കേരളം 115 വര്‍ഷത്തെ അതിരൂക്ഷമായ വരള്‍ച്ചയിലേക്ക്. വരാനിരിക്കുന്നത് രൂക്ഷമായ കുടിവെള്ളക്ഷാമം. മകരക്കുളിര് മാറും മുൻപ് നാട് വരണ്ടുണങ്ങിത്തുടങ്ങി. ജലസംഭരണികൾ അതിവേഗം വറ്റുകയാണ്. തെക്കും വടക്കും മധ്യമേഖലയിലും മലയോരത്തും ഒരേ കാഴ്ച. നമ്മുടെ പ്രധാന ജലസ്രോതസുകളിലൂടെയും ജലസംഭരണികളിലൂടെയും യാത്രചെയ്ത മനോരമന്യൂസ് സംഘങ്ങൾ കണ്ടത് വരാനിരിക്കുന്ന വിപത്തിന്റെ വ്യക്തമായ സൂചനകളാണ്.
നെയ്യാറ്റികര താലൂക്കിലെ കുടിവെള്ളത്തിനും കൃഷിയ്ക്കും ഏക ആശ്രയമായ നെയ്യാർഡാം. 84.75 മീറ്റർ സംഭരണ ശേഷിയുള്ള ഇവിടെ ഇനി ശേഷിക്കുന്നത് 78 മീറ്റർ വെള്ളം.കഴിഞ്ഞവർഷം ഇതേ സമയത്ത് 84 മീറ്റർ വെള്ളമുണ്ടായിരുന്ന സ്ഥാനത്താണിത്.
അഗസ്ത്യകൂടത്തിന്റെ താഴ്‌വാരത്തുള്ള നെയ്യാർ ഡാമിൽ ഇത്രത്തോളം വെള്ളം കുറയുന്നത് ഇതാദ്യമാണ്. കൃഷിയ്ക്ക് വെള്ളമെത്തിക്കുന്ന രണ്ടുകനാലുകളിൽ ഒന്ന് താൽക്കാലികമായി അടച്ചു. ജലസേചനത്തിനായി ദിവസവും 0.35 മില്യൺ മീറ്റർ ക്യൂബ് വെള്ളം വേണം. ജലനിരപ്പ് ഇതേനിരക്കിൽ താഴുകയും മഴ കനിയാതിരിക്കുകയും ചെയ്താൽ മാർച്ചോടെ രണ്ടുകനാലും അടയും. അങ്ങനെ വന്നാൽ പാറശാല മുതൽ പൂവാർ വരെയുള്ള കൃഷിയിടങ്ങൾ നശിക്കും. താലൂക്കിൽ കുടിവെള്ളമെത്തിക്കുന്ന കാളിപ്പാറ പദ്ധതി നിശ്ചലമാകും. കന്യാകുമാരി ജില്ലയില്‍ കൃഷിക്കുള്ള വെള്ളവും തടസ്സപ്പെടും.
നെയ്യാറിലെ ആശങ്ക കൃഷിയും കുടിവെള്ളവുമാണെങ്കിൽ കേരളത്തിനാവശ്യമായ വൈദ്യുതിയുടെ വലിയ പങ്ക് ഉത്പാദിപ്പിക്കുന്ന ഇടുക്കി അണക്കെട്ടിലെ നില അതിലും പരിതാപകരമാണ്. കഴിഞ്ഞവർഷം ജനുവരി രണ്ടാംവാരം ഉണ്ടായിരുന്നതിനേക്കാൾ 23 അടി കുറവാണ് ഇപ്പോഴത്തെ ജലനിരപ്പ്. കുടിവെള്ളം മുട്ടുന്നതിനൊപ്പം വീടുകൾ ഇരുട്ടിലാകാനും സാധ്യത ഏറെയെന്ന് ചുരുക്കം.
2404 അടിയാണ് ഇടുക്കി അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ്. ഇപ്പോഴുള്ളത് 2340 അടിയും. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജലനിരപ്പാണിത്. സംഭരണശേഷിയുടെ 38 ശതമാനം വെള്ളമാണ് ഡാമില്‍ അവശേഷിക്കുന്നത്. ഇതുപയോഗിച്ച് 815 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാം. എന്നാല്‍ കേരളത്തിലെ ഒരു ദിവസത്തെ വൈദ്യുതോപയോഗം ശരാശരി 65 ദശലക്ഷം യൂണിറ്റാണെന്നുകൂടി അറിയുമ്പോഴാണ് വരാനിരിക്കുന്ന പ്രതിസന്ധിയുടെ ആഴം ബോധ്യപ്പെടുക.
