ജീവനോടെയിരിക്കാന്‍ നിങ്ങളെ ആരെങ്കിലും നിര്‍ബന്ധിക്കേണ്ടതുണ്ടോ? പിന്നെന്തിനാണ് കോവിഡിനെ സൂക്ഷിക്കാന്‍ ആരെങ്കിലും നിര്‍ബന്ധിക്കാന്‍ കാത്തിരിക്കുന്നത്? പൊലീസിന്റെയും സമൂഹത്തിന്റെയും കണ്ണു വെട്ടിക്കാനായാലും കോവിഡ് നമ്മളെ കണ്ടുപിടിക്കില്ലെന്ന് എങ്ങനെ ഉറപ്പിക്കും? കോവിഡ് രണ്ടാം തരംഗത്തിൽ എന്താണ് ചുറ്റുമുള്ള യാഥാർത്ഥ്യമെന്ന് ശരിക്കും നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടോ? പരമാവധി ഒഴിവാക്കാന്‍ ശ്രമിച്ചിട്ടും ഇപ്പോള്‍ വീണ്ടും പൂര്‍ണമായി അടച്ചിടാന്‍ കേരളം തീരുമാനിച്ചതെന്തുകൊണ്ടാണെന്ന് നമ്മള്‍ മനസിലാക്കുന്നുണ്ടോ? ഈ രണ്ടാം തരംഗത്തില്‍ കോവിഡിനെ അതിജീവിക്കണോ എന്നു തീരുമാനിക്കുന്നത് സര്‍ക്കാരല്ല, നമ്മള്‍ ഓരോരുത്തരും തന്നെയാണ്. നന്നായി ശ്രദ്ധിച്ചാല്‍ നമുക്ക് കോവിഡിനെ മറികടക്കാനാകുമെന്ന് ശാസ്ത്രം കൃത്യമായി പറഞ്ഞു തരുന്നത് കേള്‍ക്കാതെ പോകരുത്.
സ്വന്തം ജീവനെ കബളിപ്പിക്കാനാകില്ലെന്ന ബോധ്യമുള്ളവര്‍ മുന്നറിയിപ്പുകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു വായിച്ചു മനസിലാക്കും. ഉചിതമായ നടപടികള്‍ സ്വീകരിക്കും. മുഖ്യമന്ത്രിയോ വഴിയില്‍ തടയേണ്ടി വരുന്ന പൊലീസോ പറഞ്ഞു തരേണ്ടതില്ല. സ്വന്തം ജീവിതത്തിന്റെയും ജീവന്റെയും കാര്യമാണ് എന്ന തിരിച്ചറിവുണ്ടായാല്‍ അപായസൂചന ചുറ്റുപാടുകള്‍ നന്നായി ശ്രദ്ധിച്ചാല്‍ മനസിലാക്കാവുന്നതേയുള്ളൂ. രണ്ടാംതരംഗം ഒന്നാംഘട്ടത്തിലേതു പോലെയല്ല. വൈറസ് ബാധിക്കുന്നവരില്‍ മിക്കവര്‍ക്കും കടുത്ത ക്ഷീണവും ശാരീരികപ്രയാസങ്ങളുമുണ്ട്.
പിടികൊടുക്കാതിരിക്കുകയാണ് ഉചിതം. അഥവാ പിടിയിലകപ്പെട്ടാലും വലിയ ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ക്ക് മികച്ച ചികില്‍സ ലഭിക്കാവുന്ന കരുതലുണ്ടാകണം. കേരളത്തിലെ സര്‍ക്കാര്‍–സ്വകാര്യ ആശുപത്രികള്‍ കോവിഡ് ബാധിതരെക്കൊണ്ട് നിറയുന്ന സാഹചര്യം തിരിച്ചറിയണം.
കേന്ദ്രസര്‍ക്കാരില്‍ നിന്നും ഇതുപോലൊരു സാഹചര്യത്തില്‍ രാജ്യം അര്‍ഹിക്കുന്ന അടിയന്തരനടപടികളുണ്ടാകുന്നില്ല. സംസ്ഥാനത്തു തന്നെ ആദ്യഘട്ടത്തിലേതു പോലുള്ള പരിചരണം ഉറപ്പിക്കാനാകുന്നില്ല. പക്ഷേ നിരാശയും ക്ഷോഭവും കരുതലില്‍ നിന്ന് നമ്മളെ പിന്തിരിപ്പിക്കരുത്.
ആദ്യഘട്ടത്തിലെ സാമൂഹികജാഗ്രതയില്‍ നിന്നും നമ്മള്‍ പിന്നോട്ടു പോയിട്ടുണ്ടെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിക്കുന്നുണ്ട്.
