സ്റ്റാലിന്റെ ശ്രമങ്ങൾക്ക് ഏറ്റവും അനുയോജ്യമായ കാലാവസ്ഥയാണ് ഇപ്പോൾ തമിഴ്നാട്ടിലുള്ളത്. എല്ലാമറിയുന്ന സ്റ്റാലിൻ ബുദ്ധിപൂർവം കരുക്കൾ നീക്കുകയും ചെയ്യുന്നു.