മുഖ്യമന്ത്രി മറക്കുന്ന ജനാധിപത്യം; കെ റയിലില്‍ കേൾക്കാതെ പോകുന്ന ചോദ്യങ്ങൾ

സില്‍വര്‍ലൈന്‍ പദ്ധതി എന്തു വന്നാലും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പിച്ചു നില്‍ക്കുകയാണ്. സില്‍വര്‍ലൈന്‍ യാഥാര്‍ഥ്യമാക്കാന്‍ രണ്ടു വഴികളുണ്ട്. അധികാരമുപയോഗിച്ചും അടിച്ചമര്‍ത്തിയും തീരാവേദനകള്‍ സൃഷ്ടിച്ചും കേരളത്തിന്റെ സ്വപ്നപദ്ധതി നടപ്പാക്കാം. അത് ഒരു വഴി. ആശങ്കകള്‍ കേട്ടും സംശയങ്ങള്‍ ദൂരീകരിച്ചും നഷ്ടം സഹിക്കുന്നവരെ വീണ്ടും വീണ്ടും ആശ്വസിപ്പിച്ചും ഉചിതമായ നഷ്ടപരിഹാരം ഉറപ്പിച്ചും ആത്മവിശ്വാസത്തോടെ കേരളത്തിന്റെയാകെ പദ്ധതിയായും നടപ്പാക്കാം. പക്ഷേ രണ്ടാമത്തെ ജനാധിപത്യമാര്‍ഗത്തിനൊരു പ്രശ്നമുണ്ട്.

ചോദ്യങ്ങള്‍ക്ക് യുക്തിസഹമായ ഉത്തരം വ്യക്തമായില്ലെങ്കില്‍ പദ്ധതി വേണ്ടെന്നു വയ്ക്കേണ്ടിവരും. പദ്ധതി വേണ്ടെന്നു വയ്ക്കില്ലെന്ന് മുഖ്യമന്ത്രി തീരുമാനിച്ചിട്ടുണ്ട്. അതാണ് പ്രശ്നം. സില്‍വര്‍ലൈന്‍ പദ്ധതി ഞങ്ങള്‍ നടപ്പാക്കുമെന്നു പറയുന്നതും നമ്മള്‍ നടപ്പാക്കുമെന്നു പറയുമെന്നതും രണ്ടാണ്. ഈ പദ്ധതിയുടെ മുന്നില്‍ ഇപ്പോഴുള്ള ഏറ്റവും വലിയ തടസം കേന്ദ്രനിലപാടോ കേരളത്തിലെ സമരങ്ങളോ പ്രതിപക്ഷത്തിന്റെ എതിര്‍പ്പോ ഒന്നുമല്ല. സില്‍വര്‍ലൈന്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി മുഖ്യമന്ത്രി പിണറായി വിജയന്റെ ജനാധിപത്യബോധമില്ലായ്മയാണ്. എതിര്‍ശബ്ദങ്ങളോടുള്ള ബഹുമാനമില്ലായ്മയാണ്.