കേരളത്തിലെ കോണ്‍ഗ്രസ് ശൈലീമാറ്റത്തിലൂടെ പുനരവതരിക്കുമെന്ന പ്രഖ്യാപനം ജനാധിപത്യവിശ്വാസികള്‍ ശ്രദ്ധയോടെ കേട്ട ഒന്നാണ്. ശക്തമായ പ്രതിപക്ഷമില്ലാതെ ജനാധിപത്യം പൂര്‍ണമാകില്ലെന്നതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയും വിശാലരാഷ്ട്രീയബോധത്തോടെയും കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനു വേണ്ടി കാത്തിരുന്നവരാണേറെയും. പക്ഷേ പുതിയ നേതൃത്വത്തിനു മുന്നില്‍ ആദ്യമായെത്തിയ പ്രതിസന്ധിയോട് പാര്‍ട്ടി പ്രതികരിച്ച രീതി കേരളത്തെ ആശങ്കപ്പെടുത്തുന്നതാണ്. ഒരു വിദ്യാര്‍ഥിയുടെ ജീവനെടുത്ത ശേഷം ഇത്തരത്തില്‍ പ്രതികരിക്കുന്ന ശൈലിയാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെങ്കില്‍ അത് ഒരു രാഷ്ട്രീയ സമൂഹത്തിനും അംഗീകരിക്കാനാകില്ല.
കലാലയരാഷ്ട്രീയത്തിന്റെ പേരില്‍ ഒരു വിദ്യാര്‍ഥിയുടെ ജീവന്‍ കൂടി കത്തിക്കുത്തേറ്റ് പൊലിഞ്ഞു. എസ്.എഫ്.ഐ പ്രവര്‍ത്തകനെ അരുംകൊല നടത്തിയത് യൂത്ത് കോണ്‍ഗ്രസ് നേതാവ്. കേസില്‍ അറസ്റ്റിലായവരെല്ലാം കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍. കാര്യമായ സംഘര്‍ഷാന്തരീക്ഷമില്ലാതിരുന്ന ഇടുക്കി പൈനാവ് എന്‍ജിനിയറിങ് കോളജിലാണ് ദാരുണമായ സംഭവം നടന്നത്. കുത്തേറ്റുകൊല്ലപ്പെട്ടത് കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ധീരജ് രാജേന്ദ്രന്‍. അറസ്റ്റിലായത് യൂത്ത്കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലി, യൂത്ത് കോണ്‍ഗ്രസ് ഇടുക്കി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ജെറിന്‍ ജോജോ, കെ.എസ്.യു ജില്ലാസെക്രട്ടറി ജിതിന്‍ ഉപ്പുമാക്കല്‍, ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ടോണി തേക്കിലക്കാട്ട് എന്നിവരാണ് അറസ്റ്റിലായത്.
കോളജ് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിനിടെയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. കത്തിയുമായി സ്ഥലത്തെത്തിയ നിഖില്‍ പൈലി സംഘര്‍ഷത്തിനിടെ മൂന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകരെ കുത്തുകയായിരുന്നുവെന്നാണ് എഫ്.ഐ.ആര്‍ പറയുന്നത്. കൊലപാതകം ആസൂത്രിതമാണെന്ന് സി.പി.എമ്മും ആകസ്മികമാണെന്നു കോണ്‍ഗ്രസും വാദിച്ചു രംഗത്തെത്തിയതോടെയാണ് ഇതുവരെയില്ലാത്ത രാഷ്ട്രീയവാഗ്വാദം കേരളം കണ്ടത്. ഒരു വിദ്യാര്‍ഥിയുടെ ജീവനെടുത്ത കൊലക്കത്തിയെ നിരുപാധികം തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് തയാറായില്ല. എന്നുമാത്രമല്ല, ഹീനമായ ന്യായീകരണങ്ങള്‍ നടത്തുകയും ചെയ്തു. അക്രമരാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ് ഇതുവരെ നടത്തിപ്പോന്ന രാഷ്ട്രീയപ്രചാരണം പൊള്ളയാണെന്നു തെളിയിക്കുന്ന നിലപാടാണ് ധീരജിന്റെ കൊലപാതകത്തില്‍ പാര്‍ട്ടി നേതൃത്വവും അണികളും സ്വീകരിച്ചത്.
