സംസ്ഥാനത്തെ റബർ ബോർഡ് മേഖലാ ഒാഫീസുകൾ കേന്ദ്രസര്‍ക്കാര്‍ പൂട്ടുന്നു. ചെലവു ചുരുക്കലിന്റെ ഭാഗമായാണ് നടപടി എന്നാണ് വിശദീകരണം. റബർ സബ്സിഡിയും പൂർണമായും നിർത്തലാക്കാനാണ് കേന്ദ്രനീക്കം. ഇതോടെ സംസ്ഥാനത്തെ പന്ത്രണ്ട് ലക്ഷത്തിലധികം റബർ കർഷകര്‍ കടുത്ത പ്രതിസന്ധിയിലായി.
റബർ ബോർഡിന് കീഴിൽ രാജ്യത്താകെ നാൽപത്തിനാല് മേഖലാ ഒാഫീസുകളാണുള്ളത്. ഇതിൽ ഇരുപത്തിയാറും കേരളത്തിലാണ്. റബർമേഖലയുമായി ബന്ധപ്പെട്ട് കർഷകർ നേരിട്ട് ഇടപടുന്നത് റീജണൽ ഒാഫീസുകളുമായാണ്. സബ്സ്ഡി ഉൾപ്പെടെ എല്ലാ ആനുകൂല്യങ്ങളും കർഷകർക്ക് നൽകുന്നത് ഈ ഒഫീസുകൾ മുഖേനയാണ്. റബർ ഉൽപാദക സഹകരണ സംഘങ്ങൾ അഥവാ ആർപിഎസുകൾ പ്രവർത്തിക്കുന്നതും റീജണൽ ഒാഫീസുകൾക്ക് കീഴിലാണ്. ഇതിനോടകം രണ്ട് ഒാഫീസുകൾ പൂട്ടിക്കഴിഞ്ഞു.
കോട്ടയം ഒാഫീസിന് ഈ മാസം താഴുവീഴും. ചങ്ങനാശേി കോട്ടയം ഒാഫീസുകൾ ഇനി ഒരുമിച്ചാവും പ്രവർത്തിക്കുക. കോട്ടയം ഒാഫീസ് പൂട്ടിയതോടെ വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂർ, പുതുപ്പള്ളി, കോട്ടയം മണ്ഡലങ്ങളിലെ കർഷകർ ആവശ്യങ്ങൾക്കായി ഇനി ചങ്ങനാശേരിയിൽ പോകേണ്ടിവരും. മാത്രമല്ല ചങ്ങനാശേരിയാകട്ടെ റബർ കർഷകർ കുറവുള്ള മേഖലയുമാണ്. കഴിഞ്ഞ മാസം എറണാകുളം , കോതമംഗലം പൂട്ടുകയും ഇവ മൂവാറ്റുപുഴ മേഖലയിൽ യലിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനൊപ്പം കാസർകോട്, മണ്ണാർക്കാട്, ഈരാറ്റുപേട്ട, തിരുവനന്തപുരം, ശ്രീകണ്ഠാപുരം, തലശേരി ഓഫീസുകൾ കൂടി പൂട്ടാനാണ് നീക്കം.
മേഖലാ ഒാഫീസുകൾ പൂട്ടുന്നതിന്റെ ഭാഗമായി 2015നുശേഷം സബ്സിഡിയ്ക്കുള്ള അപേക്ഷകൾ സ്വീകരിച്ചിട്ടില്ല. ആവർത്തനകൃഷിക്കും പുതുകൃഷിയ്ക്കും ഹെക്ടറിന് ഇരുപത്തി അയ്യായിരമാണ് സബ്സിഡിയായി നൽകിയിരുന്നത്. ഇതും ഇനി ലഭിക്കില്ല. മാത്രമല്ല വിലസ്ഥിരതാ ഫണ്ട്പ്രകാരമുള്ള പണം കർഷകർക്ക് ലഭിക്കാനാവശ്യമായ ബില്ലുകൾ സ്വീകരിച്ചിരുന്നത് മേഖലാ ഒാഫീസുകളിലാണ്. ഇതും ഇനി പ്രതിസന്ധിയിലാവും. നാൽപത് മുതൽ നാൽപത്തിയഞ്ച് വരെ ജീവനക്കാർ ഉണ്ടായിരുന്ന മേഖലാ ഒാഫീസുകളിൽ ഇപ്പോഴുള്ളത് ഇരുപതിൽ താഴെ ആളുകളാണ്. മറ്റുള്ളവരെ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേയ്ക്ക് മാറ്റിക്കഴിഞു. റബർ ബോർഡ് ആസ്ഥാനം തന്നെ കേരളത്തിൽ നിന്ന് മാറ്റാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന ആശങ്കയും കർഷകർ പങ്കുവയ്ക്കുന്നു.