ആദ്യഘട്ടത്തില്‍ കേരളത്തില്‍ പഴുതടച്ച ജാഗ്രത പാലിക്കാന്‍ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംവിധാനങ്ങളുണ്ടായിരുന്നു. അതിനേക്കാള്‍ കരുതല്‍ ആവശ്യമുള്ള അവസ്ഥയാണിതെന്ന് തദ്ദേശജനപ്രതിനിധികള്‍ മനസിലാക്കണം. അണുകുടുംബങ്ങളില്‍ എല്ലാവരും കോവിഡ് ബാധിതരാകുന്ന സാഹചര്യങ്ങളുണ്ട്. വീട്ടകങ്ങളിലാണ് ഇത്തവണ പകുതിയിലേറെ പേര്‍ രോഗബാധിതരായതെന്ന് തിരുവനന്തപുരം മെഡി.കോളജിന്റെ നേതൃത്വത്തില്‍ നടന്ന പഠനം കണ്ടെത്തിയിട്ടുണ്ട്. കമ്യൂണിറ്റി കിച്ചനുകളും വീടുകളില്‍ ഭക്ഷണവിതരണവും കാര്യക്ഷമമാക്കേണ്ടത് അത്യാവശ്യമാണ്. ലോക്ക്ഡൗണ്‍ പൂര്‍ണമായി ഫലപ്രദമാകണമെങ്കില്‍ നിരീക്ഷണസംവിധാനങ്ങള്‍ കൂടുതല്‍ ഫലപ്രദമായേ പറ്റൂ.
പൊലീസിന്റെ അമിതാധികാരപ്രയോഗമല്ല, കാര്യക്ഷമമായ തദ്ദേശനിരീക്ഷണ–സഹായസംവിധാനങ്ങള്‍ ഉറപ്പിക്കുകയാണ് കോവിഡ് പ്രതിരോധത്തില്‍ ഈ സമയത്ത് ആവശ്യം. കേരളം മാത്രമല്ല നമ്മുടെ രാജ്യമാകെ കൊവിഡ് രണ്ടാം തരംഗത്തല്‍ ജീവന്‍ കിട്ടാതെ ആകാതെ ശ്വാസംമുട്ടി പിടയുകയാണ്. ജീവിതം അതി കഠിനം ആകുമ്പോഴും കോവിഡിനെ മറികടക്കാൻ എളുപ്പവഴികൾ ഇല്ലെന്ന് തൽക്കാലം നമ്മൾ സ്വയം സമ്മതിച്ചേ പറ്റൂ. ഈ ദിവസങ്ങളില്‍ ക്ഷമയോടെ വീടിനുള്ളില്‍ കാത്തിരുന്നേ പറ്റൂ. ഈ മണിക്കൂറുകളില്‍ നമ്മുടെ ക്ഷമയും കരുതലും മനുഷ്യരാശിക്കു വേണ്ടിയുള്ളതാണ്. ലോകത്തിനും രാജ്യത്തിനും നമുക്കു തന്നെയും മുന്നോട്ടു പോകാനുള്ള സാധ്യതയാണത്.
മൂന്നാം തരംഗം ഉണ്ടാകും എന്ന മുന്നറിയിപ്പിനു മുന്നിൽകൂടുതൽ ആശങ്കകളോടെ നിൽക്കുകയാണ് രാജ്യം. ജനങ്ങളിൽ പരമാവധി പേർക്ക് എത്രയും വേഗം വാക്സിനേഷൻ പൂർത്തിയാക്കുക എന്നതുമാത്രമാണ് ആണ് ശാശ്വതമായ പ്രതിരോധം. എന്നാൽ വാക്സിൻ പോലും പരിപൂർണ്ണ സുരക്ഷിതത്വം അല്ല വാഗ്ദാനം ചെയ്യുന്നതെന്ന് ഓർക്കേണ്ടതുണ്ട്.
ഇപ്പോഴും വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഇതിൽ വൻ തിരക്ക് അനുഭവപ്പെടുന്ന എന്ന അവസ്ഥ കേരളത്തിലുണ്ട്. തുടക്കത്തിൽ വാക്സിൻ സ്വീകരിക്കുന്നതിനെ കുറിച്ച് പല സംശയങ്ങളുമായി മടിച്ചുനിന്ന ജനങ്ങൾ രണ്ടാം തരംഗം ശക്തമായതോടെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിക്കി തിരക്കുകയാണ്. പലയിടത്തും ഇതേ സ്ഥിതി ആവർത്തിച്ചിട്ടും തിരക്ക് ഒഴിവാക്കാനോ ഫലപ്രദമായ ക്രമീകരണം ഉറപ്പുവരുത്താനോ സംസ്ഥാന സർക്കാരിന് സാധിച്ചിട്ടില്ല . ഇക്കാര്യത്തിൽ ഇടപെട്ട ഹൈക്കോടതി കേരളം ആവശ്യപ്പെട്ട വാക്സിൻ ലഭിക്കാത്തതാണ് ഇപ്പോഴത്തെ സാഹചര്യത്തിനു കാരണമെന്ന് ചൂണ്ടിക്കാണിക്കുന്നു. . കേരളം ആവശ്യപ്പെട്ട ഒരു കോടി ഡോസ് വാക്സിൻ എപ്പോൾ ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. വാക്സിൻ ലഭ്യതയുടെ കാര്യത്തിൽ കേന്ദ്രസർക്കാരില്‍ നിന്ന് വ്യക്തമായ മറുപടി കേരളത്തിനു ലഭിച്ചിട്ടില്ല. സ്വന്തം നിലയിൽ വാക്സിൻ വാങ്ങാനുള്ള ഉള്ള പരിശ്രമവും ഫലപ്രാപ്തി പ്രഖ്യാപിക്കുന്ന നിലയിൽ ആയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ വാക്കുകളിൽ വ്യക്തം.
