തൃശൂർ മതിലകത്തെ ബി.ജെ.പി പ്രവർത്തകരുടെ കള്ളനോട്ടടി കേസിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു. പാലക്കാട് ക്രൈംബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിലെ സംഘം മതിലകത്തെത്തി കള്ളനോട്ട് പിടികൂടിയ വീട് പരിശോധിച്ചു. അതേസമയം ഒ.ബി.സി മോർച്ച നേതാവ് രാജീവിനെ ഒളിവിൽ താമസിക്കാൻ സഹായിച്ച എൽതുരുത്ത് സ്വദേശി അലക്സിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ബി.ജെ.പി പ്രവത്തകരും സഹോദരങ്ങളുമായ രാജീവ് ഏരാശേരിയും രാഗേഷും വീട്ടിൽ വച്ച് കള്ളനോട്ടടിച്ച് വിതരണം ചെയ്ത കേസിൽ ഗൂഡാലോചനയും കൂടുതലാളുകളുടെ പങ്കും അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് കേസ് ക്രൈംബ്രാഞ്ചിന് വിടാൻ തീരുമാനിച്ചത്. പാലക്കാട് ക്രൈംബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിൽ ഡിവൈ.എസ്. പി ഫിറോസ് എം. ഷഫീഖിനാണ് അന്വേഷണ ചുമതല. കേസ് ഏറ്റെടുക്കുന്നതിന്റെ മുന്നോടിയായി എസ്.പിയും ഡിവൈ.എസ്.പി മതിലകത്തെത്തി. കള്ളനോട്ടും അച്ചടി ഉപകരണങ്ങളും പിടികൂടിയ ശ്രീനാരായണപുരത്തെ വീട് സംഘം പരിശോധിച്ചു. നിലവിൽ കേസ് അന്വേഷിക്കുന്ന പൊലീസ് സംഘവുമായി ഇതുവരെയുള്ള അന്വേഷണ പുരോഗതി ചർച്ച ചെയ്തു. രണ്ടാഴ്ച മുൻപാണ് നോട്ടടി ആരംഭിച്ചതെന്നും മറ്റാർക്കും പങ്കില്ലെന്നുമാണ് ഇപ്പോൾ പിടിയിലായിട്ടുള്ള രാജീവും രാഗേഷും പറയുന്നത്. എന്നാൽ ഇത് മുഖവിലക്കെടുക്കുന്നില്ല. മാസങ്ങളായി നോട്ടടിയുണ്ടായിരുന്നൂവെന്നാണ് വിലയിരുത്തൽ.ഇക്കാര്യത്തിൽ വ്യക്തതയുണ്ടാക്കുകയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ പ്രാഥമിക ലക്ഷ്യം. അതേസമയം കേസിലെ മുഖ്യപ്രതിയായ ഒ.ബി.സി മോർച്ച നേതാവ് രാജീവ് ഏരാശേരിയെ ഒളിവിൽ കഴിയാൻ സാഹായിച്ച സുഹൃത്ത് അറസ്റ്റിലായി. തൃശൂർ എൽതുരുത്ത് സ്വദേശി അലക്സ് ഡേവിസാണ് പിടിയിലായത്. രണ്ട് ദിവസത്തോളം അലക്സിന്റെ വീട്ടിലാണ് രാജീവ് ഒളിവിൽ കഴിഞ്ഞത്. അലക്സിന് കള്ളനോട്ടിടപാടുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.