ഇടുക്കി വണ്ടിപ്പെരിയാറിൽ പിടിയിലായ അന്തർസംസ്ഥാന കള്ളനോട്ട് മാഫിയയുടെ സങ്കേതം പൊലീസ് കണ്ടെത്തി. ബംഗ്ലൂരുവിലെ ഹൊസൂറിലെ ഫ്ലാറ്റിലാണ് കോടികളുടെ കള്ളനോട്ടുകൾ അച്ചടിച്ചിരുന്നത്. അഞ്ച് കോടി രൂപയുടെ നിർമാണ സാമഗ്രികളും ഇവിടെ നിന്ന് പിടിച്ചെടുത്തു.
വണ്ടിപ്പെരിയാറിലെ പെട്രോൾ പമ്പിൽ കള്ളനോട്ട് നൽകിയ നെടുങ്കണ്ടം സ്വദേശി ജോജോ ജോസഫും, ഭാര്യ അനുപമയും കഴിഞ്ഞമാസമാണ് പൊലീസിന്റെ പിടിയിലായത്. ഇവരുടെ കാറിൽ നിന്നും ഫ്ലാറ്റിൽ നിന്നുമായി നാലര ലക്ഷം രൂപയുടെ കള്ളനോട്ടുകൾ കണ്ടെത്തി. ഇവരെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാജ്യമെമ്പാടും വേരുകളുള്ള കള്ളനോട്ട് മാഫിയാ സംഘത്തിലെ മുഖ്യസൂത്രധാരൻ ഉൾപ്പെടെ അഞ്ചു പേർ കൂടി ഇടുക്കിയിൽ അറസ്റ്റിലായി. മുപ്പത്തിയെട്ട് ലക്ഷം രൂപയുടെ കള്ളനോട്ടുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. ബാംഗ്ലൂരിലാണ് അച്ചടികേന്ദ്രമെന്ന് മാഫിയ തലവൻ സുനിൽകുമാർ പൊലീസിനോട് വ്യക്തമാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഫ്ലാറ്റിലെ അച്ചടികേന്ദ്രം കണ്ടെത്തിയത്. ആറ് പ്രിന്റർ
സ്ക്രീൻ പ്രിന്റിങ് യൂണിറ്റ്, സ്കാനർ, അച്ചടിക്കാനുള്ള പേപ്പർ എന്നിവ പിടിച്ചെടുത്തു. കഴിഞ്ഞ പത്ത് വർഷമായി ഓർഡർ അനുസരിച്ചാണ് സംഘം നോട്ടുകൾ അച്ചടിച്ചിരുന്നത്. കട്ടപ്പന ഡിവൈഎസ്പി എൻ.സി. രാജ്മോഹന്റെ നേതൃത്വത്തിൽ ഇതുവരെ പത്തു പ്രതികളെ അറസ്റ്റ് ചെയ്തു. സ്ത്രീകൾ ഉൾപ്പെടെ ഇരുപതിലേറെ പേർ ഇനിയും പിടിയിലാകാനുണ്ട്. ഇവർക്കായുള്ള അന്വേഷണവും ഊർജിതമാക്കി.