വാക്സിൻ വിതരണം ഏറ്റവും കൃത്യമായും ഫലപ്രദമായും ഉദ്ദേശലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കുക എന്നതാണ് പ്രതിരോധത്തിൽ ഏറ്റവും പ്രധാനപ്പെട്ട അടുത്ത ഘട്ടം. അപ്പോഴും അതിവേഗം വകഭേദം വന്നുകൊണ്ടിരിക്കുന്ന വൈറസിനെ ചെറുക്കാൻ വാക്സിനുകൾക്കുള്ള ശേഷിയെ കുറിച്ചും ശാസ്ത്രലോകം പഠിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ എന്നതും നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. രോഗം വന്നവരിൽ ചെറിയൊരു ശതമാനമെങ്കിലും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്. ജീവന് ഭയമുണ്ടാക്കുന്ന തലത്തിലേക്ക് ഗുരുതരം ആകുന്നില്ല എന്ന ആശ്വാസം ഉണ്ടെങ്കിലും വാക്സിൻ സ്വീകരിച്ചിട്ടുണ്ട് എന്നത് കോവിഡിനെതിരെയുള്ള ഉള്ള മുൻകരുതലില്‍ ഒരല്പം പോലും വിട്ടുവീഴ്ച പാടില്ലെന്ന വ്യക്തമായ മുന്നറിയിപ്പാണ് കണക്കുകള്‍. വീട്ടിലുള്ള മുതിർന്നവർ രണ്ട് ഡോസ് വാക്സിൻ എടുത്തവരാണ് ആണ് എന്ന് കരുതി പ്രതിരോധത്തിൽ ഒരല്പം പോലും അലംഭാവം പാടില്ല. ഏപ്രിലില്‍ ആദ്യത്തെ കണക്കനുസരിച്ച് ഇന്ത്യയിൽ വാക്സിൻ സ്വീകരിച്ചവരിൽ ദശാംശം 0 4 ശതമാനത്തിൽ താഴെ ആളുകൾക്ക് സ്വീകരിച്ചിട്ടുള്ളൂ എന്നായിരുന്നു ഐസിഎംആർ പുറത്തുവിട്ട കണക്ക്. എന്നാൽ രണ്ടാം തരംഗം ശക്തമായപ്പോൾ വാക്സിൻ സ്വീകരിച്ചവരില്‍ അഞ്ച് ശതമാനം വരെ വൈറസ് ബാധ ഉണ്ടായിരിക്കാം എന്ന് ഐസിഎംആർ തന്നെ സമ്മതിക്കുന്നുണ്ട്. വാക്സീന്‍ പ്രതിരോധത്തെ മറികടക്കാൻ കോവിഡ് വകഭേദങ്ങൾക്ക് കഴിയുമോ എന്നത് ശാസ്ത്ര ലോകം തന്നെ പഠിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ വാക്സിൻ ഒരു അധിക സുരക്ഷ ആയി കരുതുന്നാണ് ഉചിതം. മുൻകരുതലിൽ ഒരു വിട്ടുവീഴ്ചയും പാടില്ല ഇല്ല എന്നർത്ഥം.
എല്ലാവര്‍ക്കും വാക്സീന്‍ ലഭിക്കുന്നതുവരെ നമ്മള്‍ ക്ഷമയോടെ കാത്തിരിക്കണം. തിക്കിത്തിരക്കി കോവിഡിന് അങ്ങോട്ടു ചെന്നു പിടികൊടുക്കരുത്. വീട്ടിലിരിക്കാന്‍ സാധിക്കുന്നവര്‍ അതു തന്നെയാണ് ഈ പ്രതിസന്ധിക്കാലത്തെ മഹാഭാഗ്യമെന്നു തിരിച്ചറിയണം. അത്യാവശ്യത്തിനു മാത്രമേ പുറത്തിറങ്ങാവൂ. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കു പോലും പരമാവധി ഇ–മെഡിസിന്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണം. ഒന്നിറങ്ങിനോക്കിയേക്കാം എന്നു െവറുതേ തോന്നുമ്പോള്‍ പൊലീസ് കണ്ടില്ലെങ്കിലും കോവിഡിനെ കണ്ടു മുട്ടിയേക്കാമെന്നു മറക്കരുത്. കടുത്ത പ്രതിസന്ധിയാണ്. പക്ഷേ നമുക്ക് ഇതും മറികടക്കാനാകും. ഓരോരുത്തരും കരുതലില്‍ മല്‍സരിച്ചാല്‍ നമ്മള്‍ ഇത്തവണയും കോവിഡിനെ അതിജീവിക്കും.