എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നിട്ട് നാളെ ഒരു വർഷം. നേട്ടങ്ങള്‍ക്കൊപ്പം വിവാദങ്ങൾ കൂടി നിറഞ്ഞുനിന്ന വർഷമാണ് കടന്നുപോകുന്നത്. വാർഷികാഘോഷങ്ങൾ തിരുവനന്തപുരത്ത് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കരാറിനെ പ്രതിരോധിച്ച് ഉമ്മന്‍ചാണ്ടി രംഗത്തു വന്നതോടെ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ തര്‍ക്കവിഷയമായി വിഴിഞ്ഞം പദ്ധതി ഇടം പിടിക്കും.
കരാര്‍ കാലാവധി നീട്ടിയത് ഏകപക്ഷീയമായല്ലെന്ന് സിഎജിക്ക് നോട്ടപ്പിശകുണ്ടായിട്ടുണ്ടെന്നും ഉമ്മൻചാണ്ടി വിമർശിക്കുന്നു. എസ്റ്റിമേറ്റ് പോലുമാകാത്ത കുളച്ചലുമായി താരതമ്യം ശരിയല്ലെന്നും മുന്‍മുഖ്യമന്ത്രി പറഞ്ഞുവെക്കുന്നു എന്നാൽ സി.എ.ജി റിപ്പോര്‍ട്ട് അതീവ ഗൗരവതരമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.
എൽ.ഡി.എഫ് വരും, എല്ലാം ശരിയാകുമെന്ന് പറഞ്ഞായിരുന്നു കഴിഞ്ഞ മേയ് 25ന് പിണറായി സർക്കാർ അധികാരമേറ്റത്. പക്ഷെ 12 മാസത്തിനിടെ രണ്ടുമന്ത്രിമാരുടെ രാജി, സെൻകുമാറിനെ ഡി.ജി.പി സ്ഥാനത്തുനിന്ന് നീക്കിയതുൾപ്പടെ വിടാതെ പിന്തുടർന്ന വിവാദങ്ങൾ ,വാളയാറിൽ സഹോദരിമാർ പീഡിപ്പിക്കപ്പെട്ടതുൾപ്പടെ കുട്ടികൾക്കും സ്ത്രീകൾക്കും എതിരെ ഉയർന്ന ആക്രമണങ്ങൾ. ഏറ്റവും ഒടുവിൽ കേരളത്തിന്റ സ്വപ്നപദ്ധതിയായ വിഴിഞ്ഞം പദ്ധതിയ്ക്കെതിരെ ഉയരുന്ന ആക്ഷേപങ്ങൾ. ഇതിനിടയിലും ക്ഷേമ പെൻഷ·നുകൾ വീട്ടിലെത്തിച്ചതുൾപ്പടെ എണ്ണിപ്പറയാവുന്ന നേട്ടങ്ങളും സർക്കാരിന് അവകാശപ്പെടാനുണ്ട്. രാഷ്ട്രീയ അന്തരീക്ഷം ശുദ്ധീകരിക്കാനായതാണ് ഏറ്റവും പ്രധാന നേട്ടമെന്ന് മുഖ്യമന്ത്രി പറയുന്നു.
വാർഷികാഘോഷങ്ങൾ ഒരാഴ്ച മുമ്പെ ആരംഭിച്ചിരുന്നു. വൈകിട്ട് നിശാഗന്ധിയിൽ സംഘടിപ്പിച്ചിരിക്കുന്ന ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യാതിഥിയായിരിക്കും. കേരളം സമ്പൂർണ വൈദ്യുതീകരണ സംസ്ഥാനമായി പ്രഖ്യാപിക്കുന്നത് ഉൾപ്പടെ വിവിധ പദ്ധതികൾക്കും വരും ദിവസങ്ങളിൽ തുടക്കം കുറിയ്ക്കും. അതേസമയം സർക്കാർ പൂർണ പരാജയമാണന്ന് ആരോപിച്ച് പ്രതിപക്ഷം നിയോജക മണ്ഡലങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.