ട്രാക്കിലെ ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന്‍റെ ലോക റെക്കോര്‍ഡ് മറിക്കടന്ന് ചൈനീസ് ഹ്യൂമനോയിഡ് റോബോട്ട്. 100 മീറ്റർ സ്പ്രിന്റിൽ ഉസൈന്‍ ബോള്‍ട്ടിന്‍റെ 9.58 സെക്കൻഡ് എന്ന ലോകറെക്കോർഡാണ് ചൈനീസ് ഹ്യൂമനോയിഡ് റോബോട്ട് തിരുത്തിക്കുറിച്ചിരിക്കുന്നത്. വെറും 9.39 സെക്കൻഡിലാണ് റോബോട്ട് 100 മീറ്റർ ഫിനിഷ് ചെയ്തത്. ബെയ്ജിങ്ങിൽ നടക്കുന്ന ലോക ഹ്യൂമനോയിഡ് റോബോട്ട് ഗെയിംസിലാണ് ചരിത്രം തിരുത്തിയ മിന്നല്‍ പ്രകടനം. ടിയാൻഗോങ് അൾട്രാ (Tiangong Ultra) എന്ന് പേരിട്ടിരിക്കുന്ന റോബോട്ടാണ് ഉസൈന്‍ ബോള്‍ട്ടിനെ വെട്ടിച്ച ട്രാക്കിലെ വേഗതേയറിയ താരം.
ടിയാൻഗോങ് അൾട്രാ എന്ന റോബോട്ടിനെ വികസിപ്പിച്ചെടുത്തത് ബെയ്ജിങ് ഹ്യൂമനോയിഡ് റോബോട്ട് ഇന്നൊവേഷൻ സെന്ററാണ്. സ്മാർട്ഫോൺ നിർമാതാക്കളായ ഹോണർ വികസിപ്പിച്ച ‘ലൈറ്റ്നിങ്' എന്ന റോബോട്ടിനെ പിന്നിലാക്കിയാണ് ടിയാൻഗോങ് അൾട്രാ ഒന്നാം സ്ഥാനം നേടിയത്. 9.47 സെക്കൻഡിൽ ഓടിയെത്തിയ ‘ലൈറ്റ്നിങ്' എന്ന റോബോട്ടിനാണ് 100 മീറ്റര്‍ സ്പ്രിന്റിൽ രണ്ടാം സ്ഥാനം. അത്യാധുനിക മോഷൻ കൺട്രോൾ അൽഗോരിതങ്ങളും നിർമിതബുദ്ധിയും സംയോജിപ്പിച്ചാണ് റോബോട്ടുകളുടെ കാലുകളുടെ വേഗത കൂട്ടിയിരിക്കുന്നത്.
അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ലോക ഹ്യൂമനോയിഡ് റോബോട്ട് ഗെയിംസിന് കഴിഞ്ഞ ദിവസമാണ് ബെയ്ജിങ്ങില്‍ തുടക്കമായത്. 16 രാജ്യങ്ങളില്‍ നിന്നുളള 2000ത്തോളം റോബോട്ടുകളാണ് വിവിധ മല്‍സരങ്ങളില്‍ പങ്കെടുക്കാനെത്തുന്നത്. ഓട്ടം, ടേബിൾ ടെന്നീസ്, ഫുട്ബോൾ എന്നിവയുൾപ്പെടെ 51 ഇനങ്ങളിലായി ആയിരത്തിലധികം മത്സരങ്ങൾ നടക്കുന്നുണ്ട്.