nikku-madhusudan

എക്കാലവും മനുഷ്യന്‍ ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യം, നമ്മുടെ ഭൂമിക്ക് പുറത്ത്, സൗരയൂഥത്തിന് പുറത്ത് ജീവനുണ്ടോ? ഒടുവില്‍ കേംബ്രിജിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ ആ ഉത്തരത്തിന് അടുത്തെത്തി നില്‍ക്കുമ്പോള്‍ മുന്‍ നിരയില്‍ ഒരു ഇന്ത്യന്‍ വംശജന്‍ കൂടിയുണ്ട്, ഡോ. നിക്കു മധുസൂദന്‍. നിക്കു മധുസൂദന്‍റെ നേതൃത്വത്തില്‍ നടത്തിയ പരീക്ഷണങ്ങളിലാണ് സൗരയൂഥത്തിന് പുറത്ത് ജീവന്‍റെ സാന്നിധ്യം ഉണ്ടെന്നതിന്‍റെ ശക്തമായ സൂചന ഒടുവില്‍ കണ്ടെത്തിയിരിക്കുന്നത്.

ആരാണ് നിക്കു മധുസൂദന്‍?

1980ൽ ഇന്ത്യയിൽ ജനിച്ച ആരാണ് നിക്കു മധുസൂദന്‍ നിലവില്‍ എക്സോപ്ലാനറ്ററി സയൻസിലെ മുൻനിര ശാസ്ത്രജ്ഞന്‍മാരില്‍ ഒരാളാണ്. വര്‍ഷങ്ങളോളമായി ഈ പ്രപഞ്ചത്തില്‍ നമ്മള്‍ ഒറ്റക്കാണോ എന്ന ചോദ്യത്തിന്‍റെ ഉത്തരം തേടുകയായിരുന്നു അദ്ദേഹം. നിക്കു മധുസൂദന്‍റെ വിദ്യാഭ്യാസവും ഇന്ത്യയിലായിരുന്നു. വാരണാസിയിലെ ഐഐടി-ബിഎച്ച്‌യുവിൽ നിന്ന് ബിടെക് ബിരുദം നേടി. തുടർന്ന് എംഐടിയിൽ പ്ലാനറ്ററി സയന്‍സില്‍ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും പൂർത്തിയാക്കി.

എക്സോപ്ലാനറ്റ് ഗവേഷണത്തിന്‍റെ തുടക്കക്കാരിൽ ഒരാളായ പ്രശസ്ത ശാസ്ത്രജ്ഞ ഡോ. സാറാ സീഗറിന്‍റെ കീഴിൽ പഠനം നടത്തിയ ശേഷമാണ് അദ്ദേഹം കേംബ്രിജ് സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോണമിയിൽ പ്രൊഫസറായി എത്തുന്നത്. എക്സോപ്ലാനറ്റുകളുടെ രൂപീകരണവും അന്തരീക്ഷ ഘടനയും ജീവന്‍റെ നിലനില്‍പ്പിന് എങ്ങനെ സഹായിച്ചേക്കാം എന്നതിലാണ് അദ്ദേഹത്തിന്റെ ഗവേഷണങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ ഗവേഷണങ്ങള്‍ക്ക് യൂറോപ്യൻ ആസ്ട്രോണമിക്കൽ സൊസൈറ്റിയിൽ നിന്നും ഇന്റർനാഷണൽ യൂണിയൻ ഫോർ പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്സിൽ നിന്നും അംഗീകാരം ലഭിച്ചിട്ടുമുണ്ട്.

K2-18 ബി ഗ്രഹത്തിലെ ജീവന്‍റെ സാന്നിധ്യം

നിലവില്‍ ഭൂമിയില്‍ ന‌ിന്ന് 124 പ്രകാശവര്‍ഷം അകലെയുളള K2-18 ബി ഗ്രഹത്തിലാണ് സൗരയൂഥത്തിന് പുറത്ത് ജീവന്‍റെ സാന്നിധ്യം ഉണ്ടാകാം എന്നതിന്‍റെ ശക്തമായ സൂചന ലഭിച്ചിരിക്കുന്നത്. ഭൂമിയില്‍ ജൈവ പ്രക്രിയയിലൂടെ മാത്രം ഉല്‍പാദിപ്പിക്കുന്ന വാതകങ്ങളാണ് ഈ ഗ്രഹത്തിന്‍റെ അന്തരീക്ഷത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ‌ഭൂമിയില്‍ മറീന്‍ ആല്‍ഗ പോലുള്ള സൂക്ഷ്മ ജീവികള്‍ ഉല്‍പാദിപ്പിക്കുന്ന ഡൈമീഥൈല്‍ സള്‍ഫൈഡ്, ഡൈമീഥൈല്‍ ഡൈസള്‍ഫൈഡ് എന്നീ വാതകങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ഗ്രഹം സൂക്ഷ്മ ജീവികളാല്‍ നിറഞ്ഞിരിക്കാമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഭൂമിയുടെ 8.6 മടങ്ങ് ഭാരവും 2.6 മടങ്ങ് വ്യാസവുമുളളതാണ് K2-18 ബി.

2021ൽ സമുദ്രങ്ങളാൽ മൂടപ്പെട്ടതും ഹൈഡ്രജൻ സമ്പുഷ്ടമായ അന്തരീക്ഷംകൊണ്ട് മൂടപ്പെട്ടവയുമായ ഗ്രഹങ്ങളെ വിശേഷിപ്പിക്കാന്‍ ‘ഹൈസിയൻ ഗ്രഹങ്ങൾ’ എന്ന പദം ഉപയോഗിക്കുന്നത് നിക്കു മധുസൂദന്‍ ആണ്. K2-18b അതിലൊന്നായിരിക്കാമെന്ന് അദ്ദേഹം കരുതുന്നത്. ജീവന്‍റെ സാന്നിധ്യമുള്ള ഒരു അത്യാഗ്രഹത്തിന്‍റെ ആദ്യ സൂചനയാണിതെന്നും പരീക്ഷണത്തിന് നേതൃത്വം നല്‍കിയ അദ്ദേഹം പറയുന്നു. 2017 ലാണ് K2-18 ബിയെ ആദ്യമായി കണ്ടെത്തിയതെങ്കിലും ഡോ. മധുസൂദനന്റെ സംഘം ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി ഉപയോഗിച്ച് പഠനം നടത്തിയപ്പോഴാണ് ജീവന്‍റെ ‘രഹസ്യങ്ങള്‍’ പുറത്തുവരുന്നത്.

ENGLISH SUMMARY:

Nikku Madhusudhan, an Indian-origin scientist and professor at Cambridge University, leads a breakthrough study suggesting strong evidence of life beyond the solar system. His journey from IIT-BHU to global acclaim is inspiring the scientific world.