കുവൈത്തിൽ വധശിക്ഷയിൽനിന്ന് ജീവപര്യന്തം ശിക്ഷയിലേക്ക് ഇളവ് ലഭിച്ച 15 പേരിൽ നാല് മലയാളികളും. ഫൈസൽ മഞ്ഞത്തു ചാലിൽ, അബൂബക്കർ സിദ്ദീഖ്, നിയാസ് മുഹമ്മദ് ഹനീഫ്, മുസ്തഫ ഷാഹുൽ ഹമീദ് എന്നിവരാണ് മലയാളികൾ. രാജേഷ് കിരൺ പിന്‍റോയെ വിട്ടയക്കാനും തീരുമാനിച്ചു.
നേരിട്ടുള്ള അപ്പീൽ, ഇന്ത്യൻ എംബസിയുടെ ഇടപെടൽ തുടങ്ങിയ മാർഗങ്ങളിലൂടെയാണ് ഇത്രയും പേർക്ക് ശിക്ഷയിൽ ഇളവ് ലഭിച്ചത്. അമീറിന്‍റെ പൊതുമാപ്പ് വഴി ശിക്ഷയിളവ് ലഭിച്ച 119 പേരിലും നിരവധി മലയാളികളുണ്ട്. ഇവരില്‍ 22 പേരെ ഉടൻ വിട്ടയക്കാനാണ് നിർദേശം. ജീവപര്യന്തം തടവിലുള്ള 53 പേരുടെ ശിക്ഷ 20 വർഷമായി കുറച്ചു. തടവുകാലാവധിയുടെ നാലിൽ മൂന്നുഭാഗം ഇളവ് ലഭിച്ച 18 പേരുണ്ട്.
25 പേരുടെ തടവ് കാലാവധി പകുതിയായി കുറച്ചു. ഒരാൾക്ക് നാലിൽ ഒരു ഭാഗവും ഇളവ് നൽകി. ലഹരി മരുന്ന് വിൽപന, ഉപഭോഗം, മോഷണം, പിടിച്ചുപറി, തട്ടിപ്പ് തുടങ്ങിയ കേസുകളിൽ ഉൾപ്പെട്ടവരാണ് 119 പേരും. കുവൈത്ത് അമീറിന്‍റെ നടപടിയെ സ്വാഗതം ചെയ്ത വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അദ്ദേഹത്തിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.