Virat Kohli during a practice session ahead of their third Test cricket match against New Zealand 2024. (PTI Photo/Kunal Patil)
ഇന്ത്യന്‍ ക്രിക്കറ്റിനെയാകെ ഞെട്ടിച്ച തീരുമാനമായിരുന്നു വിരാട് കോലിയുടെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്തുനിന്നുള്ള രാജി പ്രഖ്യാപനം. 2022 ജനുവരിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ തോറ്റ് പരമ്പര കൈവിട്ടതിന്‍റെ പിറ്റേന്നാണു കോലി സമൂഹമാധ്യമങ്ങളിലൂടെ അപ്രതീക്ഷിതമായി രാജി വാർത്ത പുറത്തുവിട്ടത്. ട്വന്‍റി20യിലെയും ഏകദിനത്തിലെയും ഐപിഎൽ ക്രിക്കറ്റിലെയും ക്യാപ്റ്റൻ സ്ഥാനം നേരത്തേയൊഴിഞ്ഞിരുന്നു കോലി. പിന്നാലെയുണ്ടായ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നുള്ള രാജി ആരാധകരുടെ ഹൃദയം തകര്‍ത്തു. കാരണം നായക സ്ഥാനത്തു കോലിയെ കാണാനുള്ള അവസാന അവസരമാണ് അതിലൂടെ ആരാധകർക്ക് നഷ്ടമായത്. അങ്ങിനെ മറ്റെല്ലാവരെയും പോലെ ഇന്ത്യൻ ടീമിൽ കോലി ഒരു കളിക്കാരൻ മാത്രമായി മാറി.
2014ൽ കോലി നായക സ്ഥാനമേറ്റെടുക്കുമ്പോൾ ടെസ്റ്റ് റാങ്കിങ്ങിൽ 7ാം സ്ഥാനത്തായിരുന്നു ഇന്ത്യ. അവിടെ നിന്ന് ടെസ്റ്റ് ക്രിക്കറ്റിന്‍റെ ഓപ്പണർ സ്ഥാനത്തേക്ക് ഇന്ത്യയെ കോലി നയിച്ചു. ഐസിസി റാങ്കിങ്ങിൽ ഇന്ത്യൻ ടെസ്റ്റ് ടീം ആദ്യമായി ഒന്നാമതെത്തിയത് കോലിക്കു കീഴിലാണ്. ഏഴ് വർഷത്തെ ക്യാപ്റ്റന്‍സി കാലത്ത് 68 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 40 വിജയങ്ങള്‍, ടെസ്റ്റിൽ കൂടുതൽ ഇരട്ട സെഞ്ചുറികൾ നേടുന്ന ക്യാപ്റ്റൻ (7), ഇന്ത്യൻ നായകനെന്ന നിലയിൽ ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് (5864), കൂടുതൽ ടെസ്റ്റ് സെഞ്ചുറികൾ നേടിയ ഇന്ത്യൻ ക്യാപ്റ്റൻ തുടങ്ങിയ റെക്കോർഡുകൾ കീഴടക്കിയശേഷമാണ് കോലി കിരീടമഴിച്ചത്. ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ വിജയങ്ങൾ (40) സമ്മാനിച്ച ക്യാപ്റ്റനായിരുന്നു കോലി.
അടുത്തിടെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം രാജിവയ്ക്കാന്‍ തീരുമാനിച്ച സാഹചര്യങ്ങളെക്കുറിച്ച് കോലി തുറന്ന് സംസാരിക്കുകയുണ്ടായി. ആർസിബി ഇന്നൊവേഷൻ ലാബിന്‍റെ ഇന്ത്യൻ സ്‌പോർട്‌സ് ഉച്ചകോടിയുടെ മൂന്നാം പതിപ്പിൽ സംസാരിക്കവേയാണ് ഒടുവിൽ ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിക്കാൻ തന്നെ പ്രേരിപ്പിച്ചത് എന്താണെന്ന് അദ്ദേഹം വെളിപ്പെടുത്തിയത്. താൻ അറിയാതെ തന്നെ ക്യാപ്റ്റൻസി തന്നെ ‘വിഴുങ്ങുക’യായിരുന്നു എന്നാണ് കോലി തുറന്ന് പറഞ്ഞത്. അതേസമയം, നായകസ്ഥാനം രാജിവച്ചതിനുശേഷം താൻ താൻ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെ കടന്നുപോയതായും അദ്ദേഹം പറഞ്ഞു.
