dinosaurs-living-with-us-ai

TOPICS COVERED

ഈയിടെ ദിനോസര്‍ കുഞ്ഞുങ്ങളെ വളര്‍ത്തുന്ന ഒരു ‘അമ്മ’യുടെ എഐ നിര്‍മ്മിത വിഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍ ഹിറ്റായിരുന്നു. ശരിക്കും ഇന്നത്തെ കാലത്ത് ദിനോസറുകള്‍ ഉണ്ടായിരുന്നെങ്കിലോ? വൈറലായ എഐ വിഡിയോ പോലെ നമ്മളും ദിനോസറുകളും ഒത്തൊരുമിച്ച് ജീവിക്കുമായിരുന്നോ, അതോ ജുറാസിക് പാര്‍ക്ക് സിനിമകള്‍ പോലെ അതീജിവന യുദ്ധമായിരിക്കുമോ അരങ്ങേറുക? ഉത്തരം എന്തായാലും അന്ന് ആ ഛിന്നഗ്രഹം ഭൂമിയില്‍ പതിച്ചില്ലായിരുന്നെങ്കില്‍ ഇന്ന് ദിനോസറുകള്‍ നമുക്കൊപ്പം ഉണ്ടായേനെ എന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്.

dinosaur-footprint

പഠനങ്ങള്‍ പറയുന്നതനുസരിച്ച് 66 ദശലക്ഷം വർഷങ്ങൾക്ക് മുന്‍പാണ് ദിനോസറുകൾ ഈ ഭൂമുഖത്തു നിന്നു തന്നെ അപ്രത്യക്ഷമാകുന്നത്. അതിന് കാരണമായി പൊതുവേ പറയുന്നത് ഒരു ഛിന്നഗ്രഹ പതനമാണ്. എന്നാല്‍ ഈ ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കുന്നതിന് മുന്‍പ് തന്നെ ദിനോസറുകളുടെ വംശം ക്ഷയിച്ചു തുടങ്ങിയിരുന്നു എന്നാണ് മുന്‍പ് കരുതിപ്പോന്നത്. ഇതിനെ കുറിച്ച് പഠനങ്ങളുമുണ്ടായിരുന്നു, എന്നാല്‍ ഈ പഠനങ്ങളെ തകിടം മറയ്ക്കുന്നതാണ് പുതിയ പഠനം. ഛിന്നഗ്രഹ പതനത്തിന് മുമ്പ് ദിനോസറുകളുടെ വംശം ക്ഷയിച്ചു തുടങ്ങിയിരുന്നില്ല എന്നാണ് പുതിയ പഠനത്തില്‍ പറയുന്നത്. അങ്ങിനെയെങ്കില്‍ ഛിന്നഗ്രഹ പതനം തന്നെയാണ് ദിനോസറുകളുടെ കൂട്ടമായുള്ള നാശത്തിന് കാരണമായതെന്ന് അനുമാനിക്കേണ്ടിവരും.

 ഛിന്നഗ്രഹ പതനത്തിന് തൊട്ടുമുന്‍പുള്ള കാലത്ത്  ഫോസിലുകളുടെ ലഭ്യത പരക്കെ കുറവാണ്. ഫോസിലുകള്‍ കുറവായതുകൊണ്ടു തന്നെ ഇക്കാലത്ത് ദിനോസറുകളുട എണ്ണവും കുറവായിരുന്നുവെന്നാണ് ഇതുവരെ കണക്കാക്കിയത്. അതായത് ദിനോസറുകള്‍ വംശംനാശത്തിന്‍റെ വക്കിലായിരുന്നു എന്ന് അര്‍ഥം. എന്നാല്‍ ഇക്കാലത്ത് ഫോസിലുകള്‍ കൃത്യമായി സംരക്ഷിക്കപ്പെടാത്തതുകൊണ്ടാണ് ഈ കുറവെന്ന് പഠനം പറയുന്നു. ഭൂമിശാസ്ത്രപരമായ ഘടകങ്ങൾ ഇതിനുപിന്നിലുണ്ടാകാം.

