ലോക ബാഡ്മിന്റന്‍ ചാംപ്യൻഷിപ്പിലെ വനിതാ സിംഗിൾസ് പ്രീക്വാർട്ടറിൽ ഇന്ത്യന്‍ താരം പി.വി. സിന്ധു പുറത്ത്. ചൈനയുടെ മൂന്നാം സീഡ് വാങ് ഷിയിയോടാണ് സിന്ധുവിന്റെ തോല്‍വി. സ്കോര്‍ 21-11, 15-21, 21-17.
ആദ്യ ഗെയിം നഷ്ടപ്പെട്ടതിനു ശേഷം രണ്ടാം ഗെയിം സ്വന്തമാക്കിയ സിന്ധു നിർണായക തിരിച്ചുവരവ് നടത്തിയെങ്കിലും മൂന്നാം ഗെയിമിൽ വാങ് ഷിയി ആധിപത്യം തുടരുകയായിരുന്നു. ആദ്യ ഗെയിമില്‍ 7-7 എന്ന നിലയിൽനിന്ന് സ്കോർ ഉയർത്തിയ വാങ് തുടക്കത്തിൽതന്നെ ലീഡ് സ്വന്തമാക്കി. എന്നാൽ, സിന്ധുവിന്റെ ആധിപത്യത്തിലാണ് രണ്ടാം ഗെയിം തുടങ്ങിയത്. നിർണായക ഘട്ടങ്ങളിൽ പോയിന്റുകൾ നേടി സിന്ധു മത്സരം മൂന്നാം ഗെയിമിലേക്ക് നീട്ടി. മൂന്നാം ഗെയിമിലെ ശക്തമായ പോരാട്ടത്തില്‍ 18-17 എന്ന സ്കോറിൽനിന്ന് ലീഡെടുത്ത വാങ് ഷിയി പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. 54 ഷോട്ടുകൾ നീണ്ട റാലിയോടെയാണ് വാങ് ഷിയി മുന്നേറിയത്.
ഈ ചാംപ്യൻഷിപ്പില്‍ ഒരു ചൈനീസ് താരത്തോടുള്ള സിന്ധുവിന്റെ ആദ്യ തോല്‍വിയാണിത്. തുടര്‍ച്ചയായി എട്ട് മത്സരങ്ങള്‍ ജയിച്ചുള്ള സിന്ധുവിന്‍റെ കുതിപ്പും ഇതോടെ അവസാനിച്ചു. ഡെൻമാർക്കിന്റെ ലൈൻ ക്രിസ്റ്റഫേഴ്സനെയാകും അടുത്ത റൗണ്ടില്‍ വാങ് നേരിടുക.
അതേസമയം, പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ആയുഷ് ഷെട്ടിയുടെ ഇന്തോനേഷ്യയുടെ അൽവി ഫർഹാനോട് തോറ്റ് പുറത്തായി. സ്കോര്‍ 19-21, 11-21.