ടെന്നിസ് കോർട്ടിലെ യന്ത്രമനുഷ്യൻ. ലോക ടെന്നിസിലെ സ്‌ഥിരതയുള്ള സ്വിസ് നിക്ഷേപം. ടെന്നിസ് കളങ്ങളെ ഇളക്കിമറിക്കുന്ന മാന്യൻ. സുന്ദരമായ ചലനങ്ങളിലൂടെ എതിരാളികളുടെ റാക്കറ്റിന്റെ താളംതെറ്റിക്കുന്നവന്‍. ഗ്രാൻസ്‌ലാമുകളുടെ ലോകത്തെ കിരീടം വയ്‌ക്കാത്ത രാജാവ്. വിവാദങ്ങളില്‍പ്പെടാത്തവന്‍. അങ്ങനെ റോജര്‍ ഫെഡറര്‍ക്ക് കളിയെഴുത്തുകാര്‍ ചാര്‍ത്തിക്കൊടുത്ത ഒരുപാട് വിശേഷണങ്ങള്‍ ഉണ്ട്. ഒരു യുഗത്തിന്റെ അന്ത്യമാകുന്നു എന്ന് എഴുതിയവര്‍ 35ാം വയസിലും ആ ക്ലാസ് കണ്ട് അന്തംവട്ടു. ഇനി ടെന്നിസിലെ എല്ലാ വിഭാഗം കിരീടങ്ങളും ഫെഡററുടെ വീട്ടിലെത്തിയാലും അത്ഭുതപ്പെടാനില്ല. അതിലേക്കുവരാം, ഫെഡററുടെ കാര്യങ്ങള്‍ പറഞ്ഞശേഷം.
കോര്‍ട്ട് അളന്നുള്ള കളി, എതിരാളിക്ക് പിടികൊടുക്കാത്ത സര്‍വ്, അതിവേഗത്തിലുള്ള പാദചലനങ്ങള്‍, അപാര ശരീര നിയന്ത്രണം, ശക്തിയുള്ളതും കൃത്യതയുള്ളതുമായ ഗ്രൗണ്ട് സ്ട്രോക്കുകള്‍, മികച്ച വോളി, ഒരു കൈകൊണ്ടുള്ള ബാക് ഹാന്‍ഡ് ഷോട്ടുകള്‍, റിട്ടേണുകള്‍ക്കായി നീളമുള്ള സ്റ്റെപ്പുകള്‍, അധികവും ബേസ്‌ലൈനില്‍ ഊന്നി നിന്നുകൊണ്ട് നീണ്ട റാലികള്‍, ആവശ്യമെങ്കില്‍ നെറ്റിലേക്ക് ഓടിക്കയറി ആക്രമിക്കാനും മടിക്കാറില്ല.
റെക്കോര്‍ഡുകളുടെ കാര്യത്തിലും ആധുനിക ടെന്നിസില്‍ ഫെഡറര്‍ക്ക് മറുപടിയില്ല. 18 ഗ്രാന്‍സ്ലാം കിരീടം, ലോക ഒന്നാംനന്പര്‍ പദവിയില്‍ വര്‍ഷങ്ങളുടെ ആധിപത്യം, കരിയര്‍ ഗ്രാന്‍സ്ലാം. അങ്ങനെ ഒരുപാടുണ്ട്. 1981 ഓഗസ്‌റ്റ് എട്ടിന് സ്വിറ്റ്‌സർലൻഡില്‍ ജനിച്ച റോജർ എട്ടാം വയസ്സിൽ ടെന്നിസും ഫുട്‌ബോളുമാണ് കളിച്ചുതുടങ്ങി. 12-ാം വയസ്സിൽ ടെന്നിസിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചു. 14-ാം വയസ്സിൽ രാജ്യത്തെ ജൂനിയർ ചാംപ്യന്‍. 2001ൽ വിമ്പിൾഡൻ നാലാം റൗണ്ടിൽ പീറ്റ് സാംപ്രാസിനോടു തോറ്റു പുറത്തായി. എന്നാൽ രണ്ടു വർഷത്തിന് ശേഷം അതേ വേദിയിൽ കിരീടം നേടി ഗ്രാൻസലാം സ്വന്തമാക്കുന്ന ആദ്യ സ്വിസ് താരമായി. 2004ൽ ഓസ്‌ട്രേലിയൻ ഓപ്പണും യുഎസ് ഓപ്പണും വിംബിൾഡനും എടിപി മാസ്‌റ്റേഴ്‌സ് കിരീടവും നേടിയ ഫെഡറർ ആധുനിക ടെന്നിസിലെ സുവര്‍ണതാരമായി തിളങ്ങി.
