Astronauts Sunita "Suni" Williams, and Barry "Butch" Wilmore speak during a news conference at the NASA Johnson Space Center on March 31, 2025
എട്ട് ദിവസത്തെ ബഹിരാകാശ ദൗത്യത്തിനായി ബഹിരാകാശ നിലയത്തിലെത്തിയ സുനിത വില്യംസും ബുച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയത് എട്ട് മാസമാണ്. എന്തായിരുന്നു ഇതിന്‍റെ കാരണമെന്ന് പൊതുവേ എല്ലാവര്‍ക്കും അറിയാവുന്നതാണ്; ഇരുവരേയും ബഹിരാകാശ നിലയത്തിലെത്തിച്ച ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്‍റെ തകരാര്‍. ബോയിങ് വിമാനങ്ങളില്‍ തുടര്‍ച്ചയായി സാങ്കേതിക തകരാറുണ്ടായ സമയത്താണ് സുനിതയും ബുച്ചും ബഹിരാകാശ നിലയത്തില്‍ കുടുങ്ങുന്നത്. ഇതോടെ പഴികേട്ട് ബോയിങും മടുത്തു. എന്നാല്‍ എല്ലാറ്റിനുമൊടുവില്‍ തിരിച്ചെത്തിയ ഇരു ബഹിരാകാശ സഞ്ചാരികളും ആ കുറ്റം സ്വയം ഏറ്റെടുത്താലോ?
തിങ്കളാഴ്ചയാണ് ബോയിങ് സ്റ്റാർലൈനർ കാപ്സ്യൂളിന്റെ സാങ്കേതിക തകരാരില്‍ പ്രതികരിച്ച് ബഹിരാകാശയാത്രികൻ ബുച്ച് വിൽമോർ രംഗത്തെത്തിയത്. ബഹിരാകാശത്തുനിന്ന് തിരിച്ചെത്തിയതിന് ശേഷമുള്ള ആദ്യ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുനിതയും ബുച്ചും. സ്റ്റാര്‍ലൈനറിന്‍റെ പ്രശ്‌നങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിനായി ഇരുവരും ബോയിങ് അധികൃതരെയും കാണാനിരിക്കുകയാണ്.
‘സ്റ്റാര്‍ലൈനറിലെ പ്രശ്നങ്ങളെ കുറിച്ച് ചോദിക്കുകയാണെങ്കില്‍ ഞാൻ ആദ്യം വിരൽ ചൂണ്ടുന്നത് എനിക്കു നേരെ തന്നെയായിരിക്കും. ഞാന്‍ ചില ചോദ്യങ്ങള്‍ ചോദിച്ചിരുന്നെങ്കില്‍, അവയ്ക്കുള്ള ഉത്തരങ്ങള്‍, ബഹിരാകാശത്തേക്കും തിരിച്ചുമുള്ള യാത്രയില്‍ വഴിത്തിരിവാകുമായിരുന്നു’ ബുച്ച് വില്‍മോര്‍ പറയുന്നു. ബഹിരാകാശയാത്ര നീണ്ടതില്‍ എല്ലാവരും ഉത്തരവാദികളെന്നും ബുച്ച് പറഞ്ഞു. ബോയിങിന്‍റെ സാങ്കേതിക സാങ്കേതിക മുന്നേറ്റത്തെ കുറിച്ചും ബുച്ച് സംസാരിച്ചിരുന്നു. ബോയിങിന് കഴിവുണ്ടെന്നും അത് വിജയിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും സുനിത വില്യംസും പറഞ്ഞു.
FILE PHOTO: NASA astronauts Butch Wilmore and Suni Williams walk at NASA's Kennedy Space Center, on the day of Boeing's Starliner-1 Crew Flight Test (CFT)
ബോയിങ് നേരിട്ട എല്ലാ പ്രശ്‌നങ്ങളും പഠിക്കുമെന്നും പരിഹരിക്കുമെന്നും താന്‍ ഇനിയും ബഹിരാകാശത്തേക്ക് സഞ്ചരിക്കുമെന്നും ബുച്ച് കൂട്ടിച്ചേര്‍ത്തു. അതേസമയം, സ്റ്റാർലൈനറിന്റെ ത്രസ്റ്ററുകൾ തകരാറിലായതിന്‍റെ കാരണം കണ്ടെത്താന്‍ നാസയുടെ എന്‍ജിനീയര്‍മാര്‍ക്ക് ഇനിയുമായിട്ടില്ലെന്നും കൂടുതൽ പരീക്ഷണങ്ങൾ നടത്തുമെന്നും നാസ അറിയിച്ചിട്ടുണ്ട്. പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹരിക്കപ്പെടുകയാണെങ്കില്‍ സ്റ്റാർലൈനറില്‍ ബഹിരാകാശത്തേക്ക് പോകാന്‍ ഇനിയും തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
2024 ജൂണിലാണ് സുനിതയും ബുഷ് വില്‍മോറും എട്ട് ദിവസത്തെ ദൗത്യത്തിനായി ബഹിരാകാശത്തെത്തിയത്. ഇവര്‍ പോയ സ്റ്റാര്‍ലൈനര്‍ പേടകത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചതോടെ ഇരുവരും രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ‘കുടുങ്ങുക’യായിരുന്നു. എട്ട് ദിവസത്തെ ബഹിരാകാശ ദൗത്യം ഒന്‍പത് മാസങ്ങളിലേക്ക് നീണ്ടതിന് ശേഷം കഴിഞ്ഞ മാര്‍ച്ച് 19നാണ് നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുഷ് വില്‍മോറും ഭൂമിയിലേക്ക് പറന്നിറങ്ങിയത്. നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നീ ബഹിരാകാശ യാത്രികരാണ് സുനിതയ്ക്കും ബുച്ച് വില്‍മോറിനും ഒപ്പം പേടകത്തില്‍ തിരിച്ചെത്തിയത്.