നരേന്ദ്ര മോദി മന്ത്രിസഭയുടെ എറ്റവും വലിയ അഴിച്ചുപണി മറ്റന്നാള്‍ നടക്കും. കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്ന് സര്‍ക്കാര്‍ രാഷ്ട്രപതിയെ അറിയിച്ചു. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഞായറാഴ്ച രാവിലെ പത്തിന് നടക്കും. എട്ടുപേരെങ്കിലും മന്ത്രിസഭയില്‍ നിന്ന് പുറത്തുപോകുമെന്നാണ് സൂചന. ജെഡിയുവിന് മന്ത്രിസഭയില്‍ ഇടം ലഭിക്കും. കേരളത്തിന് പ്രതീക്ഷയ്ക്ക് വകയില്ല.
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ്, അതിന് മുന്നോടിയായി വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍, മന്ത്രിമാരുടെ പ്രകടന മികവ്, എന്‍ഡിഎ സഖ്യ വിപുലീകരണം എന്നിവയാണ് മന്ത്രിസഭാ പുന:സംഘടനയുടെ മനദണ്ഡം. പാര്‍ട്ടിപദവികളിലേക്ക് മടങ്ങിപ്പോകാന്‍ നൈപുണ്യവികസനമന്ത്രി രാജീവ് പ്രതാപ് റൂഡി, കൃഷി സഹമന്ത്രി സജീവ് ബല്യാന്‍ എന്നിവര്‍ രാജി പ്രഖ്യാപിച്ചു. രാധാ മോഹന്‍ സിങ്, കല്‍രാജ് മിശ്ര, ഫഗ്ഗന്‍ സിങ് കുലസ്തെ, യുപി ബിജെപി അധ്യക്ഷനായി നിയമിതനായ മഹേന്ദ്രനാഥ് പാണ്ഡെ എന്നിവര്‍ മന്ത്രിസഭയ്ക്ക് പുറത്തുപോകുമെന്നാണ് സൂചന. നിര്‍മ്മലാ സീതാരാമന്‍ രാജി സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.പീയൂഷ് ഗോയല്‍, ധര്‍മ്മേന്ദ്ര പ്രഥാന്‍, പ്രകാശ് ജാവഡേക്കര്‍ എന്നിവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കാനിടയുണ്ട്. പ്രതിരോധമന്ത്രാലയത്തിന്‍റെ അധികച്ചുമതലയുള്ള ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിക്ക് ഏത് വകുപ്പ് നഷ്ടമാകും എന്ന് വ്യക്തതയില്ല. പ്രതിരോധവകുപ്പ് ഒഴിയാനുള്ള താല്‍പര്യം ജയ്റ്റ്ലി പരസ്യമാക്കിയിട്ടുണ്ട്. പ്രതിരോധത്തിനു പുറമേ വനം പരിസ്ഥിതി, വാര്‍ത്താ വിതരണ പ്രക്ഷേപണം, നഗര വികസനം എന്നിവയ്ക്കും മുഴുവന്‍ സമയ മന്ത്രിമാരില്ല. സുരേഷ് പ്രഭുവിനെ വനം പരിസ്ഥിതി മന്ത്രിയാക്കാനും അദ്ദേഹം കൈകാര്യം ചെയ്തിരുന്ന റയില്‍വേ മന്ത്രാലയത്തിന്‍റെ ചുമതല നിതിന്‍ ഗഡ്കരിക്ക് നല്‍കാനുമാണ് നീക്കം. സുരേഷ് അങ്കഡി, പ്രഹ്ലാദ് ജോഷി എന്നിവര്‍ കര്‍ണാടകയുടെ പ്രാതിനിധ്യമാകും. സന്തോഷ് കുശ്്വാഹ, ആര്‍സിപി സിങ് എന്നിവരാണ് ജെഡിയുവില്‍ നിന്ന് കേന്ദ്രമന്ത്രി സഭയിലെത്തുക. തന്പി ദുരൈയുമായി അമിത് ഷാ ചര്‍ച്ചകള്‍ നടത്തിയെങ്കിലും അണ്ണാഡിഎംകെയെ ഉള്‍പ്പെടുത്തുന്നകാര്യത്തില്‍ തീരുമാനമായിട്ടില്ല. എന്‍ഡിഎയുടെ ഭാഗമാകില്ലെന്ന് എന്‍സിപി വ്യക്തമാക്കി.