ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ നടപടിയുമായി ആരോഗ്യവകുപ്പ്. പൊങ്കാലദിവസം അന്നദാനവും ഭക്ഷണവിതരണവും നടത്തുന്നവർ ഭക്ഷ്യസുരക്ഷാ റജിസ്ട്രേഷൻ എടുക്കണം. വഴിപാട് പ്രസാദം നിർമിക്കാനുപയോഗിക്കുന്ന പദാർഥങ്ങളുടെ സാമ്പിളുകൾ പരിശോധിക്കും.
പൊങ്കാലയോടനുബന്ധിച്ച് അന്നദാനം നടത്തുന്നവരും ഭക്ഷണവും പാനീയവും വിതരണം ചെയ്യുന്നവരും ഇക്കുറി നിർബന്ധമായും ഭക്ഷ്യസുരക്ഷാ റജിസ്ട്രേഷൻ എടുക്കണം. റജിസ്ട്രേഷനുള്ള താൽക്കാലിക കൗണ്ടർ ക്ഷേത്രപരിസരത്ത് രണ്ടാം തീയതി മുതൽ പ്രവർത്തനം തുടങ്ങും. വഴിപാട് പ്രസാദങ്ങൾ നിർമിക്കാനുപയോഗിക്കുന്ന പദാർഥങ്ങളുടെ സാമ്പിൾ പരിശോധിക്കുന്നതിനായി അഞ്ച് ഭക്ഷ്യസുരക്ഷാ സ്ക്വാഡുകൾ പ്രവർത്തനം തുടങ്ങി.
കുടിവെള്ളത്തിന്റെ ശുദ്ധി ഉറപ്പുവരുത്തുന്നതിന് സഞ്ചരിക്കുന്ന ലബോറട്ടറിയുടെ േസവനമുണ്ടാകും. ഇതരസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവന്നുവിൽക്കുന്ന നിറം ചേർത്ത മിഠായികളും ലേബലില്ലാതെ വിൽക്കുന്ന മധുരപലഹാരങ്ങളും ഉൽസവപ്രദേശത്ത് നിരോധിക്കാനും ആരോഗ്യവകുപ്പ് ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നിർദേശം നൽകി.