കുവൈത്തില്‍ വിദേശികള്‍ക്കുള്ള സേവന നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ആലോചന. വീസ സേവനങ്ങള്‍, ചികില്‍സ, ഗതാഗത നിയമലംഘനങ്ങളുടെ പിഴ എന്നിവ വര്‍ധിപ്പിക്കാനാണ് ആലോചന.പാര്‍ലമെന്‍റിന്‍റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് വിവിധ സേവനങ്ങളുടെ ഫീസുകള്‍ വര്‍ധിപ്പിക്കാനാണ് നീക്കം. വിദേശികള്‍ക്കുള്ള ചികില്‍സാ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത് സംബന്ധിച്ചുള്ള നിര്‍ദേശം ചൊവ്വാഴ്ച പാര്‍ലമെന്‍റില്‍ സമര്‍പ്പിക്കും.
താമസാനുമതിയുമായി ബന്ധപ്പെട്ട സേവനഹ്ങളുടെ നിരക്കും ഗതാഗതനിയമലംഘനങ്ങള്‍ക്കുള്ള പിഴയും വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച നടപടികള്‍ ആഭ്യന്തര മന്ത്രാലയം പൂര്‍ത്തിയാക്കി. ഇതുസംബന്ധിച്ച തീരുമാനം ഉടന്‍ പാര്‍ലമെന്‍റ് സ്വീകരിച്ചേക്കും. ഒളിച്ചോടിയ തൊഴിലാളികള്‍ക്ക് അഭയം നല്‍കുന്നവരില്‍ നിന്നും മറ്റൊരു സ്പോണ്‍സറുടെ കീഴിലുള്ള തൊഴിലാളിയെ ജോലിക്ക് വയ്ക്കുന്നവരില്‍ നിന്നും ആയിരം ദിനാര്‍ പിഴ ഈടാക്കും.
ഇഖാമാ കാലാവധി കഴിഞ്ഞതിനുള്ള പിഴ രണ്ടിനു പകരം നാലു ദിനാറാക്കാനും നിര്‍ദേശമുണ്ട്. ആശ്രിത വീസ എടുക്കുന്നതിനുള്ള ഫീസ് മുതിര്‍ന്നവര്‍ക്ക് 200ഉം കുട്ടികള്‍ക്ക് 150 ദിനാർ വീതവുമായിരിക്കും. ഒരു മാസത്തേക്കുള്ള സന്ദർശക വീസാ ഫീസ് 30 ദിനാറാകും. നിലവില്‍ ഇത് രണ്ടു ദിനാറാണ്. 30 ദിനാർ വീതം ഈടാക്കി പരമാവധി മൂന്നു മാസത്തേക്ക് പുതുക്കുകയും ചെയ്യാം. ഗതാഗത നിയമലംഘനത്തിനുള്ള പിഴയും ഇരട്ടിയാക്കിയിട്ടുണ്ട്.