ഒരുകോടി രൂപയുടെ അസാധു നോട്ടുകളുമായി പത്തുപേര്‍ പാലക്കാട്ട് പിടിയിലായി. മൂന്നുകാറുകളിലായി എത്തിയ തമിഴ്നാട്ടുകാരുള്‍പ്പെട്ട സംഘത്തെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് പിടികൂടിയത്. തൃശൂർ ഇരിങ്ങാലക്കുട സ്വദേശി സിജോ,പാവറട്ടി സ്വദേശി പ്രസാദ്, കുട്ടനെല്ലൂർ സ്വദേശി ഗോപാലകൃഷ്ണൻ , അത്താണി സ്വദേശി മണി , പാലക്കാട്, കൊഴിഞ്ഞാമ്പാറ സ്വദേശികളായ സക്കീർ ബാലസുബ്രമണ്യം ഇങ്ങനെ ആറു പേരാണ് അറസ്റ്റിലായ മലയാളികൾ. മറ്റ് നാലുപേർ കോയമ്പത്തൂർ സ്വദേശികളാണ്.
അസാധുവായ ഒരു കോടി രൂപ എത്തിച്ചാൽ പതിനെട്ടുലക്ഷം രൂപയുടെ പുതിയ നോട്ട് തരാമെന്നായിരുന്നു ഇടപാടുകാർ തമ്മിലുണ്ടാക്കിയ ധാരണ. ഇൗ സംഘത്തെക്കുറിച്ച് വിവരം ലഭിച്ച പൊലീസ് തന്ത്രപരമായി ഇടപാടുകാരെന്ന വ്യാജേന കുടുക്കുകയായിരുന്നു. ബാങ്ക് നോട്ട് ആക്ട് 2017 പ്രകാരമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. ഇൗ മാസം ഇരുപതു വരെ രജിസ്റ്റേർഡ് കമ്പനികളുടെ അക്കൗണ്ടുകൾ മുഖാന്തിരം പണം മാറ്റിയെടുക്കാൻ സാധിക്കും. ഇതു കണക്കിലെടുത്താണ് തമിഴ്നാട് കേന്ദ്രീകരിച്ചുള്ള ലോബി പണവുമായി പാലക്കാട്ടെത്തിയത്.
പ്രതികൾ സഞ്ചരിച്ച കാറും രണ്ട് ഇരുചക്രവാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ തൃശൂർ പാവറട്ടി സ്വദേശി പ്രസാദ് മറ്റൊരു കള്ളനോട്ട് കേസ്സിലെ പ്രതിയാണ്. കഴിഞ്ഞ മാസം ഒരു കോടി രൂപയുടെ നിരോധിച്ച നോട്ടുകളുമായി മൂന്ന് മലപ്പുറത്തുകാരെ ടൗൺ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാർ , എ.എസ്.പി. ജി പൂങ്കുഴലി എന്നിവർ കേസ് നടപടികൾ വിലയിരുത്തി.