പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ കായിക പ്രേമികൾക്കും ഒരു സന്തോഷ വാർത്ത. കേന്ദ്ര കായിക വകുപ്പിന്റെ തലപ്പത്ത് ചരിത്രത്തിലാദ്യമായി ഒരു കായിക താരത്തെ പ്രതിഷ്ഠിച്ചുകൊണ്ടാണ് നരേന്ദ്ര മോദിയുടെ നീക്കം. ഒളിംപിക് വെള്ളിമെഡൽ ജേതാവായ ഷൂട്ടിങ് താരം രാജ്യവർധൻ സിങ് റാത്തോഡാണ് മോദി സർക്കാരിൽ ഇനി കായികവകുപ്പു കൈകാര്യം ചെയ്യുക. രാജസ്ഥാനിൽനിന്നുള്ള എംപിയാണ് റാത്തോഡ്.
ഈ വകുപ്പ് കൈകാര്യം ചെയ്തിരുന്ന വിജയ് ഗോയലിനെ പാർലമെന്ററികാര്യ വകുപ്പിലേക്കു മാറ്റിയതിനെ തുടർന്നാണ് റാത്തോഡ് കായികവകുപ്പിന്റെ തലപ്പത്തെത്തുന്നത്. ഉപരാഷ്ട്രപതി സ്ഥാനത്തേക്കു മൽസരിക്കുന്നതിനായി എം.വെങ്കയ്യനായിഡു രാജിവച്ചതിനെ തുടർന്നാണ് പാർലമെന്ററി വകുപ്പ് വിജയ് ഗോയലിനു ലഭിച്ചത്. ഇതുവരെ യുവജനകാര്യ, കായിക വകുപ്പുകളുടെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയായിരുന്നു റാത്തോഡ്. വാർത്താ പ്രക്ഷേപണ സഹമന്ത്രി കൂടിയായിരുന്നു അദ്ദേഹം.
2004ലെ ആതൻസ് ഒളിംപിക്സിൽ വെള്ളിമെഡൽ നേടിയ ഷൂട്ടിങ് താരമാണ് ഈ നാൽപ്പത്തിയേഴുകാരൻ. കോമൺവെൽത്ത് ഗെയിംസിൽ മൂന്നു സ്വർണ മെഡലും ലോക ചാംപ്യൻഷിപ്പിൽ രണ്ടു സ്വർണ മെഡലും ഏഷ്യൻ ഗെയിംസിൽ ഒരു വെള്ളിമെഡലും അദ്ദേഹം നേടിയിട്ടുണ്ട്.