ഈ കായികമന്ത്രി വ്യത്യസ്തനാണ്. ഗാലറിയിലിരുന്നു വിസിലടിച്ചല്ല; മൈതാനത്തിറങ്ങി കളിച്ചാണു ശീലം! രാജ്യത്തിനായി ഒളിംപിക് മെഡൽ നേടിയ രാജ്യവർധൻ സിങ് റാഥോഡ് ഇനി കായികവകുപ്പിന്റെ അമരക്കാരൻ. രാജ്യത്തിന്റെ കായികമേഖലയുടെ മന്ത്രിക്കസേരയിൽ ചരിത്രത്തിലാദ്യമായി ഒരു കായികതാരം ഇരിപ്പുറപ്പിക്കുമ്പോൾ പ്രതീക്ഷകളും വാനോളം. 2004 ഏതൻസ് ഒളിംപിക്സ് ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്കായി വെള്ളിമെഡൽ വെടിവച്ചിട്ട റാഥോഡിനു കായികവകുപ്പിന്റെ സ്വതന്ത്ര ചുമതലയാണു നൽകിയിരിക്കുന്നത്. ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്കായി ആദ്യ വ്യക്തിഗത മെഡൽ നേടുന്ന താരമാണു റാഥോഡ്.
2002, 2006 കോമൺവെൽത്ത് ഗെയിംസുകളിൽ മൂന്നു സ്വർണവും ഒരു വെള്ളിയും സ്വന്തമാക്കിയ റാഥോഡ്, ലോക ചാംപ്യൻഷിപ്പുകളിലും രണ്ടു സ്വർണം കഴുത്തിലണിഞ്ഞു. 2008 ബെയ്ജിങ് ഒളിംപിക്സ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ സംഘത്തെ നയിച്ചത് ഈ രാജസ്ഥാൻ സ്വദേശിയായിരുന്നു. കായികമേഖലയിലെ മികവിനു രാജീവ് ഗാന്ധി ഖേൽ രത്നയും പദ്മശ്രീയും നൽകി രാജ്യം ആദരിച്ചു. കരസേനയിൽ കേണൽ റാങ്ക് ഉദ്യോഗസ്ഥനായിരുന്ന റാഥോഡ് അവിടെനിന്നു ലഭിച്ച പരിശീലനത്തിന്റെ ബലത്തിലാണു രാജ്യാന്തര താരമായി വളർന്നത്.
രാജ്യാന്തര കായികമേഖലയിൽ ഇന്ത്യൻ കുതിപ്പിനു ശക്തിപകരാനുള്ള നേതൃപരമായ പങ്കു വഹിക്കുകയാണു റാഥോഡിനു മുന്നിലുള്ള പ്രഥമ ലക്ഷ്യം. അടുത്ത മൂന്ന് ഒളിംപിക്സുകളിൽ ഇന്ത്യൻ താരങ്ങൾ കൂടുതൽ മെഡലുകൾ സ്വന്തമാക്കണമെന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദി കാണുന്ന സ്വപ്നം. അതിനായി കായിക മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പദ്ധതികൾക്കു റാഥോഡിന്റെ വരവോടെ ജീവൻവച്ചേക്കുമെന്നാണു വിലയിരുത്തൽ. കായികമേഖലയിലെ വെല്ലുവിളികൾ നേരിട്ടറിയാവുന്ന താരത്തെ മന്ത്രിയാക്കിയതിലൂടെ, കായികരംഗത്തുള്ളവരുടെ ദീർഘമായ ആവശ്യമാണു സർക്കാർ നടപ്പാക്കിയിരിക്കുന്നത്. മെഡലിലേക്കുള്ള മാർഗം അറിയുന്നയാളാണു റാഥോഡ്. മാർഗം കണ്ടെത്തി, ഇനി ലക്ഷ്യത്തിലേക്കു നീങ്ങാം.