നാവികസേനയുടെ പടക്കപ്പലില്‍ ഇന്ത്യയുടെ മിസൈല്‍ പരീക്ഷണം. മിസൈല്‍ പരീക്ഷിക്കുമെന്ന് പറഞ്ഞ പാകിസ്താന് മറുപടിയായി ഇന്ത്യ കളത്തിലിറക്കിയത് മിസൈന്‍ ഡിസ്ട്രോയറായ ഐ.എന്‍.എസ് സൂറത്തിനെ. കപ്പലില്‍ സീ സ്കിമ്മിങ് പരീക്ഷണമാണ് ഇന്ത്യ നടത്തിയത്.
കറാച്ചി തീരത്തോട് ചേര്‍ന്ന് മിസൈല്‍ പരീക്ഷണം നടത്തുമെന്ന് പാകിസ്താന്‍ ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ നാവികസേനയുടെ മുന്‍നിര പടക്കപ്പലുകളിലൊന്നായ ഐ.എന്‍.എസ് സൂറത്തില്‍ നിന്ന് സീ സ്കിമ്മിങ് നടത്തിയത്. നാവികസേനയുടെ മിസൈല്‍ ഡിസ്ട്രോയറുകളില്‍ നാലാമത്തേതാണ് ഐ.എന്‍.എസ് സൂറത്ത്.
കടലിനു മുകളിലൂടെ റഡാർ കണ്ണുകൾ വെട്ടിച്ചു പറക്കുന്ന യുദ്ധവിമാനങ്ങളോ മിസൈലുകളോ കണ്ടെത്തി തകർക്കുന്ന പരീക്ഷണമാണ് സി സ്കിമ്മിങ്. ഈ പരീക്ഷണം ഇന്ത്യ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ സ്വീകരിച്ച നയതന്ത്ര നടപടികൾക്ക് പിന്നാലെയാണ് പാകിസ്താന്‍ മിസൈൽ പരീക്ഷണം പ്രഖ്യാപിച്ചത്. ഇന്നോ നാളെയോ മിസൈൽ പരീക്ഷിക്കും എന്നാണ് പാകിസ്ഥാൻ അറിയിച്ചത്. കോഡിനേറ്റുകൾ നൽകിക്കൊണ്ട് മത്സ്യബന്ധന ബോട്ടുകളോ യാനങ്ങളോ പരീക്ഷണം നടത്തുന്ന മേഖലയില്‍നിന്ന് അകലം പാലിക്കണമെന്നും പാക് നാവികസേന ഔദ്യോഗികമായി തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതിനുമുമ്പ് തന്നെ ഇത്തരത്തിൽ മിസൈൽ ഡിസ്ട്രോയർ ഉപയോഗിച്ച് നടത്തിയ പരീക്ഷണം കൃത്യമായ സന്ദേശമാണ് പാകിസ്ഥാന് നൽകുക. പാക്കിസ്ഥാൻ ഏതെങ്കിലും തരത്തിൽ പ്രകോപനത്തിന് മുതിരുകയാണെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന സന്ദേശമാണ് നാവികസേനയുടെ ഭാഗത്ത് നിന്ന് നൽകുന്നത്.