കുണ്ടറയില്‍ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി വിക്ടറിന്റെ ഭാര്യ ലതാ മേരിെയയും പ്രതിചേർത്തു. കേസിൽ രണ്ടാം പ്രതിയാണ് കുട്ടിയുടെ മുത്തശ്ശിയായ ലതാ മേരി. മറ്റൊരു പെൺകുട്ടി ആത്മഹത്യ ചെയ്ത കേസിലും ലതാ മേരിയെ പ്രതിയാക്കിയിട്ടുണ്ട്. ഇവരുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. സംഭവത്തിൽ അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് നൽകി.
മുത്തച്ഛന്‍ വിക്ടറിന് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തത് ഭാര്യ ലത മേരിയാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. മരിച്ച പെണ്‍കുട്ടിയുടെ മൂത്തസഹോദരിയേയും അമ്മയേയും കേസിൽ സാക്ഷിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. സംഭവത്തിൽ കുട്ടിയുടെ മുത്തച്ഛൻ വിക്ടറിന്റെ പങ്ക് പൊലീസിനു മുന്നിൽ വെളിപ്പെടുത്തിയത് പ്രതിയുടെ ഭാര്യയും ഇരയുടെ മുത്തശ്ശിയുമായ ലതാ മേരിയാണ്.
എന്നാൽ, വിക്ടർ പേരക്കുട്ടിയെ പീഡിപ്പിച്ചത് മുത്തശ്ശിയുടെ അറിവോടെയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മരിച്ച കുട്ടിയുടെ മൂത്ത സഹോദരിയുടെ നിർണായകമായ മൊഴിയാണ് സംശയത്തിന്റെ മുന മുത്തശ്ശിയിലേക്കും നീങ്ങാൻ കാരണമായത്. മനഃശാസ്ത്ര വിദഗ്ധരുടെ നേതൃത്വത്തിൽ മൂത്തകുട്ടിയുടെ മൊഴിയെടുത്തപ്പോൾ മുത്തശ്ശിക്കും അമ്മയ്ക്കും പീഡനവിവരം അറിയാമായിരുന്നുവെന്ന മൊഴിയാണ് ലഭിച്ചത്. മുത്തശ്ശി ഒരു അഗതിമന്ദിരത്തിലാണ് ഇപ്പോൾ കഴിയുന്നത്. ഈ സ്ഥലം പൊലീസ് കാവലിലാണ്.
നേരത്തെ, മരിച്ച പത്തുവയസ്സുകാരിയുടെയും സഹോദരിയുടെയും പേരിൽ നാലു ലക്ഷം രൂപവീതം ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് മുത്തച്ഛൻ വിക്ടർ പറഞ്ഞിരുന്നതായും മൂത്തപെൺകുട്ടി പൊലീസിൽ മൊഴി നൽകിയിരുന്നു. കുട്ടികളുടെ പേരിൽ പണം ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ ഇളയകുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്.