പ്രാകൃതമുറകളുമായി കൊച്ചിയിലെ പൊലീസ് വീണ്ടും. പൊതുസ്ഥലത്ത് മദ്യപിച്ചുവെന്ന് ആരോപിച്ച് പിടികൂടിയ യുവാക്കളെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് ലോക്കപ്പിലടച്ചു. വിവരമറിഞ്ഞ് പൊലീസ് കംപ്ലയിന്റ്സ് അതോറിറ്റി അര്‍ധരാത്രി പൊലീസ് സ്റ്റേഷനില്‍ പരിശോധന നടത്തി. രാത്രി പത്തരയോടെ കൊച്ചുകടവന്ത്രക്ക് സമീപത്തായിരുന്നു സംഭവങ്ങളുടെ തുടക്കം. കാറിലെത്തിയ മൂന്ന് യുവാക്കള്‍ മദ്യപിച്ചിരുന്നു എന്ന സംശയത്തില്‍ സൗത്ത് എസ്ഐ എ.സി.വിപിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. എന്നാല്‍ കാറോടിച്ചയാള്‍ മദ്യപിച്ചിട്ടില്ല എന്ന് വ്യക്തമായി. എന്നാല്‍ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ മൂവരെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. വൈദ്യപരിശോധനക്കെന്ന് പറഞ്ഞാണ് കൊണ്ടുപോയതെങ്കിലും നേരേ സ്റ്റേഷനിലെത്തിച്ച് വസ്ത്രങ്ങളുരിഞ്ഞ് ലോക്കപ്പില്‍ അടയ്ക്കുകയായിരുന്നു. ജസ്റ്റിസ് നാരായണക്കുറുപ്പ് പരിശോധനക്ക് എത്തിയതോടെ തിടുക്കത്തില്‍ പൊലീസുകാര്‍ ഇവര്‍ക്ക് വസ്ത്രങ്ങള്‍ തിരികെ നല്‍കുന്നതും കണ്ടു.
കസ്റ്റഡിയിലെടുത്ത യുവാക്കളെ ജാമ്യത്തില്‍ വിടാമെന്ന് കമ്മിഷണര്‍ ഉറപ്പുനല്‍കിയതിനെതുടർന്ന് സൗത്ത് പൊലീസ് സ്റ്റേഷനുമുന്നിലെ സമരം യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ അവസാനിപ്പിച്ചു.
അടിവസ്ത്രം ധരിപ്പിച്ച് ലോക്കപ്പിലിട്ട യുവാക്കളെ പൊലീസ് വിട്ടയച്ചു. സ്റ്റേഷന്റെ പിന്‍വാതിലിലൂടെയാണ് യുവാക്കളെ പുറത്തുവിട്ടത്. പുറത്തുകാത്തു നിന്നവരുടെ കണ്ണുവെട്ടിച്ചായിരുന്നു നടപടി. പൊലീസിനെതിരെ കേസിനുപോകരുതെന്നും ഭീഷണിപ്പെടുത്തി.
അതേസമയം യുവാക്കളെ അടിവസ്ത്രം ധരിപ്പിച്ച് ലോക്കപ്പിലിട്ട സംഭവത്തില്‍ പൊലീസ് നയം വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. LDFന്റെ പൊലീസ് നയത്തിന്റെ ഭാഗമാണോ ഇതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു