കുണ്ടറയില്‍ മുത്തച്ഛന്‍ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മുത്തശ്ശി ലതാ മേരിയെ പ്രതിചേര്‍ത്തു. ഇവരുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. മരിച്ച പെണ്‍കുട്ടിയുടെ മൂത്തസഹോദരിയും അമ്മയും സാക്ഷിയാക്കും. ഇവരുടെ അയല്‍വാസി 14 വയസുകാരന്‍റെ മരണത്തിലും വിക്ടറിനും മകനും പങ്കുണ്ടെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ പൊലീസ് ഇരുവരെയും നുണപരിശോധനയ്ക്ക് വിധേയരാക്കും. കുണ്ടറയിലെ സഹോദരിമാരുടെ പീഡനകഥ പുറത്തുകൊണ്ടുവന്നതുപോലെ 14 വയസുകാരന്‍റെ മരണത്തിലെ ദുരുഹതയും പുറത്തുകൊണ്ടുവന്നത് മനോരമ ന്യൂസാണ്.
പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ മുത്തച്ഛന്‍ വിക്ടറിന് ഒത്താശചെയ്തെന്ന് തെളിഞ്ഞതിനാലാണ് ഭാര്യ ലതമേരിയെ അറസ്റ്റുചെയ്യുന്നത്. മരിച്ച പെണ്‍കുട്ടിയുടെ മൂത്തസഹോദരിയേയും അമ്മയേയും സാക്ഷിയാക്കാനും പൊലീസ് തീരുമാനിച്ചു. കുണ്ടറ പീഡനക്കേസ് പ്രതി വിക്ടറിനും മകനും അയല്‍വാസിയായ പതിനാലുകാരന്‍റെ മരണത്തില്‍ പങ്കുണ്ടെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു.
കൊട്ടാരക്കര ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലായിരുന്നു പ്രാഥമിക അന്വേഷണം. മരിച്ച കുട്ടിയുടെ അമ്മയുടെയും സഹോദരിയുടെയും അയല്‍വാസികളുടെയും മൊഴി രേഖപ്പെടുത്തി. സമീപവാസികളുടെ മൊഴികൾ വിക്ടറിന്‍റെ മകന്‍ ഷിബുവിന് എതിരാണ്. ഷിബുവും വിക്ടറും പതിനാലുകാരന്‍റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നതായി സമീപവാസികളുടെ മൊഴി നല്‍കി. ഷിബുവിനെയും വിക്ടറിനെയും പലവട്ടം ചോദ്യം ചെയ്തെങ്കിലും ആരോപണം നിഷേധിച്ചതോടെയാണ് വിക്ടറിനെയും ഷിബുവിനെയും നുണപരിശോധനയ്ക്ക് വിധേയരാക്കാ൯ തീരുമാനിച്ചത്.