നീലവസന്തം രാജാക്കാട്ടിലും. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും അധ്യാപികയുമായ കിങ്ങിണി രാജേന്ദ്രന്റെ വീട്ടുമുറ്റത്തെ നീലക്കുറിഞ്ഞിയിലാണ് പൂക്കൾ വിരിഞ്ഞുതുടങ്ങിയിരിക്കുന്നത്. മഞ്ഞും തണുപ്പുമുള്ള കാലാവസ്ഥയിൽ മാത്രമാണ് കുറിഞ്ഞി സാധാരണ വളരാറുള്ളത്.
12 വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി സ്വാഭാവിക അന്തരീക്ഷത്തിൽ മാത്രമേ വളർന്നു പുഷ്പിക്കാറുള്ളു. റിട്ട. സബ് ഇൻസ്പെക്ടർ കൂടിയായ ഭർത്താവ് രാജേന്ദ്രനാണ് രണ്ടര വർഷം മുൻപ് പരീക്ഷണാർഥം മൂന്നാറിൽനിന്നു കുറിഞ്ഞിത്തൈ കൊണ്ടുവന്നു നട്ടത്. മുറ്റത്ത് പന്തലിച്ച് നിൽക്കുന്ന കുറിഞ്ഞിയിൽ രണ്ടര വർഷത്തിനുള്ളിൽ പൂക്കൾ വിരിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇവരുടെ കുടുംബം.