Image Credit: AFP
വസ്ത്രമഴിക്കുന്ന ലാഘവത്തിലാണ് മുഖ്യ സിലക്ടറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി തീരുമാനം മാറ്റുന്നതെന്ന് പാക്കിസ്ഥാന്‍ മുന്‍ കോച്ച് ജയ്സൻ ഗില്ലസ്പി. സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായ അക്വീബ് ജാവേദ് ആത്മ പരിശോധന നടത്തുന്നത് നല്ലതായിരിക്കുമെന്നും ദേശീയ ടീം ഭയന്ന് വിറച്ചാണ് ഓരോ മല്‍സരത്തിനും കളിക്കാനിറങ്ങുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മല്‍സരം പുരോഗമിക്കുന്നതിനിടെ മുഖ്യ പരിശീലകന്‍ സര്‍ഫറാസ് അഹമ്മദിനെയും പേസ് ബോളിങ് കോച്ച് ഉമര്‍ ഗുലിനെയും ഏഴ് കളിക്കാരെയും ടീമില്‍ നിന്ന് പുറത്താക്കിയ സംഭവത്തിലാണ് ഗില്ലസ്പിയുടെ പ്രതികരണം. 'പാക് ക്രിക്കറ്റ് താരങ്ങളെയോര്‍ത്ത് തനിക്ക് സഹതാപം തോന്നുന്നുവെന്നും അവര്‍ പാവങ്ങളാണെന്നും അവരുടെ ജീവിതമാര്‍ഗമാണിതെ'ന്നും ഗില്ലസ്പി 'ദി ഓസ്ട്രേലിയന്' നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
'ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ക്യാപ്റ്റനായിരുന്നു സല്‍മാന്‍ അലി ആഗ. രണ്ടാം ടെസ്റ്റായപ്പോള്‍ ആഗ ടീമിന് പുറത്തായി. മൂന്നാം ടെസ്റ്റിന് മുന്‍പ് ഇതാ പാക്കിസ്ഥാനിലും! ഇതെങ്ങനെയാണ് ശരിയാവുക? ഒരു സിലക്ഷന്‍ തന്ത്രവും കമ്മിറ്റിക്കില്ലെന്നത് പാക് ടീമിന്‍റെ ഇപ്പോഴത്തെ അവസ്ഥയില്‍ പ്രകടമാണ്. പ്രത്യേകിച്ചും ആക്വിഖ് ജാവേദിന് കീഴില്‍. പാന്‍റ്സ് മാറുന്നത് പോലെയാണ് അയാള്‍ തീരുമാനങ്ങള്‍ മാറ്റുന്നത്. അടുത്തയിടെ പാക്കിസ്ഥാന്‍റെ മുന്‍ ബോളിങ് കോച്ചായിരുന്ന ഗാരിയെയും എെന്നയും ആക്വിബ് കുറ്റപ്പെടുത്തുന്നത് കേട്ടു. കഴിഞ്ഞ രണ്ട് വര്‍ഷമായി ആക്വിബാണ് സിലക്ഷന്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍. ഞങ്ങളാരുമല്ല അവിടെയുണ്ടായിരുന്നത്. പക്ഷേ ഞങ്ങളെ പഴി ചാരാനാണ് ആക്വിബിന് താല്‍പര്യം. കുറ്റപ്പെടുത്തുന്നതിന് മുന്‍പ് ആക്വിബ് കണ്ണാടിയില്‍ സ്വയം നോക്കുന്നത് നന്നാവും'- ഗില്ലസ്പി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.
ബുധനാഴ്ചയാണ് ഏജ്ബാസ്റ്റണില്‍ മൂന്നാം ടെസ്റ്റ് നിശ്ചയിച്ചിരിക്കുന്നത്. ഹെഡിങ്ലിയില്‍ ഇന്നിങ്സിനും 103 റണ്‍സിനും തോറ്റ പാക്കിസ്ഥാന്‍ 194 റണ്‍സിന്‍റെ തോല്‍വിയാണ് ലോര്‍ഡ്സില്‍ ഏറ്റുവാങ്ങിയത്. തോല്‍വിയുടെ സമ്പൂര്‍ണ ഉത്തരവാദി ആക്വിബാണെന്നും ഗില്ലസ്പി പറഞ്ഞു. 'ആക്വിബും താരങ്ങളും തമ്മില്‍ ഒരു തരത്തിലുള്ള ആശയവിനിമയം നടക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട വിവരം കളിക്കാര്‍ അറിഞ്ഞത് സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നുമാണ്. എന്തൊരു അപമാനമാണിത്. അങ്ങനെയാണോ കാര്യങ്ങള്‍ നടക്കേണ്ടത്? – ഗില്ലസ്പി ചോദിക്കുന്നു. 2024 ല്‍ എട്ടുമാസമാണ് ഗില്ലസ്പി പാക്കിസ്ഥാന്‍റെ പരിശീലകനായിരുന്നത്. അന്ന് ഇംഗ്ലണ്ടിനെതിരെ 2–1 ന്‍റെ ടെസ്റ്റ് വിജയവും പാക്കിസ്ഥാന്‍ നേടിയിരുന്നു.