കുവൈത്തില്‍ വിദേശികൾക്കുള്ള ചികിത്സാ ഫീസ് വർധന ഒക്ടോബർ ഒന്നിന് പ്രാബല്യത്തിൽ വരും. സന്ദർശക വീസയിലുള്ളവർ ചികിത്സയ്ക്കായി നിലവിലുള്ളതിന്‍റെ 100 ശതമാനത്തിൽ കൂടുതൽ നൽകേണ്ടിവരുമെന്ന് ആരോഗ്യമന്ത്രി ഡോ.ജമാൽ അൽ ഹർബി അറിയിച്ചു. വിദേശികളുടെ ആരോഗ്യ ഇൻഷുറൻസ് തുക വർധിപ്പിക്കാതെയായിരിക്കും ചികില്‍സാ ഫീസ് കൂട്ടുക. വിദേശ തൊഴിലാളികൾക്ക് 50 ദിനാറും ഭാര്യയ്ക്ക് 40ഉം കുട്ടിക്ക് 30 ദിനാറുമാണ് നിലവിലെ ഇന്‍ഷൂറന്‍സ് നിരക്ക്.
മാനുഷിക പരിഗണനയിൽ ചില വിഭാഗങ്ങൾക്ക് ചികിത്സാ ഫീസ് ഇളവ് അനുവദിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അര്‍ബുദ ബാധിതരായ 12 വയസിന് താഴെയുള്ള കുട്ടികൾക്ക് സൌജന്യ ചികില്‍സയുണ്ട്. സ്വദേശിയുടെ വിദേശിയായ ഭാര്യയ്ക്കും മാതാവിനും വിദേശിയെ വിവാഹം ചെയ്‌ത സ്വദേശി വനിതയുടെ കുട്ടികൾക്കും ഇളവുണ്ട്. കെയർ ഹോം അന്തേവാസികൾ, ജിസിസി പൌരന്മാർ, പൌരത്വമില്ലാത്ത ബിദൂനികൾ എന്നിവരാണ് ഇളവ് ലഭിക്കുന്ന മറ്റു വിഭാഗക്കാര്‍.
ഔദ്യോഗിക പ്രതിനിധി സംഘം, ട്രാൻസിറ്റ് യാത്രക്കാർ, ജയിലുകളിലുള്ള വിദേശ തടവുകാർ എന്നിവര്‍ക്ക് ഭാഗിക ഇളവ് ലഭിക്കും. വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കോളർഷിപ്പ് വിദ്യാർഥികളെയും ആരോഗ്യമന്ത്രാലയ ജീവനക്കാരുടെ കുടുംബാംഗങ്ങളെയും അന്ധരെയും ചില ഫീസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. അംഗപരിമിതർക്കുള്ള ചികിത്സ വിദേശികൾക്കും സ്വദേശികളുടേതിന് തുല്യമായി പരിഗണിക്കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.