2005 തുടക്കത്തിൽ ഒന്നാം നമ്പറിലേക്കു കുതിച്ചു. 2008 വരെ ലോക ഒന്നാം നമ്പറിന് ഇളക്കമുണ്ടായില്ല. പിന്നീട്, റഫേൽ നദാലിനെയും നൊവാക് ജോക്കോവിച്ചിനെയും ആന്‍ഡി മറെയെയും പോലുള്ള താരങ്ങൾ ഉദിച്ചതോടെ ഫെഡററുടെ സ്‌ഥാനത്തിന് ഇളക്കം തട്ടിത്തുടങ്ങി.
ഉറച്ച കത്തോലിക്ക വിശ്വാസിയായ റോജര്‍ ഫെഡഡര്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചശേഷം ഇങ്ങനെ കുറിച്ചു. 'എന്റെ ജീവിതത്തിലെ പൂര്‍ണതയുള്ള ദിനം'. കളത്തില്‍ എതിരാളിയെ പ്രകോപിപ്പിക്കുന്ന ഫെഡററെയോ അമിതാഹ്ലാദ പ്രകടനം നടത്തുന്ന ഫെഡററെയോ കണ്ടിട്ടില്ല. സൗന്ദര്യവും കേളി മികവും ഒത്തിണങ്ങിയ റോജര്‍ ഇതുവരെ ഗോസിപ്പുകളിലും അകപ്പെട്ടില്ല. അമ്മയിലൂടെ ദക്ഷിണാഫ്രിക്കക്കാരുടെ കരുത്തും, അച്ഛനിലൂടെ ജര്‍മന്‍കാരുടെ ആക്രമണ ബുദ്ധിയും, സ്വിറ്റ്സര്‍ലണ്ടുകാരുടെ സൗന്ദര്യവും ലഭിച്ചപ്പോള്‍ റോജര്‍ ഫെഡറര്‍ ആയിരങ്ങളുടെ ഹൃദയം കീഴടക്കി സുവര്‍ണനക്ഷത്രമായി ജ്വലിച്ചു നില്‍ക്കുന്നു.
35ാം വയസില്‍ അഞ്ചുസെറ്റ് നീണ്ട ക്ലാസിക് പോരാട്ടത്തിലൂടെ റാഫേല്‍ നദാലിനെ തോല്‍പിച്ച് 18ാം ഗ്രാന്‍സ്ലാം നേടിയ ഫെഡററുെട വീട്ടിലേക്ക് ടെന്നിസിലെ എല്ലാവിഭാഗം കിരീടം എത്തിയാലും അത്ഭുതപ്പെടാനില്ല. കാരണം രണ്ടുജോഡി ഇരട്ടക്കുട്ടികളാണ് ഫെഡറര്‍ വീട്ടിലുള്ളത്. മൂത്തത് രണ്ടു പെണ്‍കുട്ടികള്‍, ഇളയത് രണ്ടു ആണ്‍കുട്ടികള്‍. പുരുഷ വനിതാ സിംഗിള്‍സും ഡബിള്‍സും മിക്സഡ് ഡബള്‍സും വീട്ടിലെത്താനുള്ള സാധ്യത നിലനില്‍ക്കുന്നു. അങ്ങനെ സംഭവിക്കട്ടെ.