ഇടുക്കിയിൽ നിന്ന് പാലക്കാടെത്തുമ്പോൾ ചൂടല്ല, തീക്കാറ്റാണ് വയലേലകളിൽ വീശുന്നത്. മരുഭൂമിയായി മാറിയ ഭാരതപ്പുഴയുടെ കരയിലുള്ള പാടങ്ങളിലൊന്നും രണ്ടാംവിള ഇറക്കുന്നില്ല. നിളയെ ആശ്രയിക്കുന്ന മൂന്നുജില്ലകളിലെ കുടിവെള്ളപദ്ധതികളും അന്ത്യശ്വാസം വലിക്കുന്നു.
ചുട്ടുപൊള്ളുന്ന വേനലും തീക്കാറ്റുമൊന്നും പാലക്കാടിന് പുത്തരിയല്ല. എന്നാല്‍ ഇക്കുറി കാര്യങ്ങള്‍ അതിനെല്ലാമപ്പുറമാണ്. പുഴകളും കുളങ്ങളും അണക്കെട്ടുകളും വരണ്ടു. ഭാരതപ്പുഴ നീണ്ട മണല്‍പ്പരപ്പിലെ ഒറ്റപ്പെട്ട വെള്ളക്കെട്ടുകളായി ചുരുങ്ങി. കുംഭമാസമെത്തുംമുന്‍പുതന്നെ രണ്ടാംവിള ഉപേക്ഷിച്ച് കര്‍ഷകര്‍ വീടുകളുടെ തണല്‍പറ്റി. കൃഷിമാത്രം അറിയാവുന്ന ഇവര്‍ എങ്ങനെ ജീവിക്കുമെന്ന് ചോദിക്കരുത്. കൃഷിക്കും തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളിലെ നാന്നൂറ്റിനാല്‍പ്പത്തിനാല് കുടിവെള്ളപദ്ധതികള്‍ക്കും വേണ്ട ജലംനല്‍കാന്‍ നിളയ്ക്ക് കഴിയില്ലെന്നുകൂടി ഉറപ്പായതോടെ പതിനായിരങ്ങളുടെ നിലനില്‍പ്പുതന്നെ ചോദ്യചിഹ്നമാകുകയാണ്.
കബനി വയനാടിന്റെ നദിയാണ്. പക്ഷേ വെള്ളം മുഴുവന്‍ പോകുന്നത് കാവേരിയിലേക്കും. കാവേരിതടത്തില്‍ കേരളത്തിന് 21 ടിഎംസി വെള്ളത്തിന് അവകാശമുണ്ട്. എന്നാല്‍ ആകെ ലഭിക്കുന്നത് മൂന്ന് ടിഎംസിയും കാരാപ്പുഴ, ബാണാസുരസാഗര്‍ അണക്കെട്ടുകള്‍ പൂര്‍ത്തിയാക്കാത്തതാണ് വെള്ളം സംഭരിക്കാന്‍ കഴിയാത്തതിന് കാരണം. കര്‍ഷകര്‍ക്കായി ചെറുകിടജലസേചനപദ്ധതികള്‍ തുടങ്ങാന്‍ സര്‍ക്കാരിന് താല്‍പര്യവുമില്ല. സ്വന്തമായി മോട്ടോര്‍ സ്ഥാപിച്ച് വെള്ളം പമ്പുചെയ്യാന്‍ ജനങ്ങള്‍ തയാറായിട്ടും കബനി തീരംവഴി വൈദ്യുതിലൈന്‍ വലിക്കാനും ഒരുക്കമല്ല. ഇപ്പോള്‍ത്തന്നെ മണ്ണ് വിണ്ടുകീറിയ വയനാട്ടില്‍ വേനല്‍ കടുക്കുന്നതോടെ ജീവിതം അസാധ്യമാകാനാണ് സാധ്യത.