കേരളത്തിൽ കാലവർഷത്തിന്റെ കുറവ് ഒൻപത് ശതമാനം മാത്രം. വയനാട് ജില്ലയിലാണ് വലിയതോതിൽ മഴയുടെ കുറവുണ്ടായത്. ഈ മാസം മധ്യത്തോടെ തുലാവർഷമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ജൂൺ മുതൽ സെപ്റ്റംബർ അവസാനം വരെ നീളുന്ന തെക്കുപടിഞ്ഞാറൻ കാലവർഷക്കാലത്ത് സംസ്ഥാനത്ത് ഒൻപത് ശതമാനം മഴയുടെ കുറവുമാത്രമാണ് ഉണ്ടായിട്ടുള്ളത്. കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ലഭിക്കേണ്ടതിനെക്കാൾ മഴ കിട്ടി. ഇടുക്കി, കണ്ണൂർ, തിരുവനന്തപുരം , ഇടുക്കി ജില്ലകളിൽശരാശരി പത്ത് ശതമാനമാണ് മഴക്കുറവ് ഉണ്ടായത്.
13 ജില്ലകളിലും മഴ കനത്തപ്പോഴും വയനാടിനെ കാലവർഷം കൈയ്യൊഴിഞ്ഞു. കഴിഞ്ഞ ഏതാനും വർഷമായി വരൾച്ചയുടെ പിടിയിലാണ് ഈ മലയോരജില്ല. 37 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഒക്ടോബർ പകുതിയോടെ തുലാവർഷം എത്തുമെന്നാണ് പ്രതീക്ഷ. ഇപ്പോഴുള്ള കാലാവസ്ഥാ ഘടകങ്ങൾ നില നിന്നാൽ കേരളത്തിൽ നല്ല തുലാവർഷ മഴ ലഭിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രവചനം.