Britain Dinosaur Tracks

ദിനോസറുകള്‍ ഇല്ലാതായ ഈ കാലഘട്ടത്തെ ക്രിറ്റേഷ്യസ്‌ കാലഘട്ടം എന്നാണ് പറയുന്നത്. പക്ഷേ അന്ന് ഇല്ലാതായത് ദിനോസറുകള്‍ മാത്രമല്ല. ഈ കാലയളവിൽ ജീവിച്ചിരുന്ന 75 % ജീവികളും  ഈ കാലഘട്ടത്തില്‍  കൂട്ടത്തോടെ നശിച്ചു. അതുകൊണ്ടു തന്നെ ഭുമിയുടെ ചരിത്രം കണ്ട ഏറ്റവും വലിയ വംശനാശമാണ് ഇക്കാലത്ത് നടന്നത്. എന്നാല്‍ ക്രിറ്റേഷ്യസ് കാലഘട്ടത്തിന്‍റെ അവസാന സമയങ്ങളില്‍ പാറകള്‍ രൂപാന്തരപ്പെട്ടത്  കുറവാണെന്നാണ് ഗവേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. അതുകൊണ്ടു തന്നെ പാറകള്‍ക്കുള്ളിലടക്കം സംരക്ഷിക്കപ്പെടേണ്ടിയിരുന്ന ഫോസിലുകളുടെ എണ്ണവും കുറഞ്ഞു. അതിനര്‍ഥം മുന്‍പഠനങ്ങള്‍ പോലെ ദിനോസറുകള്‍ വംശനാശ ഭീഷണി നേരിടുകയായിരുന്നു എന്നല്ല മറിച്ച് അന്നത്തെ ദിനോസറുകളുടെ ഫോസിലുകള്‍ കൃത്യമായി സംരക്ഷിക്കപ്പെട്ടില്ല എന്നാണ്.

ക്രിറ്റേഷ്യസ് കാലഘട്ടത്തിലെ ഫോസിൽ രേഖകളിലാണ് പഠനം ശ്രദ്ധ കേന്ദ്രീകരിച്ചത്. നാല് തരം ദിനോസറുകളിൽ നിന്നുള്ള 8,000 ത്തിലധികം ഫോസിലുകൾ ശാസ്ത്രജ്ഞർ പരിശോധിച്ചു. ഇവയിൽ, ട്രൈസെറാടോപ്സ് പോലുള്ള കൊമ്പുള്ള ദിനോസറുകൾ ഉൾപ്പെടുന്ന സെറാറ്റോപ്സിയൻമാരാണ് അക്കാലത്ത് ഭൂമിയില്‍ വിലസി നടന്നിരുന്നത്. ഛിന്നഗ്രഹം പതിക്കുന്നതിന് മുന്‍പ് ഈ ദിനോസറുകള്‍ തഴച്ചുവളർന്നിരുന്നതായി പഠനം പറയുന്നു. ഛിന്നഗ്രഹ ആഘാതത്തിന് മുമ്പുള്ള ഒൻപത് ദശലക്ഷം വർഷങ്ങളിൽ ദിനോസർ ഫോസിലുകളിൽ കുറവുണ്ടായതായി ഗവേഷണം കണ്ടെത്തിയെങ്കിലും, ഫോസിൽ കണ്ടെത്തലിലെ കുറവുമൂലമാണ് ഈ കുറവ് സംഭവിച്ചതെന്ന് കരുതപ്പെടുന്നു, ദിനോസർ ജനസംഖ്യയിലെ യഥാർത്ഥ കുറവല്ല. 

ടെക്റ്റോണിക്സ്, പർവതങ്ങളുടെ ഉയർച്ച, ഉൾക്കടലുകളുടെ പിൻവാങ്ങൽ തുടങ്ങിയ ഭൂമിശാസ്ത്രപരമായ പരിവർത്തനങ്ങൾ ദിനോസറുകളുടെ ഫോസിലൈസേഷനെ തടസ്സപ്പെടുത്തുകയും ഇതുവഴി ലഭ്യമായ ഫോസിൽ എണ്ണം കുറയുകയും ചെയ്തതായാണ് കരുതുന്നത്. അങ്ങിനെയെങ്കില്‍ അന്ന് ആ ഛിന്നഗ്രഹം പതിച്ചില്ലായിരുന്നെങ്കിൽ ദിനോസറുകൾ സമയത്തെ അതിജീവിച്ച് ഇന്നമുണ്ടായേനെ എന്നും പഠനം പറയുന്നു. ദിനോസറുകൾ മാത്രമല്ല, ഇവയ്ക്കൊപ്പം വംശനാശം സംഭവിച്ച മറ്റ് സസ്തനികൾ, ഉരഗങ്ങള്‍, പക്ഷികൾ പോലുള്ളവയും ഇന്ന് ഭൂമിയിലുണ്ടാകുമായിരുന്നു, യുസിഎൽ എർത്ത് സയൻസസിലെ ഡോ. ക്രിസ്റ്റഫർ ഡീനും സംഘവുമാണ് പുതിയ പഠനത്തിനു പിന്നില്‍‌. കറന്റ് ബയോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ENGLISH SUMMARY:

A new study challenges long-held beliefs about the extinction of dinosaurs, revealing they were thriving until the asteroid impact 66 million years ago. Previously, scientists thought dinosaur populations were already in decline before the event. But this research, based on over 8,000 fossil records, attributes the fossil scarcity to geological factors rather than actual extinction trends. If the asteroid hadn’t struck, dinosaurs and other prehistoric species might still be living alongside us today. The study, published in Current Biology, rewrites our understanding of Earth's most famous mass extinction.