കെ.പി.സി.സി. അധ്യക്ഷന്‍റെ ആദ്യപ്രതികരണമാണിത്. ഒരു വിദ്യാര്‍ഥിയുടെ ജീവനെടുത്ത ഹീനകൃത്യത്തെ നിരുപാധികം അപലപിക്കാന്‍ പോലും അദ്ദേഹം തയാറായില്ല. എന്നു മാത്രമല്ല, തൊട്ടടുത്ത ദിവസങ്ങളില്‍ ന്യായീകരണത്തിന്റെ അധാര്‍മിക വ്യാഖ്യാനങ്ങള്‍ നിരവധിയായെത്തി.
ഒടുവില്‍ ശനിയാഴ്ച പോലും പ്രതികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ന്യായീകരിക്കാന്‍ മാത്രമാണ് കെ.പി.സി.സി. പ്രസിഡന്റ് സമയം ചെലവഴിച്ചത്. നിര്‍ഭാഗ്യകരമായ സംഭവമെന്നും സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും പ്രതികരിച്ച നേതാക്കള്‍ പോലും കോണ്‍ഗ്രസിന് രാഷ്ട്രീയഉത്തരവാദിത്തമില്ലെന്ന് പറഞ്ഞൊഴിയാന്‍ തയാറായി.
കെ.സുധാകരനെ ലക്ഷ്യമിട്ടു സി.പി.എം നടത്തിയ രാഷ്ട്രീയപ്രചാരണം കാരണമാണ് കോണ്‍ഗ്രസ് തിരിച്ചും കടുത്ത നിലപാട് സ്വീകരിച്ചതെന്ന് ന്യായീകരിക്കാനും നേതാക്കളുണ്ടായി. കൊലപാതകം നടന്ന് തൊട്ടടുത്ത മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കെ.സുധാകരനിലേക്ക് മന്ത്രിമാരടക്കം ആരോപണം ഉയര്‍ത്തിയിരുന്നു.
കോളജ് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലെത്തിയത് എന്ന് ആദ്യം വിശദീകരിച്ച പൊലീസ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത് കൊല്ലാന്‍ ആസൂത്രണം ചെയ്തെത്തിയവരാണ് കൃത്യം നടത്തിയതെന്നാണ്. സംഘര്‍ഷം കൊലപാതകത്തിലെത്തിയെന്നു വിശദീകരിച്ച ഇടുക്കി എസ്.പിക്കെതിരെയും സി.പി.എം ജില്ലാ നേതൃത്വം പരസ്യമായി രംഗത്തെത്തിയിരുന്നു.
സി.പി.എം സുധാകരനിലേക്കു മാത്രം കേന്ദ്രീകരിച്ചതിലെ രാഷ്ട്രീയ ആത്മാര്‍ഥതയും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. വിദ്യാര്‍ഥി സഖാവിന്റെ മൃതദേഹവുമായി വിലാപയാത്ര നടക്കുമ്പോള്‍ തലസ്ഥാനജില്ലയില്‍ മെഗാതിരുവാതിര ആസ്വദിച്ച ഇരട്ടത്താപ്പ് പാര്‍ട്ടിക്കു തന്നെ തള്ളിപ്പറയേണ്ടിയും വന്നു.
പക്ഷേ ഇതൊന്നും ഈ കൊലപാതകത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സ്വീകരിച്ച രാഷ്ട്രീയനിലപാടിനെ സാധൂകരിക്കുന്നില്ല. കൊലപാതകത്തെ എങ്ങനെയാണ് ന്യായീകരിക്കാനാകുക? എങ്ങനെ ന്യായീകരിച്ചാലാണ് ഒരു ജീവന്‍ ഇല്ലാതാക്കിയതിന് ന്യായമാകുക? കോണ്‍ഗ്രസ് പാര്‍ട്ടി നിരുപാധികം ഖേദം പ്രകടിപ്പിക്കേണ്ടതായിരുന്നു. ഒരു ജീവന്‍ നഷ്ടമായതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതായിരുന്നു. അക്രമം നടത്തുന്നവരെ പാര്‍ട്ടിയില്‍ വച്ചു പൊറുപ്പിക്കില്ലെന്ന് പ്രഖ്യാപിക്കണമായിരുന്നു. കോണ്‍ഗ്രസിനെ മാത്രം അങ്ങനെ മറുപടി പറയിച്ച് ഇല്ലാതാക്കിക്കളയാമെന്ന് ഇനി കരുതേണ്ടെന്ന വെല്ലുവിളി കേരളത്തിന്റെ നീതിബോധത്തോടാണെന്ന് മറക്കരുത്. ശരിയിലേക്കാണ് രാഷ്ട്രീയശൈലി തിരുത്തപ്പെടേണ്ടത്.