‘ഞങ്ങളുടെ ബാറ്റിങ് നിരയുടെയും ടീമിന്‍റെയും കേന്ദ്രബിന്ദുവായി ഞാൻ ഒരു ഘട്ടത്തിൽ മാറപ്പെട്ടു. ഇന്ത്യൻ ക്രിക്കറ്റ് എപ്പോഴും മുൻപന്തിയിൽ തന്നെ തുടരണമെന്ന കടുത്ത വാശിയും ലക്ഷ്യബോധവും എന്‍റെ ഉള്ളിലുണ്ടായിരുന്നു. എന്നാല്‍ ഈ രണ്ട് ഉത്തരവാദിത്തങ്ങളും എന്‍റെ ദൈനംദിന ജീവിതത്തിൽ എത്രമാത്രം സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെയാണ് നായകസ്ഥാനം ഒഴിഞ്ഞപ്പോഴേക്കും ഞാൻ പൂർണ്ണമായും തളർന്നുപോയത്. അത് എന്നെ അത്രമേൽ ബാധിച്ചിരുന്നു. ഭയങ്കരമായൊരു അവസ്ഥയായിരുന്നു അത്; ആളുകളുടെ പ്രതീക്ഷകൾക്കൊപ്പം ഉയരുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു’– കോലി പറഞ്ഞു.
‘എന്‍റെ കരിയറിന്‍റെ സുവർണ്ണകാലത്ത്, ടീം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. അതായത്, ആശങ്കകളും അരക്ഷിതാവസ്ഥയും ഡ്രസ്സിങ് റൂമിലേക്ക് കടന്നുവരാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു. അതിന്‍റെ വലിയൊരു ക്രെഡിറ്റ് അന്നത്തെ മാനേജ്‌മെന്റിനും രവി ശാസ്ത്രിക്കും ടീമിനും നൽകേണ്ടതുണ്ട്. എന്നാൽ ഫോം എപ്പോഴും ഒരേപോലെ തുടരണമെന്നില്ലല്ലോ, അങ്ങനെ വരുമ്പോൾ ഈ രണ്ട് ഉത്തരവാദിത്തങ്ങളും നിങ്ങളെ കൂടുതൽ സമ്മർദ്ദത്തിലാക്കാൻ തുടങ്ങും. അതുകൊണ്ടുതന്നെ, അത് വളരെ കഠിനമായൊരു കാലഘട്ടമായിരുന്നു’ അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഞാൻ ക്യാപ്റ്റൻസി ഒഴിഞ്ഞപ്പോൾ മാത്രമാണ് മറ്റുള്ളവരോട് കാര്യങ്ങൾ തുറന്നു സംസാരിക്കാൻ തുടങ്ങിയത്. രാഹുൽ ഭായിയോടും വിക്രം റാത്തോറിനോടുമെല്ലാം ഞാൻ ഒരുപാട് കാര്യങ്ങൾ പങ്കുവെച്ചു. 2023 ൽ ടെസ്റ്റ് ക്രിക്കറ്റിൽ എനിക്ക് മികച്ചൊരു മുന്നേറ്റം നടത്താൻ കഴിഞ്ഞു. അവരെ കാണുമ്പോഴെല്ലാം ഞാൻ ഹൃദയത്തിന്‍റെ അടിത്തട്ടിൽ നിന്ന് നന്ദി പറയാറുണ്ട്. അവരുടെ സ്നേഹവും കരുതലും അവര്‍ക്ക് വേണ്ടി കളിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. മികച്ച പ്രകടനം പുറത്തെടുക്കണം, കളിക്കളത്തിലിറങ്ങി പൊരുതണം എന്നൊക്കെ എനിക്ക് തോന്നി. അവർ അത്രയധികം കരുതലും പിന്തുണയും നൽകിയിരുന്നു. ഇതുവരെ ഞാൻ എന്താണ് നേടിയതെന്ന് അവർ എന്നെ ബോധ്യപ്പെടുത്തി’– കോലി പറഞ്ഞു.