മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോർട്ടിനായി നികത്തിയെടുത്ത പാർക്കിങ് ഗ്രൗണ്ട് വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയുടേതല്ലെന്ന് രേഖകള്‍. മൂന്നുസർവേ നമ്പറുകളിൽപെട്ട ഈ ഭൂമിയില്‍ കരാര്‍ അടിസ്ഥാനത്തിലാണ് വാഹനങ്ങള്‍ പാർക്കു ചെയ്യുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. ഉടമസ്ഥത സംബന്ധിച്ച് അനിശ്ചിതത്വം ഉയർന്നതോടെ ഭൂമിയുടെ ആധാരം അടക്കമുള്ള കൈമാറ്റ രേഖകൾ പരിശോധിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. മനോരമ ന്യൂസ് എക്സ്ക്ലുസിവ്.
നെല്‍വയല്‍ നികത്തി പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മിച്ചുവെന്ന് മന്ത്രി തോമസ് ചാണ്ടിക്കെതിരെ ആരോപണം ഉയര്‍ന്ന ഭൂമിയാണ് മന്ത്രിയുടെയോ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയുടെയോ പേരിലല്ലെന്ന് കമ്പനി അധികൃതര്‍ കലക്ടറെ അറിയിച്ചത്. സാങ്കേതികമായി ഇത് ശരിയാണെന്ന് പ്രാഥമിക പരിശോധനയിലും വ്യക്തമായി.
പോക്കുവരവ് ചെയ്യാത്തതിനാൽ പഴയ രേഖകൾ അനുസരിച്ച് പരിസരവാസികളുടെ പേരിലാണ് ഉടമസ്ഥത. പാർക്കിങ് ഭൂമിയുടെ പുതിയ റീസർവേ പ്രകാരമുള്ള കരം അടച്ചതായി കാണുന്നില്ലെന്ന് ലാൻഡ് റവന്യൂ തഹസിൽദാറും അറിയിച്ചതോടെ ഉടമസ്ഥത സംബന്ധിച്ച് അനിശ്ചിതത്വം ഉയർന്നു.
ഭൂമിയുടെ ആധാരം അടക്കമുള്ള കൈമാറ്റ രേഖകൾ പരിശോധിക്കാനും ഭൂവുടമകളെ വിളിച്ചു വരുത്താനും കലക്ടർ ടി.വി. അനുപമ നിർദേശം നൽകി. ഭൂമി ഉടമകളിൽ വാട്ടർ വേൾഡ് ടൂറിസം കമ്പനിയുടെ പങ്കാളികളോ അവരുമായി ബന്ധപ്പെട്ടവരോ ഉണ്ടോയെന്നും പരിശോധിക്കും. റവന്യൂ വകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ തന്നെ പാർക്കിങ് ഗ്രൗണ്ടിന്റെ ഉടമസ്ഥത സംബന്ധിച്ച് അവ്യക്തത കണ്ടെത്തിയിരുന്നു.
ഇതിനാല്‍ തന്നെ ഇന്നലെ പരിസരവാസികളെയും ഹിയറിങ്ങിനു വിളിച്ചിരുന്നു. റിസോർട്ടിനു സമീപത്തെ കൽക്കെട്ട് നിർമാണം ജലവിഭവ വകുപ്പിന്റെ മേൽനോട്ടത്തിലാണെന്നും ഉടമകൾ പറയുന്നു. തണ്ണീർമുക്കത്തെ ഇറിഗേഷൻ വിഭാഗത്തിൽ പണം അടച്ചതിന്റെ രേഖകളും ഹാജരാക്കി. എന്നാല്‍ വകുപ്പ് അംഗീകരിച്ച രൂപകൽപ്പന പാലിച്ചാണോ കൽകെട്ട് നിർമാണം എന്നു കണ്ടെത്താൻ പരിശോധന തുടരും.