നാടോടി ജനതയുടെ പാരമ്പര്യ കായിക ഇനങ്ങൾക്ക് ഒരു ഒളിംപിക്സുണ്ട്. ഇക്കുറി കിര്‍ഗിസ്ഥാനാണ് വേള്‍ഡ് നൊമാഡ് ഗെയിംസിന് വേദിയായത്. 104 രാജ്യങ്ങളിൽ നിന്നുള്ളവര്‍ നാടോടി ഗെയിംസില്‍ പങ്കെടുക്കാനെത്തി.കുതിച്ചുപായുന്ന കുതിരയുടെ പുറത്തിരുന്ന് അമ്പെയ്ത്ത്, സ്വർണപ്പരുന്തുകളെ ഉപയോച്ച് വേട്ട, കന്നുകാലികളുടെ നട്ടെല്ലിലെ എല്ല് തകർക്കല്‍ എന്നിങ്ങനെ മധ്യേഷ്യൻ നാടോടി ജനതയുടെ പാരമ്പര്യ കായിക ഇനങ്ങൾക്ക് വേദിയായി കിർഗിസ്ഥാൻ.
ഇസ്സിക്-കുൽ മേഖലയിലെ മലനിരകളുടെ പശ്ചാത്തലത്തിലായിരുന്നു ഗെയിംസ്. ഇന്ത്യ ഉള്‍പ്പടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് പുറമേ ഓസ്ട്രേലിയ, ബ്രസീൽ, അമേരിക്ക, കാനഡ, ബ്രിട്ടൻ എന്നിവിടങ്ങളില്‍ നിന്നും മല്‍സരാര്‍ഥികളെത്തി.കുതിരപ്പുറത്ത് അതിവേഗത്തിൽ സഞ്ചരിച്ചുകൊണ്ട് ലക്ഷ്യത്തിലേക്ക് അമ്പെയ്യുന്ന മത്സരമാണ് ഗെയിംസിലെ പ്രധാന ആകര്‍ഷണം.മധ്യേഷ്യയിലെ തുർക്കിക് നാടോടി ജനവിഭാഗങ്ങളുടെ പരമ്പരാഗത കായിക ഇനങ്ങളെയും സംസ്കാരത്തെയും ലോകത്തിന് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ 2014 മുതലാണ് വേൾഡ് നോമാഡ് ഗെയിംസ് സംഘടിപ്പിക്കുന്നത്.