പ്രതിരോധ കുത്തിവയ്പുകൊണ്ട് പൂർണ്ണമായും തടയാൻ കഴിയുന്ന അഞ്ചാംപനി കഴിഞ്ഞ മൂന്നു വർഷത്തിനിടെ സംസ്ഥാനത്ത് എട്ടു കുരുന്നുകളുടെ ജീവനെടുത്തു. ആറായിരത്തി അഞ്ഞൂറ്റി മുപ്പത്തിയൊമ്പത് കുട്ടികൾ മീസിൽസ് - റുബെല്ല രോഗങ്ങൾക്ക് ഇരകളായി. നാളെയാരംഭിക്കുന്ന പ്രതിരോധ യജ്ഞത്തിനെതിരായ പ്രചാരണം അതിരുവിട്ടാൽ നിയമ നടപടി കൈക്കൊള്ളുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ മനോരമ ന്യൂസിനോടു പറഞ്ഞു.
മീസിൽസ് അഥവാ അഞ്ചാംപനി 2014 ൽ ഒരു കുരുന്നു ജീവൻ കവർന്നപ്പോൾ 2015 ൽ മരണസംഖ്യ മൂന്നായി ഉയർന്നു. 2016ൽ നാലു കുട്ടികളാണ് അഞ്ചാംപനി ബാധിച്ച് മരിച്ചത്. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് കഴിഞ്ഞ നാലു വർഷത്തിനിടെ മീസിൽസ് റുബെല്ല രോഗങ്ങൾ ബാധിച്ചവരുടെ എണ്ണത്തിൽ ക്രമാതീതമായ വർധനയാണ് രേഖപ്പെടുത്തിയത്. 2014ൽ 1820, 2015 ൽ 2407, 2016 ൽ 1626 പേർക്കാണ് രോഗം ബാധിച്ചത്. ഈ വർഷം ഒാഗസ്ററ് വരെ 686 പേർക്ക് അഞ്ചാംപനി സ്ഥിരീകരിച്ചു. ഒാരോ വർഷവും ജനിക്കുന്ന കുഞ്ഞുങ്ങളിൽ 13 ശതമാനം പേർക്കും മുഴുവൻ പ്രതിരോധ വാക്സിനുകളും നല്കുന്നില്ല. അതായത് ഏകദേശം പ്രതിവർഷം ജനിക്കുന്ന നാലരലക്ഷം കുരുന്നുകളിൽ 45000 ലേറെ പേർക്ക് പ്രതിരോധ വാക്സിനുകൾ നിഷേധിക്കപ്പെടുന്നു. വാക്സിൻ വിരുദ്ധ ലോബികളുടെ പ്രചാരണങ്ങളിൽ കുടുങ്ങിയാണ് അഭ്യസ്തവിദ്യർ പോലും പ്രതിരോധ കുത്തിവയ്പിനോട് മുഖം തിരിക്കുന്നത്.
നാളെ മുതൽ നവംബർ മൂന്നുവരെയാണ് സംസ്ഥാനത്ത് അഞ്ചാംപനിക്കും റുബെല്ലയ്ക്കുമെതിരായ പ്രതിരോധ യജ്ഞം. ലോകാരോഗ്യ സംഘടനയും കേന്ദ്ര സംസ്ഥാന സർക്കാരുകളും നിർദ്ദേശിക്കുന്ന മീസിൽസ് റുബെല്ല പ്രതിരോധ കുത്തിവയ്പ് കുട്ടികളുടെ അവകാശമാണ്. അത് നിഷേധിക്കുന്നവർ ഒരു സമൂഹത്തെയൊന്നാകെയാണ് മാരകമായ രോഗങ്ങളുടെ പിടിയിലേയ്ക്ക് തള്ളി വിടുന്നത്.